വാസുദേവന്‍ കുപ്പാട്ട്
ഡോ. കെ.കെ.എന്‍ കുറുപ്പിന് ഇന്ന് 84 വയസ് പൂര്‍ത്തിയാവുകയാണ്. ചെറുപ്പത്തില്‍ തന്നെ അധികാരിയായിരുന്ന ഡോ. കെ.കെ.എന്‍ കുറുപ്പ് കര്‍മ്മമണ്ഡലത്തില്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമെല്ലാമായി നിറഞ്ഞുനില്‍ക്കുകയുണ്ടായി. ചരിത്രത്തിന്റെ പതിവുരീതികള്‍ക്ക് ഒപ്പം നില്‍ക്കുന്നതിന് പകരം പുതിയ പന്ഥാവുകള്‍ കണ്ടെത്തുകയായിരുന്നു ഇദ്ദേഹം. വിദ്യാഭ്യാസത്തിന്റെയും ചരിത്രാന്വേഷണത്തിന്റെയും വഴിയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും വിലമതിക്കപ്പെടുടന്നതാണ്.
വര്‍ഗീയവാദിയായി മുദ്രകുത്തപ്പെട്ട ടിപ്പു സുല്‍ത്താന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്ന അന്വേഷണമാണ് കെ.കെ.എന്‍ കുറുപ്പിന്റെ ടിപ്പു സുല്‍ത്താന്‍ ഒരു പഠനം എന്ന പുസ്തകം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ടിപ്പുവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചപ്പോള്‍ അതിനെതിരെ ചരിത്രപരമായ വസ്തുതകള്‍ നിരത്തി നീങ്ങുകയായിരുന്നു ഡോ. കെ.കെ.എന്‍ കുറുപ്പ്. ടിപ്പു സുല്‍ത്താന്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന വാദത്തെ കെ.കെ.എന്‍ കുറുപ്പ് തന്റെ പുസ്തകത്തില്‍ ഖണ്ഡിക്കുന്നു. ധീരദേശാഭിമാനിയും യോദ്ധാവുമായ പഴശ്ശിരാജയുടെ ചരിത്രം വിശദമാക്കുന്ന ‘പഴശ്ശി സമരരേഖകള്’ എന്ന പുസ്തകവും ഏറെ പ്രധാനപ്പെട്ട രചനയാണ്. പഴശ്ശിയുടെ ധീരമായ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ പല വിധത്തില്‍ വായിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ശരിയായ വായനയാണ് ഡോ. കെ.കെ. എന്‍ കുറുപ്പ് നിര്‍വഹിക്കുന്നത്.

നിരവധി കാര്‍ഷിക സമരങ്ങള്‍ നിറഞ്ഞതാണ് കേരളത്തിന്റെ മധ്യകാല ചരിത്രം. കര്‍ഷകതൊഴിലാളികള്‍ ഉപജീവനത്തിനും സാമൂഹ്യജീവിതത്തില്‍ സ്ഥാനം ഇടം നേടുന്നതിനും ആരാധനാ സ്വാതന്ത്ര്യത്തിനും എല്ലാമായി സമരം ചെയ്തുകൊണ്ടിരുന്നു. അതിനെ അടിച്ചമര്‍ത്താന്‍ ജന്മിമാരും ബ്രിട്ടീഷ്ഭരണകൂടവും നാടുവാഴികളും പലവിധത്തില്‍ ശ്രമിച്ചു. അതിന്റെ ചരിത്രം കേരളത്തിലെ കാര്‍ഷിക സമരങ്ങള്‍ എന്ന കൃതിയില്‍ കെ.കെ.എന്‍ കുറുപ്പ് വരച്ചുകാട്ടുന്നു. ‘ആധുനിക കേരളം’, സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ആണ് കെ.കെ.എന്‍ കുറുപ്പിന്റെ മറ്റൊരു പ്രധാന കൃതി.

