മംഗ്ളുറു: നഗരത്തിൽ ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ കോഴിക്കോട് ജില്ലയിൽ ചേമഞ്ചേരി ചാത്തനാടത്ത് താഴെ വീട്ടിൽ പി.പി. ശിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസർകോട് പൊലീസ് സംഘത്തിന് കർണാടക പൊലീസിന്റെ ആദരം. മംഗളൂറു സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മീഷണർ കുൽദീപ് കുമാർ അനുമോദന പത്രം കൈമാറി.
കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍, സിവിൽ പോലീസ് ഓഫീസർമാരായ റിജേഷ് കാട്ടാമ്പള്ളി, നിജിൻ കുമാർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യ (54)കൊല്ലപ്പെട്ടത്. മാർച്ച് രണ്ടിന് കാസർകോട് ടൗണിൽ നിന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായ യുവാവ് 2014മുതൽ 2019വരെ ഗൾഫിലായിരുന്ന എന്ന് കമ്മീഷണർ പറഞ്ഞു.നാട്ടിൽ എത്തി മംഗളൂറു സ്വകാര്യ കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമ കോഴ്സിന് ചേർന്നെങ്കിലും രണ്ടാം വർഷം പഠനം നിറുത്തുകയായിരുന്നു.
കൊലപാതകവും കവർച്ചയും ലക്ഷ്യമിട്ട് തന്നെയാണ് പ്രതി ജ്വല്ലറിയിൽ കടന്നതെന്ന് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നു. ഒന്നിന് മേലെ മറ്റൊന്നായി ഷർട്ടുകൾ ധരിച്ചത് രക്ഷാമാർഗ്ഗമാണ്.
കേസ് അന്വേഷിച്ച മംഗളൂറു പൊലീസ് സംഘത്തിന് കമ്മീഷണർ 25,000 രൂപ റിവാർഡ് പ്രഖ്യാപിച്ചു.