പി ശ്രീരാമകൃഷ്ണന്‍
നോര്‍ക്ക രൂപീകൃതമായിട്ട് 2021 ഡിസംബര്‍ 6 ന് 25 വര്‍ഷം പൂര്‍ത്തിയായി. പ്രവാസ പരിപാലനത്തിന്റെ സാര്‍ത്ഥകമായ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തില്‍ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പത്തേമാരികളില്‍ കടലുകള്‍ താണ്ടി മരുക്കാടുകളും അപരിചിതമായ ഭൂപ്രദേശങ്ങളും കടന്ന് ലോകമെമ്പാടും വ്യാപിച്ച മുന്‍കാല പ്രവാസി തലമുറകളെ ഈ അവസരത്തില്‍ നമുക്ക് കൃതജ്ഞതയോടെ ഓര്‍ക്കാം. ഇന്ന് പ്രവാസത്തിന്റെ അലകും പിടിയും മാറ്റിപ്പണിയാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ മികച്ച തൊഴില്‍ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജര്‍മനിയുമായി ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍തല റിക്രൂട്ടുമെന്റിന് കേരള സര്‍ക്കാരിന് വേണ്ടി കരാര്‍ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോള്‍ നോര്‍ക്ക റൂട്ട്‌സ്. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയെ പ്രതിനിധീകരിച്ച് കരാര്‍ ഒപ്പുവയ്ക്കാനെത്തിയ കോണ്‍സുല്‍ ജനറല്‍ അച്ചിംബുക്കാര്‍ട്ട് ചരിത്രനിമിഷം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. വൈദഗ്ധ്യത്തിലും അര്‍പ്പണബോധത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് തന്റെ രാജ്യത്ത് വിപുലമായ സാധ്യതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജര്‍മനിയിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലകളിലടക്കം വരുംനാളുകളില്‍ പ്രതീക്ഷിക്കപ്പെടുന്ന വിപുമായ സാധ്യതകളുടെ ആദ്യപടിയാണ് ഈ പദ്ധതിയിലെ നോര്‍ക്ക പങ്കാളിത്തം.
പ്രവാസി പരിപാലനത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ നമ്മുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതാ ണിത്. മലയാളി എവിടെയുണ്ടോ കേരളം അവിടെയുണ്ട് എന്ന സങ്കല്പത്തില്‍ ആരംഭിച്ച ലോക കേരളസഭ ഉള്‍പ്പെടെയുള്ള നവീന ജനാധിപത്യക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.
കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പ്രത്യേകത പൊതുവേ മധ്യേഷ്യയിലാണ് കൂടുതല്‍ ആളുകള്‍ ഉള്ളത് എന്നതാണ്. മധ്യേഷ്യയിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. മനസ് കേരളത്തില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അവര്‍ പുറത്തു പോവുന്നത്. പ്രവാസത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് ശിഖരം വീശുമ്പോഴും അവരുടെ വേരുകള്‍ സ്വന്തം മണ്ണിന്റെ കൂടുതല്‍ ആഴങ്ങളിലേക്ക് ഇറങ്ങുന്നു. 2002ല്‍ നോര്‍ക്കയുടെ ഫീല്‍ഡ് ഏജന്‍സിയായി രൂപീകരിച്ച നോര്‍ക്ക റൂട്ട്‌സിന്റെ നാമം തന്നെ ആ ആശയത്തെയാണ് ദ്യോതിപ്പിക്കുന്നത്. തിരിച്ചുവരാനായി യാത്രപുറപ്പെടുന്ന പ്രവാസിക്കുവേണ്ടി രൂപീകൃതമായ നോര്‍ക്കയ്ക്ക് മൂന്നു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു- വിജയകരവും സുരക്ഷിതവുമായ പ്രവാസത്തിന് യാത്രികനെ/യാത്രികയെ സജ്ജമാക്കുക, ചെന്നെത്തുന്ന നാട്ടില്‍ നേരിടാനിടയുള്ള പ്രതിസന്ധികളില്‍ ഒപ്പമുണ്ടാവുക, തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം ഒരുക്കുക. ഇവ മൂന്നും പരസ്പരബന്ധിതമായ പ്രക്രിയയുടെ ഭാഗമെന്നതിനാല്‍ തന്നെ മൂന്നിനും ഏതാണ്ട് തുല്യപരിഗണന തന്നെ നല്‍കുകയും ചെയ്തു. പ്രവാസത്തിനു മുമ്പും പ്രവാസത്തിനൊപ്പവും പ്രവാസത്തിനു ശേഷവും എന്നു വ്യക്തമാക്കിക്കൊണ്ട് എന്നും പ്രവാസികള്‍ക്കൊപ്പമെന്ന മുദ്രാവാക്യമാണ് നോര്‍ക്ക റൂട്ട്‌സ് സ്വീകരിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരിച്ചെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അടിയന്തര പ്രാധാന്യം ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികള്‍ വലിയ പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രവാസി ഭദ്രത പേള്‍ പദ്ധതിയില്‍ രണ്ടു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സൂക്ഷ്മ സംരംഭകര്‍ക്കായി ലഭ്യമാക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ കെഎസ്എഫ്ഇയും കേരളാ ബാങ്കു വഴിയും നല്‍കുന്നു. നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍എം) പദ്ധതി നേരത്തേ നിലവിലുണ്ട്. 