കുട്ടമത്ത് കുന്നിയൂര് നാരായണക്കുറുപ്പ് എന്ന കെ.കെ.എന്‍ കുറുപ്പ് തെക്കെ തൃക്കരിപ്പൂരില്‍ പട്ടേലര് ആയിരുന്നു. അവിടെ ജന്മി ഒരു കുടിയാനെ ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജന്മികുടംബാംഗമായിരുന്നുവെങ്കിലും കെ.കെ.എന്‍ കുറുപ്പ് എന്ന പട്ടേലര് കുടിയാന് ഒപ്പം നില്‍ക്കുകയാണ് ചെയ്തത്. അതാണ് നീതിയുടെ പക്ഷം എന്ന് തിരിച്ചറിയുകയായിരുന്നു.
കല്ലാമല യു.പി സ്കൂളിലെ അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് വില്ലേജ് ഓഫീസറുടെ ജോലി സ്വീകരിക്കുകയായിരുന്നു. കുട്ടമത്ത് കുടുംബാംഗം എന്ന നിലയില്‍ പട്ടേലര് പദവി(ഗ്രാമാധികാരി) നേരത്തെ ഉണ്ടായിരുന്നു. അതാണ് പിന്നീട് വില്ലേജ് ഓഫീസര്‍ എന്ന തസ്തികക്ക് വഴി മാറിയത്. കാസര്‍കോട് താലൂക്കില്‍ ജോലി ചെയ്തപ്പോഴാണ് ചരിത്രത്തിന്റെ ഇരുണ്ട വഴികള്‍ അദ്ദേഹത്തിന് വ്യക്തമായത്. ജാതിയുടെയും അധികാരത്തിന്റെയും മുന്നില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട യഥാര്‍ത്ഥ സേവനം നഷ്ടമാവുന്നതായി അദ്ദേഹം കണ്ടു. പിന്നെ അതിനെതിരെയായി പോരാട്ടം.

വില്ലേജ് ഓഫീസര്‍ ജോലി ഉപേക്ഷിച്ചാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എക്ക് ചേര്‍ന്നത്. ഡോ.എം.ജി.എസ് നാരായണന്, ഡോ. ടി.കെ രവീന്ദ്രന്, ഡോ.എം.പി ശ്രീകുമാരന്‍നായര്‍ എന്നീ അധ്യാപകരുടെ കീഴിലുള്ള പഠനം കെ.കെ.എന്‍ കുറുപ്പ് എന്ന ചരിത്രാന്വേഷിക്ക് ജന്മം നല്കി. ഉത്തരമലബാറിന്റെ യഥാര്‍ത്ഥ ചരിത്രം കണ്ടെത്താനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. ഇവിടുത്തെ മാപ്പിളമാരുടെ ജീവിതവും അവരുടെ രാഷ്ട്രീയ ജനാധിപത്യ ബോധവും കര്‍ഷക സമരങ്ങളുടെ ഉജ്വല ചരിത്രവും അറിയാനും അടയാളപ്പെടുത്താനും കുറുപ്പിന് സാധിച്ചു.
മാപ്പിളമാരുടെ കലയും സാഹിത്യവും ഒന്നും ചരിത്രത്തില്‍ വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. അതിനുള്ള സാധ്യതകള്‍ ആരായുകയാണ് ഗവേഷകന് എന്ന നിലയില്‍ കുറുപ്പ് ചെയ്തത്. അത്തരത്തില്‍ ഗോത്ര പാരമ്പര്യത്തെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം ഉത്സാഹിച്ചു.

ഏറെ വിവാദങ്ങള്‍ നിറഞ്ഞകാലമായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന കാലം. യു.ഡി.എഫ് അനുകൂല സംഘടനകള്‍ കെ.കെ.എന്‍ കുറുപ്പിനെതിരെ സമര പരമ്പര തന്നെ സൃഷ്ടിച്ചു. ഓഫീസിലും പുറത്തും കുറുപ്പിനെ വെച്ചു പൊറുപ്പിക്കില്ല എന്നായിരുന്നു അവസ്ഥ. തേഞ്ഞിപ്പലം പൊലീസിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഒരു ബറ്റാലിയനെ സ്ഥിരമായി നിര്‍ത്തേണ്ട സാഹചര്യമായിരുന്നു. എന്നിട്ടും കുറുപ്പ് കുലുങ്ങിയില്ല. അദ്ദേഹത്തെ താഴെയിറക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അദ്ദേഹം പടിയിറങ്ങുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് 10 കോടിയുടെ നീക്കിയിരിപ്പ് ഉണ്ടായിരുന്നു. അതും ചരിത്രമാണ്. സര്‍വകലാശാലക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയതും എഞ്ചിനീയറിംഗ് കോളജ് ആരംഭിച്ചതും കുറുപ്പിന്റെ കാലത്താണ്. ചരിത്രത്തെ അറിയാനും അതിന്റെ ഗതിവിഗതികളെക്കുറിച്ച് പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാനും 84ാം വയസ്സിലും കുറുപ്പ് ഇവിടെയുണ്ട്. കൊച്ചിയിലെ കടവന്ത്രയിലാണ് ഇപ്പോള്‍ താമസം.