സ്വന്തം ലേഖകന്‍
കോഴിക്കോട്: വേനല്‍ ശക്തമാകുന്നതിന് മുമ്പേ നാടും നഗരവും അത്യുഷ്ണത്തിന്റെ പിടിയില്‍. കുംഭമാസം തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ ചൂട് കൂടുകയായണ്. പകല്‍ സമയമാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. അതേസമയം, രാത്രി വൈകിയും പുലര്‍ച്ചെയും മഞ്ഞ് പെയ്യുന്ന സ്ഥിതിയാണ്. എന്നാല്‍ രാത്രി 12 വരെ ചൂടിന് കുറവില്ല. ഫെബ്രുവരി പകുതിയോടെ ചൂട് ഇത്രയും തീവ്രമായത് കാലാവസ്ഥയിലുണ്ടായ വ്യതിയാനമായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് വേനലിന്റെ കാഠിന്യം അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് തുടങ്ങുന്നതിനൊപ്പം ചൂട് അസ്സഹനീയമാകും. പകല്‍ കനത്ത ചൂടും രാത്രിയും പുലര്‍ച്ചെയും തണുപ്പും ചേര്‍ന്ന കാലാവസ്ഥയില്‍ ചുമയും തൊണ്ടവേദനയും ജലദോഷവും അടക്കമുള്ള രോഗങ്ങളും വര്‍ധിക്കുന്നുണ്ട്.
കടുത്ത ചൂടില്‍ ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത് പുറമെ ജോലിചെയ്യുന്നവരാണ്.നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ വേനലില്‍ പ്രയാസം നേരിടുകയാണ്.രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണി വരെയുള്ള സമയമാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്. ഈ സമയത്ത് ജോലി ചെയ്യുന്നവരാണ് കൂടുതല്‍ പേരും. രാവിലെ മുതല്‍ ചൂട് കൂടുന്നതിനാല്‍ ജോലി ചെയ്യാന്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വലിയങ്ങാടിയിലെയും പാളയത്തെയും ചുമട്ട്‌തൊഴിലാളികള്‍ പറയുന്നു. വലിയങ്ങാടിയിലെ ഒരു ഭാഗത്ത് മേലാപ്പ് വിരിച്ചിട്ടുണ്ട്. പാളയം മാര്‍ക്കറ്റില്‍ വലിയ കുടകള്‍ കൊണ്ടും ഷീറ്റ് വിരിച്ചുമാണ് ചൂടിനെ പ്രതിരോധിക്കുന്നത്.
അതേസമയം 12 മണിമുതല്‍ മൂന്ന് മണിവരെ വെയിലേല്‍ക്കരുതെന്ന നിര്‍ദ്ദേശം പലയിടത്തും പ്രാവര്‍ത്തികമാകുന്നില്ല. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നതിനാല്‍ നിരവധി തൊഴിലാളികളാണ് ഈ സമയത്ത് തൊഴിലെടുക്കുന്നത്. ഇവര്‍ക്ക് മതിയായ കുടിവെള്ള സൗകര്യമോ വിശ്രമിക്കുന്നതിനാവശ്യമായ സൗകര്യമോ ലഭിക്കുന്നില്ല. അതിനാല്‍ ഈ സമയത്ത് മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിര്‍ജ്ജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണം. ചുരുങ്ങിയത് ഉച്ചയ്ക്കു 12 മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ചു ജോലിസമയം ക്രമീകരിക്കുക. ചൂട് കൂടിയതോടെ പലയിടത്തും കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി. ജലാശയങ്ങയിലെ ജലനിരപ്പ് താഴ്ന്നു. ഇപ്പോഴത്തെ താപനില തുടര്‍ന്നാല്‍ കടുത്ത വരള്‍ച്ചയാകും ഉണ്ടാവുകയെന്ന്് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം, മുന്‍വര്‍ഷങ്ങളില്‍ വേനല്‍മഴ നേരത്തെ ലഭിച്ചത് ആശ്വാസമായിരുന്നു. കുടിവെള്ള ക്ഷാമം വലിയതോതില്‍ അനുഭവപ്പെട്ടിരുന്നില്ല.