കാസർകോട്: ഒരുമയുടെ ഉത്സവങ്ങൾ നാടിന്റെ സമാധാനവും ശാന്തിയും നിലനിറുത്താനും വിനോദ സഞ്ചാരികളെ കൂടുതൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനും സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശനിയാഴ്ച ബേക്കൽ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേക്കൽ ഫെസ്റ്റ് മറ്റ് ടൂറിസം കേന്ദ്രങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിദേശ വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് വിനോദസഞ്ചാര മേഖലയെയാണ്.
എന്നാൽ പ്രതിസന്ധി തരണം ചെയ്ത് വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ലോകത്ത് കാണേണ്ട 50 സ്ഥലങ്ങളിൽ ഒന്നായി ടൈം മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ഏറെ സഹായകമാകും. ട്രാവൽ ആൻഡ് ലേഷർ മാഗസിൻ ലോകത്തെ പ്രധാന വെഡിങ് സ്പോട്ടുകളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ടുഡേയുടെ വിനോദസഞ്ചാര മേലേക്കുള്ള അവാർഡും കേരളത്തിലാണ് ലഭിച്ചത് .വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജ്ജിതമായി തുടരുകയാണ്. വിമാനയാത്ര നിരക്ക് ഗണ്യമായി വർദ്ധിപ്പിച്ചത് സഞ്ചാരികളുടെ വരവിനെ ബാധിക്കും. ദേശീയപാത വികസനം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി എച്ച് കുഞ്ഞമ്പു എംഎൽഎ അദ്ധ്യക്ഷത വഹിച്ചു റോബോട്ടിക് ഷോ തുറമുഖം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിലും അക്വാട്ടിക് ഷോ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഉദ്ഘാടനം ചെയ്തു .എൻ .എ നെല്ലിക്കുന്ന് എം എൽ എ വിശിഷ്ടാതിഥിയായി. ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ സ്വാഗതവും മാനേജർ യു.എസ് പ്രസാദ് നന്ദിയും പറഞ്ഞു