മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേപുരയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കോട്ടേപുരയിലെ സദക്കത്തുല്ലയെ(34) ഗുരുതര നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. സദക്കത്തുല്ലയുടെ നില ഗുരുതരമായി തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് സി.കബീര്‍, എം.റാസിഖ് എന്നിവര്‍ക്കെതിരെ ഉള്ളാള്‍ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു. പ്രതികള്‍ സദക്കത്തുല്ലയെ വീട്ടില്‍ നിന്ന് പുറത്തിറക്കി വയറ്റില്‍ ഒന്നിലധികം തവണ കുത്തുകയായിരുന്നു. ഫിഷ് മീല്‍ ഫാക്ടറി ഉടമയില്‍ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട് സദക്കത്തുല്ലയും പ്രതികളും തമ്മിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പ് ഇതേ പ്രശ്നത്തില്‍ സദക്കത്തുല്ലയുടെ സംഘം ഉള്ളാളില്‍ പ്രതികളിലൊരാളെ അക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പുതിയ അക്രമണമെന്നാണ് ഉള്ളാള്‍ പൊലീസ് കരുതുന്നത്.
പുലര്‍ച്ചെ ഒരു മണിയോടെ യു.ടി.ഖാദര്‍ എംഎൽഎ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി പരിക്കേറ്റ യുവാവിന്റെ സുഖവിവരങ്ങള്‍ ആരായുകയും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.