കോഴിക്കോട്: മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘം കരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ തുടര്‍പഠനം ഉറപ്പ് വരുത്തണമെന്ന് രക്ഷിതാക്കള്‍. കഴിഞ്ഞ അഞ്ചുമാസമായി കുട്ടി ക്ലാസില്‍ പോയിട്ടില്ല. ക്ലാസില്‍ ഇരുത്തി പഠിപ്പിക്കുന്നതിന് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉളളതായി ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. അതേസമയം, വാര്‍ഷിക പരീക്ഷ അടുത്തതിനാല്‍ ഇനി ക്ലാസില്‍ എത്തേണ്ടതില്ലെന്നും പരീക്ഷ എഴുതാനുള്ള സൗകര്യം നല്‍കുമെന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. കുട്ടിയുടെ അധ്യയനം തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ പൊലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്ത്തകന് നൗഷാദ് തെക്കെയില്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കേസില്‍ ഇതുവരെ 2ദ പേരുടെ മൊഴി രേഖപ്പെടുത്തി. രണ്ടുപേരെ ചോദ്യം ചെയ്തു. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ച് വിശദമായ പരിശോധനയാണ് നടക്കുന്നത്. കൂടെ പഠിച്ച കുട്ടികളില്‍ നിന്ന് മൊഴിയെടുക്കാന്‍ പരിമിതിയുണ്ടെന്ന് പൊലീസ് പറഞ്ഞു. പലരും പഠനം കഴിഞ്ഞ് സ്റ്റഡി ലീവിന് വീട്ടില്‍ പോയിരിക്കുകയാണ്. കൂടെ പഠിക്കുന്ന ആണ്‍കുട്ടിയാണ് മയക്കുമരുന്ന് നല്‍കിയതെന്ന് കുട്ടി പറഞ്ഞിരുന്നുവെങ്കിലും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് തെളിവ് ലഭിച്ചിട്ടില്ല എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. സ്കൂളിലെ പ്രധാന അധ്യാപകന്, ക്ലാസ് ടീച്ചര്‍, കൗണ്‍സിലിങ് നല്കുന്ന അധ്യാപകന് എന്നിവരില്‍ നിന്ന് പൊലീസ് തെളിവുകള്‍ ശേഖരിച്ചു.