കോഴിക്കോട്: കൊവിഡ് കേസ,ുകള്‍ വര്‍ധിക്കുകയും കൊവിഡ് വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ കൂടുതലാവുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിലും നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കര്‍ശന നിലപാടിലേക്ക് പോവാതെ ആരോഗ്യവകുപ്പ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴുദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിന് പുറമെ ഏഴ് ദിവസത്തെ നിരീക്ഷണവും ആവശ്യമാണ്. അതില്‍ കവിഞ്ഞ നിയന്ത്രണമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോളജുകളും സ്‌കൂളുകളും ഓഫ് ലൈന്‍ ആയി തന്നെ പ്രവര്‍ത്തിക്കുകയാണ്. വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണം മാത്രമാണുള്ളത്. മാളുകള്‍, സിനിമാശാലകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിന് തടസ്സമൊന്നുമില്ല. കടകളിലും മറ്റും നേരത്തെ ഉണ്ടായിരുന്ന കര്‍ശന സമീപനം ഇപ്പോഴില്ല.
ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന ഇടങ്ങളില്‍ പൊലീസിന്റെ ജാഗ്രതയും കാണുന്നില്ല. വാക്‌സിന്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചുവെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഒന്നാം വാക്‌സിന്‍ മുഴുവന്‍ പേര്‍ക്ക് കിട്ടിയെന്നാണ് കണക്ക്. രണ്ടാം വാക്‌സിന്‍ ഏതാനും പേര്‍ക്കുകൂടി കിട്ടാനുണ്ടാവും. അതിനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വിവിധ കേന്ദ്രങ്ങളില്‍ കാര്യക്ഷമമായി പുരോഗമിക്കുകയാണ്.
ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കിയത്. അതേസമയം, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ നിയന്ത്രണങ്ങളും കടുപ്പിക്കേണ്ടിവരും. കര്‍ണാടകത്തില്‍ കോളജുകളും സ്‌കൂളുകളും അടച്ചിരിക്കുകയാണ്. വാരാന്ത്യകര്‍ഫ്യൂവും നിലവിലുണ്ട്. കേരളത്തില്‍ പുതുവര്‍ഷവേളയില്‍ ഉണ്ടായിരുന്ന രാത്രികാല കര്‍ഫ്യൂ ഇതിനകം പിന്‍വലിച്ചു. കേരളത്തിലാകട്ടെ പാര്‍ട്ടി സമ്മേളനങ്ങളും മറ്റും സജീവമാണ്. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്കും തടസ്സമില്ല. ഒമിക്രോണ്‍ വ്യാപനം കൂടുതലാണെങ്കിലും തീവ്രത കുറവാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതുമായി സമരസപ്പെട്ടു പോകണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.