Friday, June 20, 2025

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹിന്ദുത്വ കാര്‍ഡിലും ക്ലച്ച് പിടിക്കാതെ ആപ്

Must Read

സുധീര്‍ കെ. ചന്ദനത്തോപ്പ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പാഠങ്ങള്‍ നിരവധിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്. 2017ല്‍ ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പില്‍ 78 സീറ്റുകളുമായി ബി.ജെ.പിക്ക് തൊട്ടു പിന്നാലെ കുതിച്ചിരുന്ന കോണ്‍ഗ്രസ് 2022 എത്തുമ്പോഴേക്കും പാടെ തകര്‍ന്നടിയുന്ന കാഴ്ചയാണുണ്ടായത്. തീവ്ര ഹിന്ദുത്വത്തില്‍ മല്‍സരിച്ചത് കൊണ്ട് ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ ഒരു ഇളക്കവുമുണ്ടാക്കാന്‍ കഴിയില്ലെന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയ പാഠം. കോണ്‍ഗ്രസിന്റെ വോട്ടുകളിലും ഇടങ്ങളിലുമാണ് ആപ് ചോര്‍ച്ചയുണ്ടാക്കുന്നതെന്നതിന് ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് പിറകെ വന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലവും തെളിവായി.
2020ല്‍ അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഏതാണ്ട് നിര്‍ജീവമായി സ്ഥിതിയിലായിരുന്നു. തമ്മില്‍ തല്ലും, അധികാരവടംവലിയും, നേതൃത്വമില്ലായ്മയുമൊക്കെ പാര്‍ട്ടിയെ അടിതെറ്റിച്ചു. ഒരു ദിവസം മാത്രമാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രചരണത്തിനായി ചെലവഴിച്ചത്. ഭരണം പിടിക്കാമെന്ന മോഹമൊന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നില്ലെങ്കിലും, നല്ലൊരു പ്രകടനം ആ നാഥനില്ലാക്കളരിയില്‍ നിന്ന് ചിലര്‍ ആഗ്രഹിച്ചുവെന്നത് സത്യമാണ്. പതിവുപോലെ നനഞ്ഞപടക്കമായി തീരാനായിരുന്നു ആ ആഗ്രഹത്തിന് വിധി. 27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പി അധികാര തുടര്‍ച്ച നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍ പ്രവചിച്ചിരുന്നു. അതുക്കുമേലെയുള്ള ഫലമാണ് ഇപ്പോള്‍ ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഗുജറാത്തിലെ വോട്ടര്‍മാരില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്ന് തെളിയിക്കുന്നത് കൂടിയാണ് ഇലക്ഷന്‍ റിസള്‍ട്ട്.എഎപിയുടെ കടന്ന് വരവ് കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തും എന്ന നിരീക്ഷണങ്ങള്‍ ശക്തമായിരുന്നെങ്കിലും ബിജെപി അത് തള്ളുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഠിനപരിശ്രമത്തിന്റെ ഫലം ഗുജറാത്തില്‍ കാണാന്‍ കഴിയുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ജിയ പ്രതികരിച്ചത്. ഒരു പരിധിയോളം അത് ശരിയാണെന്ന് ഇന്നത്തെ ഫലം വ്യക്തമാക്കുന്നു. മോദി പ്രഭാവം തന്നെയാണ് പതിവ് പോലെ തുണച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 30 റാലികളാണ് ഗുജറാത്തില്‍ നടന്നത്.

