Thursday, June 19, 2025

മൈസൂറു-ബംഗളൂറു പാതയില്‍ പിടിച്ചുപറി സംഘങ്ങള്‍ വ്യാപിക്കുന്നു; ദമ്പതിമാരുടെ 5.40 ലക്ഷം കവര്‍ന്നു

Must Read

മംഗളൂറു:മൈസൂറു-ബംഗളൂറു അതിവേഗ പാതയില്‍ ഇരുട്ടിന്റെ മറവില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം വിലസുന്നു. ആഭരണങ്ങള്‍ ഉള്‍പ്പെടെ 5.40 ലക്ഷം രൂപയുടെ കവര്‍ച്ചക്കിരയായ രണ്ട് ദമ്പതികള്‍ പരാതിയുമായി രംഗത്ത് വന്നു. സാമ്പത്തിക ഉറവിടം സംബന്ധിച്ച പൊല്ലാപ്പുള്‍പ്പെടെ ഭയന്ന് അക്രമത്തിന് ഇരയാവുന്ന പലരും പരാതി നല്‍കാന്‍ മടിക്കുകയാണ്.

മൈസൂറു രാമകൃഷ്ണ നഗറില്‍ ഇ ആന്റ് എഫ് ബ്ലോക്കില്‍ താമസിക്കുന്ന മൈസൂറു റയില്‍വേ വര്‍ക്ക്‌ഷോപ്പ് കോളനി ഗവ.ഹൈസ്‌കൂള്‍ അധ്യാപകനായ എന്‍.നാഗരാജു, ഭാര്യ ജയശ്രീ എന്നിവരില്‍ നിന്ന് സ്വര്‍ണാഭരണവും പണവും ഉള്‍പ്പെടെ 3,81,060രൂപ, െമെസൂറു വിദ്യാനഗറിലെ ഡോ. ലോഹിത് റാവു, ഭാര്യ കാവ്യ, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് ആഭരണങ്ങളും പണവുമായി 2,58,000രൂപ എന്നിങ്ങിനെ കവര്‍ച്ച നടത്തിയതു സംബന്ധിച്ച പരാതികളാണ് ലഭിച്ചത്.

വിജനപാതയില്‍ ഒറ്റപ്പെട്ട് ദേശീയ പാത അതോറിറ്റിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പ്രതികരണം ഇല്ലാതെയാണ് കൊള്ളക്കിരയായതെന്ന് ആക്ഷേപമുണ്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം നിര്‍വഹിച്ചതിന്റെ പിറ്റേന്ന് ഈ മാസം 13നുണ്ടായ സംഭവത്തെപ്പറ്റി ലോഹിത് റാവു ചന്നപട്ടണം റൂറല്‍ പോലീസ് സ്റ്റേഷനില്‍ വൈകി നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങിനെ: സുഹൃത്ത് നിതിനെ ബംഗളൂരുവില്‍ വിട്ട് അതിവേഗ പാതയിലൂടെ മൈസൂറുവിലേക്ക് മടങ്ങുകയായിരുന്നു താനും ഭാര്യയും സുഹൃത്ത് നവീന്‍, ഭാര്യ സൗജന്യ എന്നിവരും.കാര്‍ ദേവരഹൊസഹള്ളിക്കും തിട്ടമരഹള്ളിക്കുമിടയില്‍ കേടായി. ദേശീയ പാത അതോറിറ്റിയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 1033യിലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുതലക്കല്‍ നിന്ന് പ്രതികരണം ഉണ്ടായില്ല. മറ്റൊരു വാഹനത്തിന് വിളിച്ച് അത് എത്താന്‍ കാത്തിരിക്കുന്നതിനിടെ സര്‍വ്വീസ് റോഡിലൂടെ കയറി വന്ന രണ്ടു പേര്‍ കാറിന്റെ ചില്ലില്‍ തുരുതുരാ മുട്ടി. സമയം അര്‍ധരാത്രി 1.50. അതിലൊരാള്‍ കാക്കി നിറത്തിലുള്ള പാന്റ്‌സ് ആണ് ധരിച്ചിരുന്നത്. പൊലീസ് എന്ന് കരുതി വാതില്‍ തുറന്നതും അവര്‍ രണ്ടു പേരും കത്തിയെടുത്ത് കാറിനകത്തെ സ്ത്രീകള്‍ക്ക് നേരെ ചൂണ്ടി ആഭരണങ്ങളും പണവും ആവശ്യപ്പെട്ടു. ജീവനില്‍ കൊതിയുള്ളതിനാല്‍ വിലപിടിപ്പുള്ള എല്ലാം അവര്‍ക്ക് നല്‍കി. അക്രമികള്‍ രണ്ടു പേരും ബൈക്കില്‍ കയറി ഇരുട്ടില്‍ മറയുകയും ചെയ്തു.


നേരത്തെ ഗതാഗതത്തിന് തുറന്ന ഭാഗത്ത് കഴിഞ്ഞ മാസം ആറിനുണ്ടായ സംഭവമാണ് നാഗരാജു മാണ്ട്യ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വിവരിക്കുന്നത്. അത് ഇങ്ങിനെയാണ്: മകന്‍ എം.എന്‍.മദനന്റെ കുട്ടിയുടെ പേരിടല്‍ ചടങ്ങില്‍ പങ്കെടുത്ത് അവന്റെ ഭാര്യയുടെ ചിത്രദുര്‍ഗ്ഗ ഹരിയൂരിലെ വീട്ടില്‍ തങ്ങിയ ശേഷം താനും ഭാര്യയും തിരിച്ചു വരുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. അതിവേഗ പാതയില്‍ മല്ലയ്യഹനഡോഡിയില്‍ എത്തിയപ്പോള്‍ താന്‍ ചെറുതായി ഛര്‍ദ്ദിച്ചു.കാര്‍ നിറുത്തി തല പുറത്തേക്കിട്ട് മുഖം കഴുകുന്നതിനിടെ 28-30പ്രായം തോന്നിക്കുന്ന രണ്ടു പേര്‍ കാറിനടുത്തേക്ക് വന്നു.ഒരാള്‍ തന്നെ തള്ളി മാറ്റി ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് കാറിന്റെ താക്കോല്‍ കൈക്കലാക്കി. അയാള്‍ തനിക്കും മറ്റയാള്‍ ഭാര്യക്കും നേരെ കത്തിചൂണ്ടി. ഭാര്യ നിലവിളിച്ചപ്പോള്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. ഭാര്യയുടെ ആഭരണങ്ങളും തന്റെ ഷര്‍ട്ടിന്റെ കീശയിലുള്ള 60 രൂപയും പാന്റ്‌സ് പോക്കറ്റില്‍ സൂക്ഷിച്ച 25,000 രൂപയും പിടിച്ചു പറിച്ചു. 50കിലോമീറ്ററിനിടയില്‍ എവിടെയും കാര്‍ നിറുത്തരുതെന്നും നിങ്ങള്‍ തങ്ങളുടെ സംഘത്തിലുള്ളവരുടെ നിരീക്ഷണത്തിലാണെന്നും പറഞ്ഞാണ് കാറിന്റെ താക്കോല്‍ തിരിച്ചു തന്നത്. അതനുസരിച്ച് മൈസൂറു നഗരത്തില്‍ എത്തി ബന്ധുക്കളോട് സംഭവം വിവരിച്ചപ്പോള്‍ വീട്ടിലേക്ക് പോവൂ, പരാതി പിന്നീട് കൊടുക്കാം എന്ന ഉപദേശമാണ് ലഭിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img