ന്യൂദൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ ഹജജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കുകയും, ഒട്ടും വൈകാതെ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി നൽകണമെന്നും മുസിലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ ഇ. ടി മുഹമ്മദ് ബഷീർ പാർലമെന്റിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ, വിശേഷിച്ച് മലബാറിന്റെ ഈ ആവശ്യം അകാരണമായി നീണ്ടുപോകുകയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. കാലതാമസം കൂടാതെ വലിയ വിമാനങ്ങൾ ഇറക്കാൻ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുമതി നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആർ. ടി. പി. സി. ആർ ടെസ്റ്റിന്റെ പേരിലുള്ള അനാവശ്യ ചാർജ് ഒഴിവാക്കി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാട് സർക്കാറുകൾ ഒഴിവാക്കണം. ബഷീർ ആവശ്യപ്പെട്ടു. വിമാന അപകടം ഉണ്ടായ സമയത്ത് നിർത്തിവെച്ചതായിരുന്നു വലിയ വിമാനങ്ങളുടെ സർവീസ്. ഇപ്പോൾ അപകടത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്ത് വന്നപ്പോഴും അപകടം സംഭവിച്ചത് വിമാനത്താവളത്തിന്റെ ഭൗതിക പ്രശനം കൊണ്ടല്ലെന്ന്ന് തെളിഞ്ഞിരിക്കുകയാണ്. പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായവീഴ്ചയാണ് അപകട കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കീട്ടുണ്ട്. എന്നിട്ടും വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുമതി നീണ്ടുപോകുകയാണ്. അതിന്റെ ഫലമായി ഒട്ടനവധി യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണുള്ളത്. അതിന്റെ ഫലമായി ഹജ്ജ് എമ്പാർക്കേഷൻ പോയിന്റും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഹജ്ജിനു പോയിരുന്ന കേന്ദ്രമായിരുന്നു കോഴിക്കോട് വിമാനത്താവളം. വളരെ ഖേദകരമായിട്ടുള്ള സംഗതിയാണിത്
വിമാനത്താവളത്തിൽ ആർ. ടി. പി. സി ആർ ടെസ്റ്റിന്റെ പേരിൽ അമിത ചാർജ് ഈടാക്കുന്ന പരിപാടി ഏറ്റവും അപലപനീയമാണെന്നും ബഷീർ പറഞ്ഞു. അതി ഭയങ്കര ക്രൂരതയാണിത്. ഭീമമായ ചാർജാണ് ടെസ്റ്റിന്റെ പേരിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. 2500 രൂപ! കൊവിഡ് ദുരന്തം കഴിഞ്ഞു മറുനാടുകളിൽ ജോലിക്കു പോകുന്നവരെ വലിയ തോതിൽ ചൂഷണം ചെയ്യുന്ന നടപടിയാണിത്. വിമാന ചാർജ് ന്യായമായ രീതിയിലേക്കു തിരിച്ചു കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം. വിവിധ തരം ചാർജുകളിലും വർദ്ധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. അവയൊക്കെ പിൻവലിച്ച് ഗവണ്മെന്റ്, വളരെ പെട്ടെന്ന് വിമാനത്താവളത്തിന്റെ രക്ഷക്ക് മുന്നോട്ട് വരണമെന്നും ബഷീർ അഭ്യർത്ഥിച്ചു.