കാഞ്ഞങ്ങാട്: മരണപ്പെട്ടവരുടെ പേരിൽ ഓർമ്മപ്പുസ്തകങ്ങളുണ്ടാക്കി അവരുടെ ജീവിത ധാരകൾക്കു തുടർച്ച നൽകുന്ന രീതി, മികച്ച സാംസ്കാരിക പ്രവർത്തനവും സാമൂഹിക പ്രതിബദ്ധതയുടെ വലിയ അടയാളപ്പെടുത്തലുമാണെന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർ പേഴ്സൺ ടി. വി സുജാത അഭിപ്രായപ്പെട്ടു. മരണത്തോടെ വിസ്മരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെ, അതിനനുവദിക്കുകയില്ലെന്ന പ്രഖ്യാപനത്തിലൂട പുനരുജ്ജീവിപ്പിക്കുകയാണ് അന്തരിച്ച പി. പി കുഞ്ഞബ്ദുല്ലയുടെ സുഹൃത്തുക്കൾ ചെയ്തിരിക്കുന്നതെന്ന്, കുഞ്ഞബ്ദുല്ലയുടെ ഓർമ്മപ്പുസ്തകം പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്ത് മുസ്ലിം യതീം ഖാന ഓഡിറ്റോറിയത്തിൽ സംസാരിക്കുകയായിരുന്നു അവർ. അബൂദാബിയിൽ പത്ര പ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന പി. പി കുഞ്ഞബ്ദുല്ലയുടെ ഓർമ്മകൾ കോർവയാക്കി, പി പി കൾച്ചറൽ സെന്റർ പ്രസിദ്ധപ്പെടുത്തിയ ” പ്രിയരിൽ പ്രിയപ്പെട്ടവൻ പി പി …” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കപ്പെട്ടു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകൻ സി. പി കുഞ്ഞു മുഹമ്മദിന് പ്രഥമ കോപ്പി നൽകിയായിരുന്നു പ്രകാശനം. പി. പി യുടെ മകൾ ആയിഷ ഫർസാന രചിച്ച ” മനസിന്റെ ഇലയനക്കങ്ങൽ” എന്ന പുസ്തകം എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. കവയത്രി ഡോ: എലിസബത്ത് പുസ്തകം ഏറ്റു വാങ്ങി. ചടങ്ങിൽ കൾച്ചറൽ സെന്റർ ചെയർമാൻ വി. പി. കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജലീൽ രാമന്തളി സ്വാഗതം പറഞ്ഞു. ഇ. കെ. കെ പടന്നക്കാട്, സി. കെ റഹ്മത്തുല്ല എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. സി. എച്ച് അഹമ്മദ് അഷ്റഫ് മൗലവി, അഡ്വ: അബ്ദുല്ല ബേവിഞ്ച, സി എച്ച് സെന്റർ ജനറൽ കൺവീനർ എ. ഹമീദ് ഹാജി, സംയുക്ത ജമാഅത്തു പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി, സി. കെ അബ്ദുറഹ്മാൻ ഹാജി, ടി. മുഹമ്മദ് അസ്ലം, ജമാൽ കടന്നപ്പള്ളി, പി. പി നസീമ ടീച്ചർ, ഐ. മുഹമ്മദലി, സുറൂർ മൊയ്ദു ഹാജി, അഹമ്മദ് പെരിങ്ങാടി, എം. ഹമീദ് ഹാജി, സി. എ ഖാദർ തളിപ്പറന്പ്, പ്രസംഗിച്ചു. മായിൻകുട്ടി അണ്ടത്തോട് നന്ദി പറഞ്ഞു.