കോഴിക്കോട്: ജനജീവിതത്തെ ദുഷ്‌കരമാക്കുന്നതോടൊപ്പം വ്യാപാരമേഖലയെ തകര്‍ക്കുന്ന ബജറ്റിലെ പുതിയ നികുതി വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സാമൂഹിക പെന്‍ഷന്‍ നല്‍കുന്നതിന് ഡീസലിനും പെട്രോളിനും ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചത് വന്‍ വിലക്കയറ്റത്തിന് ഇടയാക്കും എന്നതിന് സംശയമില്ല. വ്യാപാരികള്‍ക്ക് അംശാദായം അടച്ച് നല്‍കി വരുന്ന വ്യാപാരി ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 1300 ആയി കുറച്ചത് വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വൈദ്യതി ചാര്‍ജ്ജ് പ്രത്യേക താരിഫിലൂടെയാണ് പിരിച്ചുകൊണ്ടിരിക്കുന്നത്.
വെള്ളക്കരം വര്‍ദ്ധിപ്പിച്ചത് സാധാരണ ജനങ്ങളെപോലെ വ്യാപാരികള്‍ക്കും ഇരുട്ടടിയാണ്. ജിഎസ്ടി നടപ്പിലാക്കിയപ്പോഴുള്ള അപാകതകള്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുകയാണ്. എന്നാല്‍ മുന്‍കാലകണക്കുകള്‍ ഓഡിറ്റിംഗിനായി അതിവിപുലമായ സാങ്കേതിക വിദ്യയിലൂടെയും, ട്രെയിനിങ്ങിന്റെയും പിന്‍ബലത്തോടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഓഡിറ്റിംഗ് നോട്ടീസ് നല്‍കാന്‍ തയ്യാറെടുക്കുകയാണ്. നിയമങ്ങളും, നികുതി വ്യവസ്ഥകളും ജന ങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായിരിക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജനവിരുദ്ധ സമീപനമാണ് സര്‍ക്കാര്‍ ഈ ബഡ്ജറ്റിലൂടെയും, നികുതി വ്യവസ്ഥയിലൂടെയും കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഭാഗത്ത് നിന്നുണ്ടാകും. നേതാക്കള്‍ വ്യക്തമാക്കി.
ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഡീസല്‍ പെട്രോള്‍ വിലയില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക സെസ്സ് ഉടന്‍ പിന്‍വലിക്കുക, വികസനത്തിന് വേണ്ടി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു. ഈ മാസം 20 മുതല്‍ ജില്ലാ തല പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. 28 നു സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.