ഡോ.ടി.എം തോമസ് ഐസക്
കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിന്ന് വിയര്‍ക്കുകയാണ്. വര്‍ഷം അഞ്ച് കഴിഞ്ഞിട്ടാണെങ്കിലും സുപ്രിംകോടതി നോട്ട് നിരോധനം സംബന്ധിച്ച് ഫയല്‍ ചെയ്ത കേസ് വിചാരണയ്ക്ക് എടുത്തിരിക്കുകയാണ്. ലക്ഷ്യങ്ങള്‍ നേടിയെന്ന് കേന്ദ്ര സര്‍ക്കാരിന് അവകാശവാദമില്ല. പിന്നെ എന്തിന് ഈ പാതകം ചെയ്തു? ഉദ്ദേശശുദ്ധി മാനിച്ച് പെറ്റീഷന് തള്ളണമെന്നാണ് കോടതിയോടുള്ള അഭ്യര്‍ത്ഥന.
മോദി രാജ്യത്തിനു വരുത്തിയ ദേശീയ വരുമാനനഷ്ടം എത്രയെന്ന് കേട്ടാല്‍ ഞെട്ടും. ഏതാണ്ട് 15 ലക്ഷം കോടി രൂപ! നോട്ട് നിരോധനത്തിനു ശേഷമാണ് ഇന്ത്യന്‍ സമ്പദ്ഘടന താഴേക്ക് ഉരുളാന്‍ തുടങ്ങിയത്. നോട്ട് നിരോധനം ഉണ്ടായില്ലായെന്നിരിക്കട്ടെ. തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത (8 ശതമാനം) നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ 2019-20-ല്‍ ഇന്ത്യയുടെ ദേശീയ വരുമാനം 151.12 ലക്ഷം കോടി രൂപ ആയിരുന്നേനെ. എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം ആ വര്‍ഷത്തെ ദേശീയ വരുമാനം 145.16 ലക്ഷം കോടി രൂപ മാത്രമായിരുന്നു.
സ്ഥിരവിലയില്‍പ്പോലും മോദി രാജ്യത്തിനു നഷ്ടപ്പെടുത്തിയത് 2019-20-ല്‍ 6 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ നോട്ടു നിരോധനത്തിനുശേഷം ഓരോ വര്‍ഷവുമുണ്ടായ ഉല്‍പ്പാദന നഷ്ടം കണക്കാക്കിയാല്‍ മോദി രാജ്യത്തിനു വരുത്തിവച്ച നഷ്ടം 10 ലക്ഷം കോടി രൂപ വരും. 10 ലക്ഷം കോടി രൂപയുടെ ദേശീയ നഷ്ടത്തിന് മോദി ഇന്ത്യയിലെ ജനങ്ങളോട് മറുപടി പറഞ്ഞേ തീരൂ.
ഓര്‍ക്കേണ്ടുന്നൊരു കാര്യം 2011-12-ലെ സ്ഥിരവിലയിലാണ് മേല്‍പ്പറഞ്ഞ കണക്ക് എന്നതാണ്. അതതു വര്‍ഷത്തെ വിലയുടെ അടിസ്ഥാനത്തില്‍ കണക്ക് കൂട്ടുകയാണെങ്കില്‍ മോദിയുടെ മണ്ടത്തരം വഴി ഉണ്ടായ ദേശീയനഷ്ടം 15 ലക്ഷം കോടി രൂപയെങ്കിലും വരും.
ഒരു മണ്ടത്തരം ചെയ്തു അതിന്റെ ഫലമായി സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്നും വ്യക്തമായി. അത്തരമൊരു സാഹചര്യത്തില്‍ മാന്ദ്യവിരുദ്ധ നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്. ഒന്ന്) സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തി സമ്പദ്ഘടനയിലെ ഡിമാന്റ് ഉയര്‍ത്തണം. രണ്ട്) പലിശ നിരക്ക് കുറച്ച് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം. ഈ രണ്ട് കാര്യങ്ങളിലും വിപരീത നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്ന്നത്. ഒരു മണ്ടത്തരത്തിനു പുറമേ മറ്റു രണ്ട് മണ്ടത്തരങ്ങള്‍കൂടി. യുക്തിയല്ല കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത്. മറിച്ച്, നിയോലിബറല്‍ പിടിവാശിയാണ്.
