കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും അവ്യക്തത. കത്രിക എങ്ങനെ യുവതിയുടെ വയറ്റിലെത്തി എന്നതിന് കൃത്യമായ മറുപടി റിപ്പോര്‍ട്ടിലില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017 നവംബര്‍ 30നാണ് പന്തീരാങ്കാവ് മലയില്‍കുളങ്ങര ഹര്‍ഷീന പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിനെതുടര്‍ന്നാണ് കഠിനമായ വയറുവേദന ആരംഭിച്ചത്. 2012 നവംബര്‍ 23ന് പരാതിക്കാരിയായ ഹര്‍ഷിന താമരശ്ശേരി ഗവ. ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്നാല്‍ അതിനുശേഷം നടത്തിയ സ്‌കാനിങ്ങില്‍ പ്രശ്‌നമൊന്നും കണ്ടെത്തിയിരുന്നില്ല. 2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് ഗര്‍ഭപാത്രത്തിന് പുറത്ത് വയറ്റില്‍ വലതുവശത്തായി കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 17ന് ശസ്ത്രക്രിയ നടത്തിയ കത്രിക പുറത്തെടുത്തു.
ആദ്യത്തെ രണ്ടു പ്രസവം നടന്ന ആശുപത്രിയില്‍ നിന്നാവാം കത്രിക മറന്നുവെച്ചത് എന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ നേരത്തെ നടത്തിയ സ്‌കാനിങ്ങില്‍ എന്തുകൊണ്ട് കത്രിക കണ്ടില്ല എന്ന ചോദ്യത്തിന് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് മറുപടിയില്ല. അന്വേഷണ റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഹര്‍ഷീനയുടെ ആരോപണം.
മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലെ സ്പെഷല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍റഷീദിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിലും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഹര്‍ഷീന മെഡിക്കല്‍ കോളജിന് മുന്നില്‍ നിരാഹാരസമരം അനുഷ്ഠിക്കുകയാണ്.