Thursday, June 19, 2025

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: പിന്നില്‍ ഹവാല ഇടപാടെന്ന് ക്രൈംബ്രാഞ്ച്

Must Read

കോഴിക്കോട്: നഗരപരിധിയിലെ ഏഴ് കേന്ദ്രങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസിലെ പ്രതികള്‍ ഹവാല ഇടപാട് നടത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പത്ത് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ ആന്റണിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

2021 ജൂലൈ രണ്ടിനാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം കണ്ടെത്തി കേസെടുത്തത്. കേന്ദ്ര ഏജന്‍സിയാണ് ആദ്യമായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനായ കൊളത്തറ സ്വദേശി ജുറൈസ് ആണ് ആദ്യമായി പിടിയിലായത്. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ട് എന്നയാളും പിന്നീട് അറസ്റ്റിലായി. ചാലപ്പുറം മൂര്യാട് പുത്തന്‍ പീടിയേക്കല്‍ പി.പി ഷബീര്‍(45), നാലാംപ്രതി ബേപ്പൂര്‍ സ്വദേശി പാണ്ടികശാലക്കണ്ടി ദാറുസ്സലാമില്‍ അബ്ദുല്‍ ഗഫൂര്‍((45), പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ കൃഷ്ണപ്രസാദ്(34) എന്നിവരാണ് മറ്റു പ്രതികള്‍.
കേസില്‍ രണ്ടും മൂന്നും പ്രതികളാണ് കൃഷ്ണപ്രസാദും ഷബീറും. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തീവ്രവാദത്തിനായി ഉപയോഗിക്കുന്നത് തടയുന്ന, ഐ.ടി ആക്ടിലെ 66 എഫ് വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരുന്നത്.


കേസിലെ അഞ്ചാംപ്രതിയും മലപ്പുറം സ്വദേശിയുമായ നിയാസ് കുട്ടശ്ശേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് കൊണ്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഹവാല ഇടപാടിനെപ്പറ്റി പറയുന്നത്.


സമാന്തര എക്‌സ്‌ചേഞ്ചില്‍ ജോലിക്കാരനായ കൊളത്തറ ശാരദാ മന്ദിരം ആഷിഖ് മന്‍സിലില്‍ ജുറൈസ്(24), മലപ്പുറം സദേശി ഇബ്രാഹിം പുല്ലാട്ട് എന്നിവര്‍ മാത്രമാണ് കേസില്‍ പിടിയിലായിരുന്നത്. കസബ, മെഡിക്കല്‍ കോളജ്, നല്ലളം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കേസുകളുള്ളത്.


അന്താരാഷ്ട്ര കോളുകള്‍ കോള്‍ റൂട്ടിങ് ഡിവൈസിന്റെ സഹായത്തോടെ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന രീതിയാണ് സമാന്തര എക്‌സ്‌ചേഞ്ചുകളില്‍ നടന്നിരുന്നത്. ഇബ്രഹാമിന്റെ നേതൃത്വത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലും സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്ക് ആവശ്യമായ സിം കാര്‍ഡുകള്‍ ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളതായിരുന്നു. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി പിടിയിലായ ജുറൈസ് മൊഴി നല്‍കിയിരുന്നു. പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളിലുള്ളവരുമായി കേസിലെ പ്രതികള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇ.ഡിയും കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് കരുതുന്ന നിയാസ് കുട്ടശ്ശേരിയെപ്പറ്റി മറ്റൊരു പ്രതി ഷബീറിന്റെ ഡയറിയില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. പത്ത് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് വിവരം. യു.എസ് ഡോളറും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികളും കൈമാറിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img