ദുബൈ: വർത്തമാനകാല രാഷ്ട്രീയ സംഭവഗതികളെ നിവർത്തനം ചെയ്തും നവരാഷ്ട്രീയ സമസ്യകളെ ഉപന്യസിച്ചും വേണം മുസ്‌ലിം ലീഗിനെ വിലയിരുത്തേണ്ടതെന്ന് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി വി എം വാണിമേൽ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗിനെ വിശ്വാസ പ്രമാണങ്ങളിൽ നിന്ന് അടർത്തിയെടുത്ത് ലീഗും ഇസ്‌ലാമും രണ്ട് തട്ടിലാണെന്ന് പ്രചരിപ്പിക്കുന്നവർ ഈ പാർട്ടിയെ പഠിക്കാത്തവരും ഭിന്നിപ്പ്‌രാഷ്ട്രീയത്തിന്റെ പ്രചാരകരുമാണ് . യു എ ഇ യുടെ വിവിധ പ്രവിശ്യകളിൽ കെ എം സി സി സംഘടിപ്പിച്ച, രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയും ചേർത്തു പിടിച്ച് മതേതര സമൂഹത്തിൽ ഇസ് ലാമിക ഐഡന്റിറ്റി കാത്തു സൂക്ഷിക്കുകയെന്ന ദൌത്യമാണ് ഇന്ത്യയിൽ ലീഗ് നിർവ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം നാമധാരികളുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനെതിരെ കൂട്ടായ ആക്രമണം നടത്തുന്നത് നിഷ് ക്രിയമായി നോക്കി നിൽക്കാൻ മുസ്‌ലിം ലീഗിന് ആവുകയില്ലെന്നും വിരുദ്ധ ആശയങ്ങൾക്കും ആയുധങ്ങൾക്കും നേരെ പ്രതിരോധം തീർക്കാൻ മുസ്‌ലിം ലീഗിന് അതിന്റെ മുൻഗാമികളിൽ നിന്നു ലഭിച്ച ദർശന വെളിച്ചം മാത്രം മതിയെന്നും സി വി എം താക്കീതു നൽകി. മുസ്‌ലിം ലീഗ് എവിടെയെല്ലാം ശക്തമാണോ, അവിടെയെല്ലാം മതേതരത്വവും വർഗീയ വിരുദ്ധതയും ശക്തമാണ്. ഭൗതിക ജീവിതത്തോടൊപ്പം മരണാനന്തര ജീവിതവും ഭദ്രമാക്കണം എന്നാഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് രാഷ്ട്രീയം ഒരിക്കലും നിഷിദ്ധമാകുന്നില്ല. കാരണം അവൻ ജീവിക്കുന്ന രാഷ്ട്രത്തിന്റെ യാഥാർഥ്യമാണ് അവന്റെ രാഷ്ട്രീയം.എല്ലാമതങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന മുസ്‌ലിം ലീഗ് എങ്ങനെ വർഗീയമാവുമെന്നും അദ്ദേഹം ചോദിച്ചു.