മംഗളൂറു: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസമജലു കൗക്രഡി ഗ്രാമത്തിന്റെ സന്തോഷമായി എണ്‍പതുകാരി ഐശുമ്മ കാടിറങ്ങി വന്നു. പച്ചിലകള്‍ തിന്നും കാട്ടരുവിയില്‍ നിന്ന് കുടിച്ചും അലഞ്ഞ പകലുകള്‍. വന നിഗൂഢതയില്‍ നിദ്രയിലാണ്ട രാവുകളും. കാട്ടിലെ കഥ നെഞ്ചിടിപ്പോടെയും മൂക്കത്ത് വിരല്‍വെച്ചും വട്ടം കൂടി കേട്ടവര്‍ക്ക് മുന്നില്‍ കൂസലില്ലാതെ ഐശുമ്മ.
ദൊണ്ടില വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നത് വയോധികയുടെ ശീലമാണ്. അയല്‍ വീടുകള്‍ മാറിമാറി സന്ദര്‍ശിച്ച് കുശലം പറയും. രാത്രി വീടണയും. കഴിഞ്ഞ മാസം 28ന് പതിവ് തെറ്റിച്ച് അവര്‍ വീട്ടില്‍ എത്തിയില്ല. മകന്‍ മുഹമ്മദ് പുലര്‍ച്ചെ രണ്ട് വരെ തെരഞ്ഞെങ്കിലും കണ്ടെത്താനാവാതെ ദുഃഖത്തിലായി. കൂട്ടുകാര്‍ക്കൊപ്പം നടത്തിയ അന്വേഷണവും വിഫലം. പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു കുടുംബം.
ഐര്‍ത്തില നിക്ഷിപ്ത വനത്തില്‍ ഒരു സ്ത്രീ രൂപം ഹൊസമജലു ക്ഷീരസംഘത്തില്‍ നിന്ന് പുലര്‍ച്ചെ പാല്‍ വാങ്ങി വരുകയായിരുന്ന ബിജുവാണ് കണ്ടത്. അടുത്ത് ചെന്നപ്പോള്‍ ആളെ പിടികിട്ടി. മകനേയും നാട്ടുകാരേയും അറിയിച്ചു.