ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്.
തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ തുർക്കിയിലെ ഗസിയാൻടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ – തീവ്രത 6. ഇതിനു പുറമേ 285 തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു.