മംഗളൂറു: മന്ത്രിമാരും ഭരണ കക്ഷി എം.എൽ.എമാരും 40 ശതമാനം കമ്മീഷൻ വാങ്ങുന്നു എന്ന ആരോപണങ്ങൾക്കിടെ 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ട വനിത ഉദ്യോഗസ്ഥ അറസ്റ്റിൽ. സാമൂഹിക വനവിഭാഗം കുടക് ജില്ല ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയുര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത കെണിയൊരുക്കിയത്.
ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർക്കാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡി.എഫ്.ഒ ആവശ്യപ്പെട്ടതായി മയുര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ നിർമ്മാണം പൂർത്തിയാക്കി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ്പെന്റ് ചെയ്യിക്കും എന്ന് ഡിഎഫ്ഒ ഭീഷണിപ്പെടുത്തി.
15,000 രൂപ വേതനത്തിൽ രണ്ട് വനം കാവൽക്കാരെ നിയമിക്കാൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു.നാലു പേരെ നിയമിച്ചതായി രേഖയുണ്ടാക്കി അവരുടെ പേരിൽ വ്യാജമായി 30,000 രൂപ വീതം അടിച്ചു മാറ്റി നൽകണം എന്നായിരുന്നു ഡി.എഫ്.ഒയുടെ മറ്റൊരു ആവശ്യം.
പീഡനം സഹിക്കാതായതോടെ മയുര ലോകായുക്തയിൽ പരാതി നൽകുകയായിരുന്നു. ആദ്യ ഗഡു 50,000 രൂപ മടിക്കേരി അരണ്യ ഭവനിൽ നിറുത്തിയിട്ട വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ വെക്കാനുള്ള ഡി.എഫ്.ഒയുടെ ആവശ്യം മയുര അനുസരിച്ചു. ലോകായുക്ത അധികൃതരുടെ നിർദേശം അനുസരിച്ചാണിത്.
പൂർണിമ പണം എടുത്തതും ലോകായുക്ത പൊലീസ് മൈസൂറു ഡിവിഷൻ സൂപ്രണ്ട് സുരേഷ് ബാബു, കുടക് ലോകായുക്ത ഡിവൈ.എസ്.പി പവൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിവീഴുകയും ചെയ്തു.