കാസർകോട്:പ്രവാസി സീതാംഗോളി മുഗുവിലെ അബൂബക്കർ സിദ്ദീഖിനെ(32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി.എം .അബ്ദുല്‍ ജലീല്‍ (35) ആണ് അറസ്റ്റിലായത്. ഒമ്പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതികളിലൊരാളായ അബ്ദുല്‍ ജലീല്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക് ഔട്ട് നോടീസ് പുറപ്പെടുവിച്ചിരുന്നു. ആകെ 19 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ അഞ്ച് പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നാല് പേരാണ് ജയിലിലുള്ളത്.
2022 ജൂണ്‍ 26നാണ് അബൂബക്കർ സിദ്ദീഖിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. വിദേശ കറന്‍സിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വീട്ടില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്.