മംഗളൂരു: അരുമ മകൾ അഞ്ജലി അഞ്ചാം വയസ്സിൽ വീടുവിട്ട ശേഷമുള്ള 22വർഷം ചൈത്രയുടെ നെഞ്ചിൽ പുകഞ്ഞ കനൽ അണഞ്ഞു. ഭർത്താവ് സജിക്കൊപ്പം എത്തിയ മൂന്നു മക്കളുടെ മാതാവായ അഞ്ജലിയെ അവർ വാരിപ്പുണർന്നു. ചിക്കമംഗളൂറു മുത്തിഗെപുര ഗ്രാമത്തിലേക്ക് കോഴിക്കോട് ജില്ലയിലെ ഗ്രാമത്തിൽ നിന്ന് അഞ്ജലിക്ക് വഴികാട്ടിയവർക്ക് ആ 47കാരി നന്ദി പറഞ്ഞു.തമിഴ്നാട്ടിൽ നിന്ന് വർഷങ്ങൾ മുമ്പ് വന്ന് എസ്റ്റേറ്റ് തൊഴിലാളികളായ കാളിമുത്തു – ചൈത്ര ദമ്പതികളുടെ മകളാണ് അഞ്ജലി.കാളിമുത്തുവിന്റെ പരിചയക്കാരനായ വയോധികൻ സമപ്രായത്തിലുള്ള കുട്ടിയുമൊത്ത് വീട്ടിലെത്തിയപ്പോൾ അഞ്ജലിയെ അവർക്കൊപ്പം കറങ്ങാൻ വിട്ടതായിരുന്നു.തിരിച്ചെത്തേണ്ട ദിവസങ്ങൾ അതിക്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.അന്വേഷണങ്ങൾ ഫലം കണ്ടില്ല.മംഗളൂരു സ്വദേശി മുസ്തഫയുമായി കോഴിക്കോട്ട് നടന്ന പറച്ചിലുകൾക്കിടയിലാണ് ഭാര്യ അഞ്ജലി പറഞ്ഞ അവളുടെ കഥ സജി പങ്കുവെച്ചത്. സഹപ്രവർത്തകനായ കർണാടക മുഡിഗെരെ സ്വദേശി മോണുവിന്റെയും മുസ്തഫയുടേയും പരിശ്രമങ്ങൾ ഫലം കണ്ടു.