കോഴിക്കോട്: നാടിന്റെ സര്വതോന്മുഖമായ പുരോഗതിയും, വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യവും അജണ്ടയുമെന്ന്
തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
കല്ലായ് പുഴയുടെ അഴിമുഖത്ത് പുഴയുടെ ഇരുകരകളിലുമായി നിര്‍മ്മിച്ച പുലിമുട്ട് ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖദാര്‍ ഫിഷ്ലാന്റിങ് സെന്ററിന് 10 കോടി അനുവദിക്കപ്പെട്ടു.
ഇടിയങ്ങര കുളം നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും 2 കോടി അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ചക്കുംകടവ് അമ്മങ്ങാട്ട് വേലായുധന് റോഡ്, കോയ വളപ്പ് റോഡ് എന്നിവ നവീകരിക്കാന്‍ 2 കോടി രൂപയും സൗത്ത് ബീച്ചില്‍ അമ്മമാര്‍ക്ക് ഫീഡിങ് സെന്ററിനായി 20 ലക്ഷം രൂപയും വാടിയില്‍ റോഡ് നവീകരിക്കാന്‍ 25 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇടിയങ്ങരയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി, കള്‍വര്‍ട്ട് നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കല്ലായ് അഴിമുഖത്തോട് ചേര്‍ന്നുള്ള തീരദേശ സംരക്ഷണത്തിനായി ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തെ തുടര്‍ന്ന് നിര്‍ദ്ദേശിച്ചതാണ് പുഴയുടെ അഴിമുഖത്തോട് ചേര്‍ന്ന് ഇരുകരകളില്‍ നിന്നുമായി പുലിമുട്ടുകളുടെ നിര്‍മ്മാണം. പുഴയുടെ വലതുകരയില്‍ നിന്നും 225 മീറ്റര്‍ നീളത്തിലും ഇടതുകരയില് നിന്നും 325 മീറ്റര്‍ നീളത്തിലും പുഴയുടെ അഴിമുഖത്തിന് 150 മീറ്റര്‍ വീതി നിലനിര്‍ത്തിക്കൊണ്ടാണ് പ്രസ്തുത പുലിമുട്ടുകള്‍ വിഭാവനം ചെയ്തത്.
ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് വിശിഷ്ടാതിഥിയായി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാലകൃഷ്ണന് മണ്ണാരക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വാര്‍ഡ് പ്രധിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് എന്‍ജിനീയര്‍ പ്രിയേഷ് ആര് സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന് നന്ദിയും പറഞ്ഞു.