
കാസർകോട്: ഏഴ് പേരുകൾ മാറി മാറി ഉപയോഗിച്ച് കേരളമാകെ അതിവിദഗ്ധമായി
മലഞ്ചരക്ക് മോഷണം നടത്തി വന്ന
വട്ടിയൂർക്കാവ് സ്വദേശിയെ മുപ്പതാം കവർച്ച കേസിൽ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ആഘോഷമാക്കിയ മലയോരത്തെ പൗരാവലി സബ് ഇൻസ്പെക്ടറേയും സഹപ്രവർത്തകരേയും ആദരിച്ചു.
തിരുവനന്തപുരം വട്ടിയൂർകാവ് മലമുകൾ മുളവ്കാട് ബാഹുലേയൻ എന്ന കല്യാണരാമൻ എന്ന ദാസ് ബാബു എന്ന ബാബു എന്ന സുന്ദരൻ എന്ന രാജൻ എന്ന വിജയൻ (58 ) ആണ് അറസ്റ്റിലായത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റബ്ബർഷീറ്റ്, അടക്ക മോഷണവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ് ഐ എം.പി.വിജയകുമാർ നടത്തിയ സമർത്ഥമായ അന്വേഷണമാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പല പേരുകളിൽ താമസിച്ചു അതി വിദഗ്ധമായി മോഷണം നടത്തുന്ന പ്രതിയെ കുടുക്കിയത്. പ്രതിക്ക് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നേരത്തെ 29 മോഷണ കേസുകൾ ഉണ്ട്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മങ്കയത്തു താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടിൽ നിന്ന് ജനുവരി 11 ന് രാത്രിയിൽ നടന്ന റബ്ബർ ഷീറ്റ് മോഷണം, കല്ലംചിറയിലെ നാസറിന്റെ വീട്ടിൽ നടന്ന അടക്ക മോഷണം, പാത്തിക്കരയി മധുസൂദനന്റെ മലഞ്ചരക്ക് കടയിൽ നടന്ന അടക്ക മോഷണം. നെല്ലിയറയിൽ താമസിക്കുന്ന അബൂബക്കർ എന്നയാളുടെ വീട്ടിൽ നടന്ന റബ്ബർ ഷീറ്റ് മോഷണം എന്നിവ നടത്തിയത് പ്രതിയാണന്നു തിരിച്ചറിഞ്ഞു.
പ്രതിയെ പിടികൂടിയ പോലിസ് സംഘത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഭാസ്കരൻ നായർ, എ.എസ്.ഐമാരായ രാജൻ,സരിത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, രജി കുമാർ, സുന്ദരൻ, ജലീൽ, ബിജോയ്, സുധീഷ്, ജയരാജ് എന്നിവർ ഉണ്ടായിരുന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ അറിയിച്ചു.
വെള്ളരിക്കുണ്ടിൽ പൗരാവലി ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ എസ്.ഐയെ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ പൊന്നാട അണിയിച്ചു.