കോഴിക്കോട്: വലിയ പദ്ധതികള്‍ ഒന്നുമില്ലെങ്കിലും കോഴിക്കോടിന്റെ തുറമുഖ വികസനത്തിനും വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനും ബജറ്റ് സഹായകമാവുമെന്ന് സൂചന. നഗരവികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. നഗരവികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന പ്രഖ്യാപനം കോഴിക്കോടിന് തുണയാകും.
തിരുവനന്തപുരം, കൊച്ചി എന്നിവക്കൊപ്പം കോഴിക്കോടും വളരും. മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. കോഴിക്കോടിന് മാത്രമായി തുക വകയിരുത്തിയിട്ടില്ലെങ്കിലും മൊത്തം നഗരവികസനത്തിന് അനുവദിച്ച തുകയില്‍ ഒരു വിഹിതം കോഴിക്കോടിന് കിട്ടും. 300 കോടിയുടെ പദ്ധതിയില്‍ ആദ്യം 100 കോടിയാണ് അനുവദിക്കുക. ജെന്‍ഡര്‍ പാര്‍ക്കിനും ബേപ്പൂര്തുറമുഖത്തിനും കാപ്പാട് ചരിത്രമ്യൂസിയം നിര്‍മിക്കാനും തുക കിട്ടിയത് കോഴിക്കോടിന് ആശ്വാസം പകരുന്നു. വാസ്കോഡാഗാമ കപ്പലിറങ്ങിയ കാപ്പാട് ചരിത്രമ്യൂസിയം നിര്‍മിക്കാന്‍ 10 കോടിയാണ് വകയിരുത്തിയത്. സംസ്ഥാനത്തെ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ 40.50 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിന്റെ വിഹിതം ബേപ്പൂരിന് ലഭിക്കും. കുറ്റ്യാടിയിലെ നാളികേര ഇന്ഡസ്ര്ട്രിയല് പാര്ക്കിന് 68.95 കോടി അനുവദിച്ചിട്ടുണ്ട്. വിത്തുതേങ്ങ സംഭരണത്തിനും വിതരണത്തിനും തുക വകയിരുത്തിയതും ആശ്വാസമാണ്.
കോഴിക്കോട് സൈബര്‍ പാര്ക്കിന് 12.83 കോടിയാണ് വകയിരുത്തിയത്. ഇംഹാന്‍സിന് 3.60 കോടി നീക്കിവെച്ചതും കോഴിക്കോടിന് ആഹ്ലാദം പകരുന്നതാണ്. മുന്‍വര്‍ഷം ഇത് 2.65 കോടിയായിരുന്നു. അതേസമയം, കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന് 4000കോടി ചെലവിടുമ്പോള്‍ ബേപ്പൂരിന് കേവലം നാമമാത്രമായ തുകയാണ് അനുവദിച്ചതെന്ന് എം.കെ രാഘവന് എം.പി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ 200 കോടിയുടെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുമ്പോള്‍ കോഴിക്കോടിനെ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.