കോഴിക്കോട്: വിശ്വാസികള്‍ക്ക് അംഗത്വം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഒരു മതവിശ്വാസത്തിനും എതിരല്ല. അങ്ങനെ പ്രചരിപ്പിക്കുന്നവര്‍ വിശ്വാസികളെ സി.പി.എമ്മില്‍ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ടതിന്റെ പേരില്‍ രണ്ടാം വിമോചന സമരം നടത്താനുള്ള മുസ്ലിംലീഗ് നീക്കം വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം കടപ്പുറത്തെ സമുദ്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമോചനസമരം നടന്ന അന്നത്തെ സാഹചര്യം ഇപ്പോഴില്ല. അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഇന്നത്തേത്. പാര്‍ട്ടി ശക്തിപ്പെട്ടു. വിപുലമായ അടിത്തറയുള്ള പാര്‍ട്ടിയായി ഇടതുപ്രസ്ഥാനങ്ങള്‍ വളര്‍ന്നു.
വഖഫ് നിയമനത്തിന്റെ പേരിലുള്ള ലീഗിന്റെ കലാപശ്രമം ബോധപൂര്‍വമാണ്. പ്രതിപക്ഷത്ത് പത്തുവര്‍ഷം ഇരുന്ന പാരമ്പര്യം അവര്‍ക്കില്ല. അതിന്റെ വെപ്രാളമാണ് ലീഗിന്. സംസ്ഥാനത്ത് വഖഫ് സ്വത്തുക്കള്‍ വന്‍തോതില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ൈകയടക്കിവച്ചിട്ടുള്ളത് ലീഗ് നേതാക്കളാണ്. അവ തിരിച്ചുപിടിക്കാനുള്ള ശ്രമം തടയിടാനാണ് കലാപശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
132 ജീവനക്കാരാണ് വഖഫ് ബോര്‍ഡിലുള്ളത്. വര്‍ഷത്തില്‍ നാലോ അഞ്ചോ ഒഴിവുകള്‍ ഉണ്ടാവും. അന്യമതക്കാരായ ആരെയും ഇവിടേക്കു നിയമിക്കാറില്ല. മുസ്ലിങ്ങള്‍ക്കു മാത്രമാണ് നിയമനം. പിന്നെ എന്തിനാണ് സമരമെന്ന് അദ്ദേഹം ചോദിച്ചു. ലീഗിന് മുഖം നഷ്ടപ്പെട്ടു.
വിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.എന്നാല്‍, സി.പി.എം ഒരു മതത്തിനും എതിരല്ല. വിശ്വാസികള്‍ക്കും അംഗത്വം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം. വിശ്വാസികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംശയത്തോടെ കണ്ടിരുന്ന മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങള്‍ സി.പി.എമ്മിനെ സ്വാഗതം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. അതിനാലാണ് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചതെന്ന് കോടിയേരി വ്യക്തമാക്കി.