കാസർകോട്: പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെകന്ററി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഭിനവ് (17) പെരളം സ്വദേശി വിനോദ് – ശാലിനി ദമ്പതികളുടെ മകനായ അഭിനവിനെ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എല്‍പി സ്കൂളിന്റെ പുറകില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് സ്കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അതീവ സന്തോഷവാനായാണ് അഭിനവ് പങ്കെടുത്തതെന്ന് സഹപാഠികള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ഇന്‍സ്റ്റഗ്രാമില്‍ ‘സോറി’ എന്ന് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. കൂട്ടുകാരെ പിരിയാന്‍ പറ്റാത്തതിന്റെ വിഷമമായിരിക്കാം മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഭിനവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരി: അഭിന.