മംഗളൂറു: ബി.ജെ.പിയുടെ വിജയ സങ്കല്പ യാത്ര ഉദ്ഘാടന വേദിയിൽ ഞായറാഴ്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ എംഎൽഎ നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശം. അദ്ദേഹം പ്രസംഗിക്കുന്നതിനിടെ അടുത്ത ആരാധനാലയത്തിൽ നിന്നുള്ള ബാങ്ക് വിളി സ്റ്റേജിന്റെ പശ്ചാത്തലത്തിൽ മുഴങ്ങിയതായിരുന്നു പ്രകോപനം.
“എന്തൊരു തലവേദന. എവിടെ ചെന്നാലും ഇത് എനിക്ക് തലവേദനയാണ്.ഇ ങ്ങിനെ മൈക്കിൽ അലറിയാലേ അള്ളാ കേൾക്കൂ?അള്ളാക്ക് എന്താ കേൾവിയില്ലേ? സുപ്രീം കോടതി വിധിയുണ്ട്, ഇന്നല്ലെങ്കിൽ നാളെ ഇത് അവസാനിക്കും. സംശയം വേണ്ട. നമ്മൾ പൂജയും സ്ത്രീകൾ ഭജനയും നടത്തുന്നു. അള്ളാനെ നമുക്ക് ബധിരൻ എന്ന് വിളിക്കാം. അല്ലെങ്കിൽ അതിന്റെ ആവശ്യം വരില്ല ,ഈ പ്രശ്നം വേഗം തീരും “-ബാങ്കിനിടെ പ്രസംഗം നിറുത്തിയ ഈശ്വരപ്പ പറഞ്ഞു.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഈശ്വരപ്പ തന്റെ പ്രസംഗത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പരീക്ഷാ കാലമാണ്. പഠിക്കാൻ ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് ബാങ്ക് ശബ്ദം പ്രയാസം ഉണ്ടാക്കും. അല്ലാഹുവിന് കേൾവിയില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. സത്യം. ചിലർ അങ്ങിനെ വ്യാഖ്യാനിക്കുകയാണ്. അല്ലാഹുവിന് കേൾക്കാം. എന്നാൽ ഈ മുസ്ലിംകൾ മൂന്നും നാലും മൈക്കുകൾ വെച്ച് ഒച്ചയുണ്ടാക്കുന്നു.അതേ അല്ലാഹുവിന്റെ കാതിൽ പോവൂ എന്നാണ് ചോദിച്ചത് “-ഈശ്വരപ്പ പറഞ്ഞു.
ഇന്നലത്തെ പ്രസംഗത്തിൽ ബിജെപിക്ക് മുസ്ലിംകളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞതിന് ഈശ്വരപ്പ ഇന്ന് ഇങ്ങിനെ വ്യക്തത വരുത്തി-“ദേശീയ മുസ്ലിം വോട്ടുകൾ വേണം”.
തദ്ദേശസ്വയംഭരണ-ഗ്രാമവികസന മന്ത്രിയായിരുന്നു ഈശ്വരപ്പ . അദ്ദേഹം ആവശ്യപ്പെട്ട 40 ശതമാനം കമ്മീഷൻ നൽകാൻ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് കുറിപ്പെഴുതിവെച്ച് കരാറുകാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചയാളാണ് ഈശ്വരപ്പ.