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്‌സിഡിയും ഈ പദ്ധതിവഴി അനുവദിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 450ഓളം സംരംഭങ്ങള്‍ക്ക് സഹായം ലഭ്യമാക്കി. എട്ടു കോടിയോളം രൂപ വിതരണം ചെയ്തു. സാന്ത്വന പദ്ധതിയില്‍ കൊവിഡ് കാലത്ത് സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27 കോടി രൂപയും അതിനുശേഷം ഇതുവരെ 12.16 കോടി രൂപയും ഉള്‍പ്പെടെ ആകെ 39.16 കോടി രൂപയാണ് ഈ പദ്ധതിവഴി വിതരണം ചെയ്തത്.
പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പ്രവാസികള്‍ മുന്നോട്ടു വരണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. കേവലം 315 രൂപയ്ക്ക് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ലോകത്തിലെവിടെ നിന്നും നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി തന്നെ സ്വന്തമാക്കാവുന്നതാണ്. നാലുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഇത് തുണയാവും. വിദേശത്ത് പ്രവാസികള്‍ക്ക് നിയമസഹായത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി ലീഗല്‍ എയ്ഡ് സെല്ലുകള്‍, പരാതികള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് സന്തോഷകരമാണ്.
മഹാമാരിയുടെ കാലയളവില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ ഹെല്‍പ്പ്‌ഡെസ്‌കുകള്‍ തുടങ്ങി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംവിധാനങ്ങള്‍ ഉണ്ടാക്കി. യാത്രവിലക്കു മൂലം നാട്ടില്‍ കുടുങ്ങിയ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തു. കൊവിഡ് വന്നുമരിച്ച പ്രവാസികളില്‍ ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് 10,000 രൂപ വീതം നല്‍കി. കൊവിഡുമൂലം വിദേശത്തോ നാട്ടിലോ മരിച്ച എല്ലാ പ്രവാസികളുടെയും അവിവാഹിതകളായ പെണ്‍മക്കള്‍ക്ക് ഒറ്റത്തവണ സഹായമായി 25,000 രൂപ വീതം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി ആര്‍ പി ഫൗണ്ടേഷന്റെ സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കി. പരമ്പരാഗത മേഖലകള്‍ക്കു പുറമെ പുതിയ തൊഴിലിടങ്ങളിലെ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജപ്പാന്‍, ജര്‍മനി പോലുള്ള രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റ് നടപടികള്‍. പുതിയ റിക്രൂട്ടുമെന്റുകള്‍ക്കായി ജോബ് ഫെയറുകള്‍ നടപ്പാക്കാനും നോളഡ്ജ് മിഷനുമായി സഹകരിച്ച് ഓവര്‍സീസ് എംപ്ലോയേഴ്‌സിനെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കും.സംരംഭകത്വം ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതും പരിഗണനയിലാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അറിവുകള്‍ കേരളത്തിലേക്ക് വിന്യസിപ്പിക്കാന്‍ വേണ്ടുന്ന സോഷ്യല്‍ ഹാക്കത്തോണ്‍ നമ്മുടെ ലക്ഷ്യമാണ്. നമ്മുടെ കുറവുകള്‍ കണ്ടെത്തുക, അവ പരിഹരിക്കാന്‍ ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് ആരായുക. അവയില്‍ വലിയ പങ്കുവഹിച്ച മലയാളികളുടെ സേവനം കേരളത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുക എന്നിവ സോഷ്യല്‍ ഹാക്കത്തോണിന്റെ ഭാഗമായി നടക്കണം. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിക്കും.
മഹാമാരിക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ലോകത്ത് പ്രവാസി മലയാളിയുടെ സ്ഥാനം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.