Friday, June 20, 2025

തളങ്കര മജീദ്: പൊതു പ്രവർത്തകർക്കൊരു കൈപ്പുസ്തകം

Must Read

കെ. എം. എ  നാസിർ മാവൂർ 


കാസർക്കോട്ട് ജനിച്ചു വളർന്ന് കോഴിക്കോട്ട് മാവൂർക്കാരനായി ജീവിച്ച ഒരു അപൂർവ വ്യക്തിയായിരുന്നു തളങ്കര അബ്ദുൽ മജീദ്. മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന്, രാഷ്ട്രീയത്തിൽ പലതും ആകമായിരുന്നിട്ടും ഒന്നും പ്രതീക്ഷിക്കാതെ രാഷ്ട്രീയ സാമൂഹിക മത സാംസ്‌കാരിക രംഗത്തു നിറഞ്ഞു നിൽക്കുകയും പൊതു പ്രവർത്തനം ആത്മ തൃപ്തിക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്ത അസാധാരണ വ്യക്തി! മാവൂരിൽ ഗ്വാളിയോർ റയൺസ് ഫൈബർ ഡിവിഷനിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ നേരിട്ടനുഭവിക്കാൻ വേണ്ടത്ര ഭാഗ്യം ലഭിക്കാത്ത തലമുറയാണ്  ഈ കുറിപ്പുകാരന്റേത്. എന്നാൽ ഇവിടത്തെ സ്ഥാപനങ്ങളുടെയും സംഘാടകത്വത്തിന്റെയും ഓരോ തൂണിലും തുരുന്പിലും ആ സാന്നിധ്യമുള്ളതായി അറിയാം. മാവൂർ പഞ്ചായത്ത് മുസ്‌ലിം ലീഗിനു വേണ്ടി സ്വന്തമായി സ്ഥലം വാങ്ങി അദ്ദേഹം ബാഫഖി തങ്ങൾക്കു കൈ മാറുകയുണ്ടായി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ട്രേഡ് യൂണ്യൻ ആസ്ഥാനങ്ങളിൽ ഒന്നായിരുന്നു മാവൂർ അക്കാലത്ത്.  മാവൂരിന്റെ പൊതു ജീവിതം അതി സമ്പന്നമായ സമയത്താണ് ഇ. ടി മുഹമ്മദ് ബഷീർ, പി. എം അബൂബക്കർ, ഇ. കെ. കെ മുഹമ്മദ്, പി. കെ ഉമർഖാൻ, പി. എം അബ്ദുൽ ഗഫാർ എന്നീ നേതാക്കൾക്കൊപ്പം എന്റെ തലമുറ ആ പേരു കേട്ടു തുടങ്ങിയത്. അധികാരത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ വളരെക്കൂടുതലുള്ള ഇക്കാലത്ത് തളങ്കര മജീദിനെപ്പോലെയുള്ളവർ ഓർക്കപ്പെടുക വലിയ ധർമ്മമായിരിക്കും. 
 1939 നവംബര്‍ 23 ന് തളങ്കര ഹസ്സന്‍ കുട്ടിയുടേയും ഉമ്മാലിഉമ്മയുടേയും മകനായി ജനിച്ച അദ്ദേഹം, തളങ്കര പടിഞ്ഞാര്‍ എല്‍. പി. സ്‌കൂള്‍, തായലങ്ങാടി മാപ്പിള എല്‍. പി. സ്‌കൂള്‍, ഗവണ്‍മെന്റ് മുസ്‌ലിം ഹൈസ്‌കൂള്‍, കാസറഗോഡ് ഗവണ്‍മെന്റ് കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പത്തു വയസുള്ളപ്പോൾ  ബാലലീഗില്‍ പ്രവർത്തിച്ച് രാഷ്ട്രീയത്തിൽ വന്നു. എം എസ് എഫ് രണ്ടാം കമ്മിറ്റിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി വരെയായി. കേരള സ്റ്റേറ്റ് യൂത്ത് ലീഗിന്റെ ആദ്യ കമ്മിറ്റി അംഗവും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാനിദ്ധ്യവും ആയിരുന്നു.
കാലാഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ബീഡി, സിഗാർ  വ്യവസായത്തിലുള്ള തൊഴിലാളികളുടെ പുനരധിവാസത്തിനും ഉന്നമനത്തിനും വേണ്ടി സൂരജ് കമ്മിറ്റി നടപ്പിലാക്കുന്നതിന് എസ്‌. ടി.യു ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചിരുന്നു. മതരംഗങ്ങളില്‍ മാവൂർ ഫൈബര്‍ ഗേയ്റ്റ്, മാവൂര്‍ വ്യൂ മസ്ജിദ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനായിരുന്നു. വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജിനു മുന്പിലുള്ള നൗഷാദ് ജുമാമസ്ജിദ് കമ്മിറ്റി, തളങ്കര കടവത്ത് മൊയ്‌ദീൻ മസ്‌ജിദ്‌ പുനരുദ്ധാരണ കമ്മിറ്റി എന്നിവക്കു വേണ്ടി പ്രവർത്തിച്ചു. പഠനകാലത്ത്, കേരളത്തിന്റെ ആദ്യ മുസ്‌ലിം  ചീഫ് എൻജിനീയർ ടി. പി കുട്ട്യമ്മു സാഹിബിന്റെ ഉപദേശാനുസരണം ഇസ്‌ലാമിക് കള്‍ച്ചർ സൊസൈറ്റിക്ക് സഹപാഠികളോടൊന്നിച്ച് നേതൃത്വം നല്‍കി. 
കാസറഗോഡ് സംയുക്ത ജമാഅത്ത്, തളങ്കര മാലിക് ദീനാര്‍ കൗണ്‍സില്‍ അംഗം, കണ്ടത്തില്‍ ഹിദായത്ത് സുബിയാന്‍ മദ്രസ പ്രസിഡണ്ട്, തളങ്കര കടവത്ത് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ കെട്ടിട നിര്‍മ്മാണ പ്രവർത്തകൻ എന്നീ നിലകളിലൊക്കെ സേവനം നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കാസർഗോഡ് ഗവണ്‍മെന്റ് കോളജ് സ്‌പോട്‌സ് ജനറല്‍ ക്യാപ്റ്റന്‍, സ്റ്റുഡന്‍സ് സ്‌പോട്‌സ് ക്ലബ്ബ് ക്യാപ്റ്റന്‍, തളങ്കര ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡണ്ട്, തളങ്കര പടിഞ്ഞാര്‍ ഹീറോസ് ക്ലബ്ബ് രൂപീകരണ ഭാരവാഹി തുടങ്ങിയ നിലകളില്‍ കായിക രംഗത്തും പ്രവർത്തിച്ചു. 2014 ജനുവരി 6 ന് ഉപ്പളയിൽ നടന്ന എസ്.ടി. യു കാസറഗോഡ്- തിരുവനന്തപുരം സമര യാത്രയുടെ ഉല്‍ഘാടനവേദിയിൽ നിന്നുള്ള വീഴ്ചയാണ് മജീദ് സാഹിബിനെ മരണത്തിലേക്കെത്തിച്ചത്. നാലാം ദിവസം ( ഇന്നേക്ക് ഏഴു വർഷം) അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img