ന്യൂഡൽഹി: ഇന്ത്യയിൽ കോടതികളുടെയും രാജ്യത്തിൻറെ തന്നെയും പ്രതാപവും വിശ്വാസ്യതയും തിരിച്ചു കൊണ്ടു വരേണ്ട അവസ്ഥ സംജാതമായിരിക്കുന്നുവെന്നും ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ഏറെ ദുഖകരമായ അവസ്ഥയാണ് ഇതെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ. ടി മുഹമ്മദ് ബഷീർ പാർലിമെന്റിൽ പ്രസ്താവിച്ചു.ജുഡിഷ്യറിയിലും, വിശ്വസ്തതയും സാമൂഹികനീതിയും ലംഘിക്കപ്പെടുന്നു. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ മാത്രം പ്രാതിനിധ്യമില്ല. ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ നിയമ പണ്ഡിതൻ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഞെട്ടിക്കുന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാവുകയാണ് . ജഡ്ജുമാരെ ആര് ജഡ്ജ് ചെയ്യും എന്നാണ് പ്രസിദ്ധമായ ഒരു ലേഖനത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ ആശങ്ക ഉയർത്തിയത് “
– ഹൈകോടതി/ സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളം, സേവന വ്യവസ്ഥ എന്നിവയുടെ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുയുകയായിരുന്നു ബഷീർ. സുപ്രീം കോടതിയുടെ സ്വതന്ത്ര സ്വഭാവം എന്നതിന്റെ വ്യവക്ഷ, ജഡ്ജുമാരുടെ സ്വന്തമായ നിഗമനങ്ങളും സ്വേഛാധിപത്യവും എന്നതല്ലെന്ന് ബഷീർ വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയുടെ ഏറ്റവും പ്രധാനമായ തത്വങ്ങളാണ് മൗലികാവകാശങ്ങൾ. അതായത് തുല്യതാവകാശം. സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, വിദ്യാഭ്യാസ- സാംസ്കാരികാവകാശം, മതപരമായ അവകാശം, ഭരണഘടനാ മാർഗങ്ങളിലൂടെ അധികാരം നേടാനുള്ള അവകാശം… ഈ പറഞ്ഞതിനെല്ലാം നേരെ അതി ക്രൂരമായ കടന്നാക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണിന്ന്. ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് പൗരന്മാരുടെ സ്വത്വ ബോധത്തിന് സംരക്ഷണം നല്കാൻ ബാധ്യസ്ഥമായ ജനാധിപത്യത്തിന്റെ ശ്രീകോവിൽ, ഇക്കാര്യങ്ങളിൽ നോക്കു കുത്തിയായി മാറുകയോ നിസ്സംഗത പാലിക്കുകയോ ആണെന്ന് ബഷീർ ചൂണ്ടിക്കാട്ടി.
നാഗാലാന്റിലുണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. അഫ്സ്പ പോലെയുള്ള നിയമങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ തെളിഞ്ഞ ഉദാഹരണമാണ് അവിടെ അരങ്ങേറുന്നത് . മുസ്ലിം ലീഗിലെ അബ്ദുസ്സമദ് സമദാനിയും നവാസ് ഖനിയും താനും അടക്കമുള്ള പ്രതിനിധികൾ നാഗാലാന്റ് അടക്കമുള്ള സംഭവങ്ങൾ സഭയിൽ ഉന്നയിക്കാൻ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും നിർഭാഗ്യകരം എന്നു പറയട്ടെ, അത് സ്വീകരിക്കുകയുണ്ടായില്ല- ബഷീർ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേന്ദ്ര ഗവൺമെന്റിന് നോട്ടീസ് അയച്ചതായി മനസ്സിലാക്കുന്നു. നാഗാലാന്റിലേയും മേഘാലയിലെയും മുഖ്യമന്ത്രിമാർ അഫ്സ് പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ഇറോം ശർമിളയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ അഫ്പ്സക്കെതിരെ നടന്ന പോരാട്ടങ്ങൾ നമ്മൾ കണ്ടതാണ്. അതുപോലെ തന്നെയാണ് യു.എ.പി.എയുടെ കാര്യവും. നിരപരാധികൾ എത്രയോ അതിന്റെ പേരിൽ ജയിലിൽ കഴിയുന്നു. ഇത്തരം കാടൻ നിയമങ്ങൾ അടിയന്തിരമായും പിൻവലിക്കുന്നത് നീതി നിർമാണത്തിന്റെ അതി പ്രധാനമായ ഒരു ഘടകമാണ്.
ഇന്ത്യൻ കോടതികളിൽ ഞെട്ടിക്കും വിധമാണ് കേസുകൾ കെട്ടി കിടക്കുന്നത്. ജഡ്ജിമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുന്നതിലേക്കും നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്. ഇതിന്റെയെല്ലാം അനന്തരമായി രാജ്യത്തു നടമാടുന്നത് അസഹനീയ നീതി നിഷേധങ്ങളാണെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
ജഡ്ജിമാരുടെ നിയമനത്തിൽ കൺസോഷ്യം എന്ന ആശയം തന്നെ നീതിക്കു നിരക്കുന്നതല്ല. ലോകത്തിലെ ഏതെങ്കിലും ഒരു രാജ്യം ജഡ്ജിമാരെ അവർ തന്നെ നിയമിക്കുന്ന രീതിയില്ല. നമ്മൾ അങ്ങനെയൊന്നു കേട്ടിട്ടു പോലുമില്ല. ജഡ്ജിമാരുടെ ഒഴിവു നികത്തുന്ന കാര്യത്തിലും അലംഭാവം കാണിച്ച് നികത്താതിരിക്കുകയാണ്. സമീപ കാലത്ത് ചില നീക്കങ്ങൾ ഈ കാര്യത്തിൽ നടക്കുന്നു എന്നത് അല്പ്പമെങ്കിലും ആശ്വാസകരമാണ്.
നീതി വൈകുന്നു എന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന ചൊല്ല് കാലങ്ങളായി നമ്മൾ കേട്ടു കൊണ്ടിരിക്കുന്നതാണ്. എന്നാൽ അതിവിടെ യാഥാർഥ്യമായി പുലർന്നു കൊണ്ടേയിരിക്കുന്നു. ഭരണകൂടവും ജുഡീഷ്യറിയും അതിന്റെ മഹത്തായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് പകരം, താൽപര്യങ്ങൾക്കു പിന്നാലെ പോയാൽ രാജ്യത്തിൻറെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കരിച്ചു കളയുകയായിരിക്കും അതിന്റെ ഫലം. രാജ്യത്തിൻറെ നാലു തൂണുകളും ഒരേ പോലെ ശക്തവും പ്രാപ്തവുമായിരിക്കണം. അതിനുള്ള മുൻ കൈ പാർലമെന്റിലും ജുഡീഷ്വറിയിലും നിന്നാണ് ആദ്യമുണ്ടാകേണ്ടതെന്നും മുസ്ലിം ലീഗ് അംഗം ഇ. ടി ബഷീർ പാർലമെന്റിൽ വെളിപ്പെടുത്തി.