ഗുജറാത്തില്‍ ബി.ജെ.പിയുടെ എതിരാളികള്‍ തങ്ങളാണ് എന്ന നിലയില്‍ പ്രചാരണം തുടങ്ങിയ ആം ആദ്മി പാര്‍ട്ടി കൃത്യമായും നോട്ടമിട്ടിരുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യ വോട്ടുകളിലാണ്. അവരുടെ ഹിന്ദു പ്രീണന പ്രചാരണങ്ങള്‍ കൂടിയായതോടെ കോണ്‍ഗ്രസ് നിശബ്ദത പാലിച്ച്, പ്രചാരണ സമയത്തു തന്നെ തോല്‍വി സമ്മതിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ദേശീയ നേതൃത്വത്തില്‍ നിന്ന് ആവശ്യമായ ഫണ്ടോ കൃത്യമായ നിര്‍ദേശങ്ങളോ സഹായങ്ങളോ ലഭിച്ചില്ലെന്ന ആരോപണവും സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്നുണ്ട്. ബി.ജെ.പി പണമൊഴുക്കി പ്രചാരണം നടത്തുമ്പോള്‍, കോണ്‍ഗ്രസിന്റെ പല സ്ഥാനാര്‍ഥികളും സ്വന്തം കീശയില്‍ നിന്ന് വരെ ഫണ്ട് ചെലവഴിച്ച് പ്രചാരണം നടത്തേണ്ടി വന്നതായും ആരോപണം ഉയരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ത്രികോണവും ചതുഷ്‌കോണവുമാക്കിയതോടെ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കാന്‍ നിഷ്പക്ഷ വോട്ടര്‍മാര്‍ ബൂത്തുകളിലെത്താതിരുന്ന ഗുജറാത്തില്‍ വീണ പ്രതിപക്ഷ വോട്ടുകള്‍ നാല് ഭാഗത്തേക്കും ചിതറിത്തെറിക്കുക കുടി ചെയ്തത് ബി.ജെ.പിക്ക് സമ്മാനിച്ചത് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിജയം. തങ്ങളുടെ ഹിന്ദുത്വ വോട്ടുകള്‍ മുഴുവന്‍ ബൂത്തിലെത്തിക്കാനും ബൂത്തിലെത്തുന്ന എതിര്‍വോട്ടുകളുടെ എണ്ണം പരമാവധി കുറക്കാനും എത്തുന്ന എതിര്‍ വോട്ടുകള്‍ നാല് ഭാഗത്തേക്കായി ഭിന്നിപ്പിക്കാനും ബി.ജെ.പി ഗുജറാത്തില്‍ ആവിഷ്‌ക്ക്കരിച്ച തെരഞ്ഞെടുപ്പ് തന്ത്രം ഫലം കണ്ടുവെന്ന് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ തെളിഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ഥി തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ മല്‍സര ചിത്രം രണ്ട് പാര്‍ട്ടികള്‍ക്കുമിടയില്‍ തെളിഞ്ഞ മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിയെ പോലെ എതിര്‍വോട്ടുകളും ബൂത്തിലെത്തിയത്. തങ്ങളുടെ വോട്ടുകള്‍ ഫലത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കണ്ട ഗുജറാത്തി വോര്‍ട്ടര്‍മാരാരും പ്രവൃത്തി ദിനത്തില്‍ ബൂത്തിലെത്തി സമയം പാഴാക്കാന്‍ മെനക്കെട്ടില്ല.ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആപ് സ്ഥാനാര്‍ഥി അവസാന മണിക്കൂറില്‍ പിന്മാറിയ കച്ചിലെ അബ്ഡാസയില്‍ ബി.ജെ.പിയുമായി നേരിട്ടുള്ള മല്‍സരത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ഏകീകരിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മമഡ് ജാട്ട് ജംഗ് മുന്നേറിയത്.
അതേസമയം, ആപ് ഇളക്കി മറിച്ച സൂറത്തില്‍ ഭൂരിപക്ഷം പട്ടേല്‍ വോട്ടര്‍മാരുള്ള കട്ടര്‍ഗമില്‍ ആപ് സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ പിറകിലായത് വലിയ വ്യത്യാസത്തിനാണ്. 35,000 വോട്ട് കൂടുതല്‍ ഇറ്റാലിയയേക്കാള്‍ ബി.ജെ.പി പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിടിച്ചാണ് ഇറ്റാലിയ രണ്ടാം സ്ഥാനത്തെത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img