സ്വന്തം ലേഖകന്‍
കോഴിക്കോട്: നര്‍മ്മം നിറഞ്ഞ പ്രസംഗം തന്നെയായിരുന്നു സി.പി കുഞ്ഞു എന്ന രാഷ്ട്രീയനേതാവിന്റെ തുറുപ്പുശീട്ട്. പാര്‍ട്ടിക്കാരെയും പാര്‍ട്ടി എതിരാളികളെയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപോലെ ആകര്‍ഷിച്ചു. അണികള്‍ക്ക് തികഞ്ഞ പാര്‍ട്ടിക്ലാസ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. രാഷ്ട്രീയ എതിരാളികളാകട്ടെ അതില്‍ നിന്ന് ധാരാളം വിവരങ്ങള്‍ സമ്പാദിച്ചു. ഏതായാലും കുഞ്ഞുവിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നത് പതിവായിരുന്നു.
മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍ പ്രസംഗിക്കാന്‍ പാര്‍ട്ടി എല്ലായ്‌പോഴും കുഞ്ഞുവിനെ നിയോഗിച്ചു. പൊതുജീവിതത്തിലെ കാര്യങ്ങള്‍ക്കൊപ്പം മതപരമായ വിഷയങ്ങളും സംസാരിക്കാന്‍ കുഞ്ഞു സമര്‍ത്ഥനായിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്ന് ആളുകളെ സി.പി.എമ്മിലേക്ക് ആകര്‍ഷിക്കാനുള്ള ചാലകശക്തിയായിരുന്നു സി.പി കുഞ്ഞു. സി.എച്ച് മുഹമ്മദ്‌കോയയും പി.എം അബൂബക്കറും വിജയിച്ച 34ാം ഡിവിഷനില്‍ നിന്ന് കോര്‍പറേഷന്‍ കൗണ്‍സിലില്‍ എത്താനും അദ്ദേഹത്തിന് സാധിച്ചു. ഏറ്റവുമൊടുവില്‍ സിവില്‍ സ്റ്റേഷന്‍ അടങ്ങുന്ന വാര്‍ഡില്‍ നിന്നാണ് മത്സരിച്ചു ജയിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ റോഡ്, ഫ്രാന്‍സിസ് റോഡ് ഫ്‌ളൈ ഓവര്‍,വെള്ളിപറമ്പ്-മായനാട് റോഡ്, ചെറുവറ്റക്കടവ് പാലം, കോവൂര്‍-പാലാഴി റോഡ് എന്നിവ യാഥാര്‍ത്ഥ്യമായത് കുഞ്ഞുവിന്റെ പരിശ്രമഫലമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ തികഞ്ഞ മാന്യനായിരുന്നു സി.പി കുഞ്ഞു. എല്ലാ രാഷ്ട്രീയകക്ഷികളില്‍ പെട്ടവരോടും സൗഹൃദം പുലര്‍ത്തി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഏറെ നാളായി പൊതുരംഗത്ത് സജീവമായിരുന്നില്ലെങ്കിലും രാഷ്ട്രീയ സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുമായിരുന്നു. തന്നെ കാണാനെത്തുന്ന യുവാക്കള്‍ക്ക് എന്നും ആവേശം പകരുന്ന നേതാവായിരുന്നു സി.പി കുഞ്ഞു.