ആദ്യം നമുക്ക് സര്‍ക്കാര്‍ ചെലവുകളുടെ കാര്യമെടുക്കാം. 2012-13-ല്‍ ദേശീയ വരുമാനത്തിന്റെ 14.2 ശതമാനം ആയിരുന്നു സര്‍ക്കാര്‍ ചെലവ്. അത് ക്രമേണ കുറഞ്ഞുവന്നു. 2017-18 മുതല്‍ ഇതു വെറും 12.5 ശതമാനമായിരുന്നു. 2018-19-ല്‍ 12.2 ശതമാനവും. 2019-20-ല്‍ 13.2 ശതമാനവും. സാമ്പത്തിക വളര്‍ച്ചയുടെ വേഗത മന്ദീഭവിച്ചിട്ടും സര്‍ക്കാര്‍ ബജറ്റ് വിപുലീകരിക്കാനല്ല ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്തെങ്കിലും സാമ്പത്തിക ന്യായംവച്ച് ഈ പ്രവൃത്തി വിശദീകരിക്കാനാകുമോ?
ധനനയത്തിനു പുറമേ സമ്പദ്ഘടനയില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാരിന്റെ കൈയിലെ മറ്റൊരു സുപ്രധാന ഉപകരണമാണ് മോണിറ്ററി നയം റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച റിപ്പോ നിരക്കില്‍ നിന്ന് ആ വര്‍ഷത്തെ വിലക്കയറ്റം കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന നിരക്കാണ് നമ്മള് വിശകലനത്തിന് എടുക്കുന്നത്. അതായത് യഥാര്‍ത്ഥ റിപ്പോ നിരക്ക്.
2012-13-ലും 2013-14-ലും റിപ്പോ നിരക്ക് യഥാക്രമം മൈനസ് (2.1), മൈനസ് (1.?? ആയിരുന്നു. വിലക്കയറ്റവുംകൂടി കണക്കിലെടുക്കുമ്പോള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ ബാങ്കുകള്‍ക്ക് പലിശ റിസര്‍വ്വ് ബാങ്കിനു നല്കുന്നതിനു പകരം തിരിച്ച് പലിശ റിസര്‍വ്വ് ബാങ്കില്‍ നിന്നും കിട്ടുന്ന സ്ഥിതിയായിരുന്നു. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനു യഥാര്‍ത്ഥ പലിശ നിരക്ക് താഴ്ത്തി നിര്‍ത്തുന്ന നയമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തു സ്വീകരിച്ചതെന്നു ചുരുക്കം.
2014-15-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നു. എന്തു കാരണംകൊണ്ടെന്ന് അറിയില്ല റിപ്പോ നിരക്ക് കുത്തനെ ഉയര്‍ത്തി. തലേവര്‍ഷം -1.8 ആയിരുന്നല്ലോ റിപ്പോ നിരക്ക്. 2014-15-ല്‍ അത് 2 ശതമാനമായി ഉയര്‍ന്നു. ഒറ്റവര്‍ഷംകൊണ്ട് പലിശ നിരക്കില്‍ 3.8 ശതമാന പോയിന്റ് വര്‍ദ്ധനയാണ് ഉണ്ടായത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നോട്ട് നിരോധനത്തിനു ശേഷവും റിപ്പോ നിരക്ക് ഉയര്‍ന്നു തന്നെ തുടര്‍ന്നു. സാമ്പത്തിക വളര്‍ച്ച ഇടിയുന്നതു മനസിലാക്കി റിപ്പോ നിരക്ക് കുറയ്ക്കുന്നതിനു നടപടി സ്വീകരിച്ചില്ല. 2019-20-ല്‍ കോവിഡിന്റെ കേളികൊട്ട് ഉണ്ടായപ്പോഴാണ് റിപ്പോ നിരക്ക് കുറച്ചത്.
റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തെ നിയന്ത്രിക്കാനാണല്ലോ. ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ എന്‍ഡിഎ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ വിലക്കയറ്റം താഴ്ന്നു. പലിശ നിരക്ക് ഉയര്‍ത്തിയതുകൊണ്ടല്ല. അന്തര്‍ദേശീയ കമ്പോളത്തില്‍ എണ്ണവില കുറഞ്ഞതുകൊണ്ടാണ്. അങ്ങനെ വിലക്കയറ്റം താഴ്ന്നുകൊണ്ടിരിക്കുന്ന കാലത്ത് വിലക്കയറ്റം തടയാന്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ട കാര്യമില്ല. അതിന്റെ ഫലമായി നിക്ഷേപം ഇടിഞ്ഞ് സാമ്പത്തിക മുരടിപ്പിന് ആക്കം കൂടുന്ന സാഹചര്യമുണ്ടായി.
നോട്ട് നിരോധനം മാത്രമല്ല, എന്തുകൊണ്ടാണ് ഇത്തരം തലതിരിഞ്ഞ ധനനയവും പണനയവും സ്വീകരിച്ചതെന്ന കാര്യം മോദി സര്‍ക്കാര്‍ ജനങ്ങളോടു വിശദീകരിച്ചേ പറ്റൂ. 15 ലക്ഷം കോടി രൂപയുടെ ദേശീയനഷ്ടത്തിന് ഉത്തരം പറഞ്ഞേ തീരൂ.