Thursday, June 19, 2025

ബേബി ജോണ്‍ എങ്ങിനെ ബേബി ഹാജിയായി?

Must Read

ചെന്നൈ: ആര്‍.എസ്.പി നേതാവായിരുന്ന ബേബി ജോണ്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാതെ എങ്ങിനെ ഹാജി ആയി? ചൈന്നൈയില്‍ തുടരുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് വിപ്ലവ അഭിവാദ്യങ്ങള്‍ നേര്‍ന്ന് ബേബി ജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആ രഹസ്യം വെളിപ്പെടുത്തുന്നു.

മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടേയും മുന്‍ മന്ത്രി ബേബി ജോണിന്റേയും യൗവ്വന കാല കുടുംബ ഗ്രൂപ്പ് ഫോട്ടോ സഹിതമുള്ള ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘കറകളഞ്ഞ മതനിരപേക്ഷതയും ജനാധിപത്യ ബോധവുമാണ് മുസ്ലീം ലീഗിനെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിച്ചത്. രാഷ്ട്രീയ ഭൂമികയില്‍ ഏഴര പതിറ്റാണ്ട് പിന്നിടുന്ന ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സവിശേഷതയും ഇതു തന്നെയാണ്.

കേരള രാഷ്ട്രീയത്തില്‍ ഇരുമുന്നണികളിലും മുസ്ലീം ലീഗ് ഭാഗമായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് ലീഗ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് . അതാണിന്ന് തുടരുന്നതും.

1969ല്‍ ഇ എം എസിന്റെ സപ്തകക്ഷി മുന്നണി പൊളിഞ്ഞതിനെ തുടര്‍ന്ന് ഐക്യമുന്നണി അധികാരത്തില്‍ വന്നു. അന്ന് എന്റെ പിതാവ് ബേബി ജോണും കെ. കരുണാകരനും സി എച്ച് മുഹമ്മദ് കോയയും മുന്‍ കൈയെടുത്ത് ഒരു മുന്നണി സംവിധാനം രൂപം കൊളളുകയും സി.അച്യുതമേനോന്‍ ഗവണ്മെന്റ് വരികയും ചെയ്തു എന്നത് ചരിത്രമാണ്. മുസ്ലീം ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അക്കാലത്ത് പങ്കെടുത്തയാളാണ് ബേബി ജോണ്‍ , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട കമ്മിറ്റിയില്‍ പങ്കെടുത്തുവെന്നത് രാഷ്ട്രീയ അത്ഭുതമാവാം. ഇത് ബേബി ഹാജി എന്ന പേര് സമ്മാനിച്ചു. വ്യക്തി ബന്ധങ്ങള്‍ക്ക് എന്നും വലിയ വില കല്‍പിച്ച പാര്‍ട്ടിയാണ് ലീഗ്. എതിര്‍പക്ഷത്തുള്ള നേതാക്കളുമായി പോലും സമാനതകളില്ലാത്ത സൗഹൃദം അവര്‍ കാത്തുസൂക്ഷിക്കുന്നു. ആ സൗഹൃദം ആത്മാര്‍ത്ഥവുമാണ്.
1992 ഡിസംബര്‍ 6 ഇന്ത്യ ചരിത്രത്തില്‍ കറുപ്പു ദിനമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം. ഇന്ത്യയുടെ മതേതര സങ്കല്പത്തിന് കളങ്കം വരുത്തി വച്ച ദിനം . ആ സന്ദര്‍ഭങ്ങളില്‍ പോലും തികഞ്ഞ സംയമനം കാഴ്ചവെച്ച മുസ്ലീം ലീഗിനെ സാമാധാനകാംക്ഷികള്‍ പ്രകീര്‍ത്തിച്ചു. ലീഗിനെ കൊണ്ട് തീവ്രമായി പ്രതികരിപ്പിക്കാനുള്ള പ്രകോപനങ്ങള്‍ ഏതെങ്കിലും ഭാഗത്തു നിന്നുണ്ടായാലും പക്വതയുള്ള രാഷ്ട്രീയ നിലപാടുകളെ ലീഗ് കൈക്കൊള്ളാറുള്ളു.

ഇന്നും ലീഗിന്റെ ഏറ്റവും വലിയ പ്രസക്തി ,അവര്‍ തുടര്‍ന്നു വരുന്ന ശക്തമായ മതേതര കാഴ്ചപ്പാടാണ്. എത്രയൊക്കെ വെല്ലുവിളികള്‍ നേരിടുമ്പോഴും അവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു.

ഇന്ത്യാ വിഭജനശേഷം ലീഗിനെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയ ദൃഷ്ടിയോടെ നോക്കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ദേശസ്‌നഹവും ദേശീയ ബോധവും ജനാധിപത്യ ബോധവും മതനിരപേക്ഷതയും പാര്‍ട്ടിയുടെ വിശുദ്ധ പ്രമാണമാണെന്ന് അവര്‍ പ്രവര്‍ത്തനം കൊണ്ട് തെളിയിച്ചു. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തിനായി നിലകൊണ്ട അവരെ കൈവണ്ടി ലീഗ് എന്ന് അക്ഷേപിച്ചു വിളിച്ചവരുമുണ്ട്. അവരത് അഭിമാനത്തോടെ സ്വീകരിക്കുകയും അടിസ്ഥാന വിഭാഗങ്ങള്‍ക്കായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഫണം വിടര്‍ത്തി ആടുമ്പോള്‍ അതില്‍പ്പെടാതെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പൂര്‍ണ്ണ ശോഭയോടെ തെളിഞ്ഞു നില്‍ക്കുന്ന മുസ്ലീം ലീഗ് മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തികരിക്കുന്ന വേളയില്‍ വിപ്ലവാഭിവാദ്യങ്ങള്‍’

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img