Friday, June 20, 2025

ജീവനക്കാരില്ല; തപാല്‍ വിതരണം അവതാളത്തില്‍

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: പോസ്റ്റ് ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതോടെ തപാല്‍ വിതരണം കുത്തഴിഞ്ഞ നിലയില്‍. രാജ്യത്താകമാനം ജീവനക്കാരെ കുറയ്ക്കുകയാണ്. ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സേവനമാണ് നിര്‍ത്തുന്നത്. ഇതോടെ ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടെ തപാല്‍ വിതരണം താറുമാറായി. ഓരോ തപാല്‍ ഓഫീസിന് കീഴിലും ആറായിരം മുതല്‍ പതിനായിരം വരെ ഉപഭോക്താക്കളാണ് ഉള്ളത്. ഇവര്‍ക്കുള്ള കത്തുകളും മണി ഓര്‍ഡറുകളും രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികളും എത്തിക്കാന്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ല. നേരത്തെ ഇ.ഡി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ ഒഴിവാക്കിയിരുന്നു. പകരം ഗ്രാമീണ്‍ ഡാക്ക് സേവക് (ജി.ഡി.എസ്) എന്ന പേരില്‍  ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. ഇപ്പോഴും പലയിടത്തും പോസ്റ്റ്മാന്‍ അവധിയാകുമ്പോള്‍ ജി.ഡി.എസുകാരാണ് കത്ത് വിതരണം നടത്തുന്നത്. എന്നാല്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന ജി.ഡി.എസുകാരെ പിരിച്ചുവിടാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഏതാനും ദിവസം മുമ്പ് ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് കത്ത് വിതരണം കടുത്ത പ്രതിസന്ധിയിലായത്. 
എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയവരെയാണ് ജി.ഡി.എസ് ആയി നിയമിച്ചിരുന്നത്. ബി.ടെക് ബിരുദധാരികള്‍ വരെ ഈ ജോലിക്ക് എത്തിയിരുന്നതായി പറയുന്നു. എന്നാല്‍ തപാല്‍വകുപ്പിന്റെ നടപടി ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്കും തപാല്‍സേവനം ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ വിനയായിരിക്കുകയാണ്.
അറിയിപ്പുകളും മറ്റും ഇ-മെയില്‍ വഴിയായതോടെ തപാല്‍വകുപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും ബാങ്ക് അറിയിപ്പുകള്‍, ജോലി സംബന്ധമായ രേഖകള്‍ എന്നിവ തപാല്‍ വഴിയാണ് അയക്കുന്നത്. സ്പീഡ് പോസ്റ്റ്, രജിസ്‌ട്രേഡ് പോസ്റ്റ് എന്നിവക്ക് ലഭിക്കുന്ന സുരക്ഷിതത്വം സാധാരണ തപാലിന് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ബുക്ക് പോസ്റ്റ് ആയി അയക്കുന്ന പത്രമാസികകള്‍, പുസ്തകങ്ങള്‍ എന്നിവ വിലാസക്കാരന് ലഭിക്കാതെ പോവുന്നത് സ്ഥിരം സംഭവമാണ്. ജീവനക്കാരുടെ ക്ഷാമം കാരണം താല്‍ക്കാലികക്കാരെ നിയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇവര്‍ക്ക് മേല്‍വിലാസക്കാരനെ കൃത്യമായി കണ്ടെത്താന്‍ ആവില്ല. കത്ത് കൃത്യമായി എത്തിക്കണമെന്ന ഉത്തരവാദിത്വവും ഇവര്‍ക്ക് ഉണ്ടാകണമെന്നില്ല. പതിനായിരം രൂപയാണ് ഇവര്‍ക്ക് പ്രതിമാസം നല്‍കുന്നത്. ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഇന്ധനചെലവ് പോലും കിട്ടുന്നില്ല എന്നാണ് പരാതി. തപാല്‍ ഉരുപ്പടികള്‍ കൃത്യമായി കിട്ടാതെ വരുന്നത് ഈ പൊതുസേവന ശൃംഖല യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. 
പുസ്തകങ്ങളും മാസികകളും മറ്റും ബുക്ക് പോസ്റ്റ് ആയി അയക്കുമ്പോള്‍ മൂന്നു രൂപയാണ് സ്റ്റാമ്പ് ചാര്‍ജ്ജായി ഈടാക്കുന്നത്. സ്പീഡ് പോസ്റ്റിന് 80 രൂപയാകും. തപാല്‍വകുപ്പിന്റെ പ്രവര്‍ത്തനം തകിടംമറിഞ്ഞതോടെ കൊരിയര്‍ സര്‍വീസുകാര്‍ക്ക് കൊയ്ത്തായിരിക്കുകയാണ്. തപാലില്‍ മൂന്ന് രൂപക്ക് അയക്കുന്ന ഉരുപ്പടിക്ക് കൊരിയറില്‍ 40 രൂപ നല്‍കണം. എങ്കിലും സുരക്ഷിതമായി എത്തുമെന്നതിനാല്‍ ആളുകള്‍ കൂടുതലായി കൊരിയര്‍ സര്‍വീസുകളെ ആശ്രയിക്കുകയാണ്. ജീവനക്കാരുടെ ദൗര്‍ഭല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തപാല്‍മേഖലയിലെ ജീവനക്കാരുടെ സംഘടനകള്‍ പ്രക്ഷോഭപാതയിലാണ്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img