Wednesday, June 18, 2025

ഹൗ! എന്തൊരു ചൂട്

Must Read

ഹബീബ് റഹ്മാന്‍ കൊടുവള്ളി

സംസ്ഥാനത്ത് വേനല്‍ചൂട് കൂടുന്നു. വേനല്‍ വരും മുമ്പേതന്നെ കേരളത്തില്‍ പലയിടത്തും കനത്ത ചൂടും വിങ്ങലുമാണ് അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും പകല്‍ താപനില 40 ഡിഗ്രി സെല്ഷ്യസിന് അടുത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുവര്ഷത്തേക്കാള്‍ ചൂടാണ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 42ഡിഗ്രി സെല്ഷ്യസും കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും 42 ഡിഗ്രി സെല്ഷ്യസുമൊക്കെയാണ് ഇപ്പോള്‍ തന്നെ രേഖപ്പെടുത്തിയത്. ഈ വര്ഷം അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്ന്ന താപനിലയാണിത്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റി-സൈക്ലോണിക് സര്‍ക്കുലേഷന്‍ ഫലമായാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അഥവാ വേനല്‍ കനക്കുന്നതിന് മുമ്പേതന്നെ കേരളം പകല്‍ച്ചൂടില്‍ ഉരുകുന്നുവെന്നര്‍ത്ഥം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അത്യുഷ്ണണവും അതിശൈത്യവും അനുഭവപ്പെടാന്‍ കാരണമെന്ന് വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു. ശൈത്യകാലം ഫെബ്രുവരി ആദ്യവാരം വരെ മാത്രമാണ് നീണ്ടുനിന്നത്. തുടര്‍ന്നിങ്ങോട്ട് ഉഷ്ണകാലം പോലെ താപനില ദിനംപ്രതി കൂടുകണ്.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ആറ് ഡിഗ്രിയോളം കൂടുതലാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്ന ചൂട്. എ്ല്ലാ ജില്ലകളിലും ചൂട് ദിനംപ്രതി കൂടിവരികയാണ്. പലയിടങ്ങളിലും ജലായശങ്ങളും കിണറുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭപ്പെടാറുള്ള ചൂടാണ് സംസ്ഥാനം ഫെബ്രുവരി മാസത്തില്‍ തുടക്കത്തില്‍ തന്നെ തുടങ്ങിയത്.

താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആര്‍ദ്രത വര്‍ദ്ധിക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതിനെക്കാള്‍ കൂടിയ ചൂട് അനുഭവപ്പെടാന്‍ കാരണമാകും. ഈര്‍പ്പത്തിന്റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇപ്പോഴും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.

2016 ഏപ്രിലില്‍ പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പകല്‍ താപനില. കൊടും ചൂടിന്റെ മാസങ്ങളായ ഏപ്രില്‍ മെയ് മാസങ്ങള്‍ വരാനിരിക്കെ അപ്പോള്‍ അനുഭവപ്പെടുന്ന ചൂടും വിങ്ങലും എന്തായിരിക്കും എന്ന് ഓര്‍ക്കാനേ വയ്യ! മതിയായ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത രണ്ടുമാസം കേരളം ചുട്ടുപഴുക്കുന്ന സാധ്യതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളം ഉള്‍പ്പെടുന്ന രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരാന്‍ സാധ്യതയില്ലെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമൊക്കെ തെറ്റുകയാണ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയില്‍ നിന്ന് മൂന്നു മുതല്‍ അഞ്ചുവരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ഇപ്പോള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

രാത്രിയും ഈ ചൂടും വിങ്ങലും കൂടുന്നതാണ് അനുഭവം. ഭൂമിയില്‍ നിന്നുള്ള കിരണങ്ങള്‍ ആകാശത്തിലേക്ക് പോകുന്നത് തടസ്സപ്പെടുന്ന സാഹചര്യമാണ് രാത്രി ചൂട് ഉയരാന്‍ കാരണമാകുന്നത്. സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഇത് ചൂട് കൂടുതല്‍ കനക്കാന്‍ ഇടയാക്കും.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ പരീക്ഷ ചൂടും റമസാന്‍ വിഷു ആഘോഷചൂടും നേര്‍ച്ച-ഉത്സവ-വിവാഹാഘോഷച്ചൂടും കൂടിയാവുമ്പോള്‍ ചൂട് പൊടിപൊടിക്കും. ചൂടുകാലത്ത് വൈദ്യുതി ഉപഭോഗവും അതനുസിച്ചുള്ള വെദ്യുതി ചാര്‍ജും വര്‍ധിക്കും. ജനസംഖ്യയില്‍ കേരളം ഇന്ത്യയുടെ കഷ്ടിച്ച് മൂന്ന് ശതമാനം മാത്രമേ ഉള്ളുവെങ്കിലും എസി ഉപയോഗത്തില്‍ അതിന്റെ ഇിരട്ടിയുണ്ട്. ഇന്ത്യയിലെ ആകെ എസി വില്‍പ്പനയുടെ ആറ് ശതമാനം കേരളത്തിലാണ്. രണ്ടരലക്ഷത്തിലേറെ യൂണിറ്റുകള്‍, അഥവാ ഏകദേശം 700 കോടി രൂപയുടെ എ.സി യാണ് കേരളത്തില്‍ ഒരു വര്‍ഷം വില്പനയാകുന്നത്. ഫാനുകളും എ സി യും വാട്ടര്‍ മോട്ടോറുകളുമൊക്കെ അമിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതിയിലും കുറവനുഭവപ്പെടുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കേണ്ടതുണ്ട്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ വേനല്‍ക്കാല ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇത് സഹായകമാണ്. ചൂട് ഏറ്റവും ഉച്ചിയില്‍ പതിക്കുന്ന രാവിലെ 11 മുതല്‍ ഉച്ചക്ക് ശേഷം 3 വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ അമിതമായി നിര്‍ജ്ജലീകരണം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇടയ്ക്കിടെ ധാരാളമായി വെള്ളം കുടിക്കുകയും നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി, മൈദ, ജങ്ക് ഫുഡുകള്‍ ഒഴിവാക്കുകയും ചെയ്യുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, ആവശ്യമായ വിശ്രമം എടുക്കുക, പഴങ്ങളും പച്ചക്കറികളുമുള്‍പ്പെടെയുള്ള നല്ല പോഷക സമൃദ്ധമായ ആഹാരം കഴിക്കുക, തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷയും വൈദ്യ സഹായവും നല്‍കുക എന്നതൊക്കെയും പ്രധാനമാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും കുടിവെള്ള ക്ഷാമവും വരള്‍ച്ചയും രൂക്ഷമാകാനുള്ള സാഹചര്യമുണ്ടെന്നുമൊക്കെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img