Friday, June 20, 2025

അമൃത് പദ്ധതി സീവേജ് പ്ലാന്റ് നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷം കോര്‍പറേഷന്‍ വെട്ടില്‍

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ആവിക്കല്‍തോടിലും കോതിയിലും മലിനജല പ്ലാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ എതിര്‍പ്പ് ശക്തമാക്കിയതോടെ കോര്‍പറേഷന്‍ വെട്ടിലായി. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. അതിന് മുമ്പ് പ്രവൃത്തി തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഫണ്ട് നഷ്ടമാവും. 2015ല്‍ ആവിഷ്‌കരിച്ച പദ്ധതി കേന്ദ്ര,സംസ്ഥാന സര്‍ക്കാറുുകളുടെ സഹായം ഉള്‍പ്പെടുന്നതാണ്. 2012 ഒക്ടോബറില്‍ പ്രവൃത്തി തുടങ്ങാനിരുന്നതാണെങ്കിലും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. പരിസരവാസികളുടെ അനുമതി നേടുകയോ അവരെ ബോധ്യപ്പെടുത്തുകയോ ചെയ്യാതെയാണ് കോര്‍പറേഷന്‍ അധികൃതര്‍ മുന്നോട്ട് പോയിരുന്നതെന്ന് ആക്ഷേപമുണ്ട്. ഇന്നലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ബഹളത്തില്‍ കലാശിക്കുകയായിരുന്നു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ എന്നിവര്‍ പങ്കെടുത്ത യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. 
മലിനജലം ഒഴുക്കുന്നതിന്റെ ഭാഗമായുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ആദ്യം നിര്‍വഹിക്കേണ്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഇതിനായി പൈപ്പുകള്‍ ഇറക്കിയിരുന്നുവെങ്കിലും പ്രവൃത്തി മുന്നോട്ടു നീങ്ങിയില്ല. കോതിയും ആവിക്കല്‍തോടും ജനസാന്ദ്രത വളരെ കൂടിയ പ്രദേശങ്ങളാണ്. ജനങ്ങള്‍ ഭൂരിഭാഗവും കടലില്‍ പോയി ഉപജീവനം കഴിക്കുന്ന സാധാരണക്കാരാണ്. ഇത്തരമൊരു പദ്ധതി ഇത്രയും ജനസാന്ദ്രത കൂടിയ സ്ഥലത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. 
കോതിയില്‍ 59.77 കോടി രൂപയുടെയും ആവിക്കലില്‍ 56.38 കോടിയുടെയും പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്. മൊത്തം 116.5 കോടിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാവാത്തത് പ്രശ്‌നമായിരുന്നു. ഒടുവില്‍ എസ്റ്റിമേറ്റ് 139.5 കോടി രൂപയായി ഉയര്‍ന്നു. ഈ തുകക്ക് പ്ലാന്റ് നിര്‍മാണം മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രോഡക്ട്‌സും പൈപ്പിടല്‍ കരാര്‍ അഹമ്മദാബാദിലെ നാസിത് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുമാണ് ഏറ്റെടുത്തത്. 
വീടുകളിലെ ശുചിമുറികളിലെ മലിനജലം ഉള്‍പ്പെടെ പൈപ്പുകള്‍ വഴി സംഭരിച്ച് സംസ്‌കരിക്കുന്ന ബൃഹദ് പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരത്തിലെ 98,000 പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
അതേസമയം, പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയതു മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. റാം ബയോളജിക്കല്‍ എന്ന കമ്പനിയാണ് പ്രോജക്ട് തയാറാക്കിയത്. ഇതനുസരിച്ച് ജോലി ഏറ്റെടുക്കാന്‍ കമ്പനികളൊന്നും മുന്നോട്ടുവന്നിരുന്നില്ല. ഇത്തരത്തിലുള്ള പ്ലാന്റുകള്‍ ഏറ്റെടുത്ത് മുന്‍പരിചയമില്ലാത്ത കമ്പനിയെ ഡി.പി.ആര്‍ തയാറാക്കാന്‍ ഏല്‍പിച്ചത് കടുത്ത ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. നിരവധി തവണ #ടെന്‍ഡര്‍ നടപടികള്‍ നീട്ടിവെച്ചിരുന്നു. സര്‍ക്കാറിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് പദ്ധതി അടങ്കല്‍ 139.5 കോടിയില്‍ എത്തിയത്. 
പദ്ധതി പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ കോര്‍പറേഷന് വീഴ്ച സംഭവിച്ചുവെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ജനവാസം കുറഞ്ഞ മേഖലയിലേക്ക് പദ്ധതി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img