കോഴിക്കോട്: സിവില്‍സ്റ്റേഷനിലെ കാന്റീന് അടച്ചുപൂട്ടുകയും നിവലിലുള്ള കുടുംബശ്രീ സംഘത്തെ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ഒരു കൂട്ടം വനിതാ സംരംഭകരാണ് വെട്ടിലായത്. ഇവര്‍ക്കാകട്ടെ ചെറുതല്ലാത്ത സാമ്പത്തിക ബാധ്യതയും വന്നുപെട്ടിരിക്കുകയാണ്. കെട്ടിടനമ്പര്‍ പോലുമില്ലാത്ത സ്ഥലത്ത് കാന്റീന് തുടങ്ങുന്നതിന്റെ അപകടം ഇവരുടെ ശ്രദ്ധയില്‍ വരാതെ പോയി. അധികൃതരാകട്ടെ ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മലിനജലം ഒഴുകി പോകുന്നതിന് സംവിധാനം ഒരുക്കാത്തത് തുടക്കത്തില്‍ ശ്രദ്ധിച്ചില്ല. പരിസരത്തെ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ് കുഴപ്പം പിടികിട്ടിയത്. ബദല്‍സംവിധാനം ഒരുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 2022 മേയ് 24ന് കാന്റീന് അടച്ചുപൂട്ടി. ഇപ്പോള്‍ ഈ മാസം 20ന് പാര്‍സലായി ഊണ് വില്പനക്ക് തീരുമാനം ആയെങ്കിലും നിലവിലുള്ള കുടുംബശ്രീ സംഘം പുറത്താണുള്ളത്.
ഒമ്പത് കുടുംബശ്രീ അംഗങ്ങളാണ് കാന്റീന് തുടങ്ങിയത്. ജീവനക്കാര്‍ക്ക് 25 രൂപക്കാണ് ഊണ് നല്‍കിയത്. പ്രതിദിനം 300 ഊണ് ചെലവായിരുന്നു. ഇടക്കിടെ മാലിന്യ സംഭരണ ടാങ്ക് പണിമുടക്കുന്നതിനാല്‍ പ്രതിസന്ധി നേരിട്ടിരുന്നു. ടാങ്ക് വൃത്തിയാക്കുന്നതിന് 15,000 രൂപവരെ ചെലവ് വന്നിരുന്നു. അഞ്ചുലക്ഷം രൂപ ലോണ്‍ എടുത്താണ് സംരംഭം തുടങ്ങിയത്. അത് തിരിച്ചടച്ചു. പിന്നീട് 10 ലക്ഷം രൂപ ലോണ്‍ എടുത്തെങ്കിലും തിരിച്ചടവ് പൂര്‍ണമായിട്ടില്ല. മാസംതോറും 17,000 രൂപ അടയ്ക്കണം. ആകെ 2,11,170 രൂപ കടമുണ്ട്. 12,800 രൂപയാണ് പ്രതിമാസ വാടക.
അധികൃതരുടെ നോട്ടപ്പിശകിന്റെ ഫലമായി ദുരിതം പേറുകയാണ് ഒരു സംഘം വനിതാസംരംഭകര്‍. നഷ്ടം എങ്ങനെ നികത്തും എന്നാണ് ഇവരുടെ ഉത്തരം കിട്ടാത്ത ചോദ്യം.