Friday, June 20, 2025

അറബിക്കടലിന്റെ സിംഹം; മരക്കാർ വരുമ്പോള്‍

Must Read

അഡ്വ: മുഹമ്മദ് സാജിദ്
(സെക്രട്ടറി, കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ)

മോഹൻ ലാൽ നായകനായി പ്രിയദർശൻ ഒരുക്കിയ ചലച്ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ പ്രദർശന സജ്ജമായിരിക്കുകയാണ്. ഡിസംബർ രണ്ടു മുതൽ ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷക സമക്ഷമെത്തുന്നു.കഴിഞ്ഞ വർഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിരഞ്ഞെടുപ്പിൽ മരക്കാർ ശ്രദ്ധേയമായ നേട്ടം
കൈവരിച്ചിരുന്നു. മികച്ച കലാമേന്മയുള്ള ചിത്രം എന്നതുൾപ്പെടെ സാങ്കേതിക മികവിലും അണിയറ പ്രവർത്തകരുടെ
കഴിവിലും ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജൂറി ഈ ചിത്രത്തിന് നൽകിയത്.  ഇന്ത്യയിൽ വൈദേശികാധിപത്യത്തിനെതിരെ പട നയിച്ച് വീര മൃത്യു വരിച്ച ധീര ദേശാഭിമാനി  കുഞ്ഞാലി മരക്കാരുടെ 
സ്മരണകൾ ഇതോടെ വീണ്ടും സമൂഹ മധ്യത്തിൽ ചർച്ചയാവുകയാണ്. ഒപ്പം ആ ത്യാഗോജ്വല സ്മരണകൾ സാകൂതം അയവിറക്കുന്ന രാജ്യ സ്നേഹികളെ അത് അഭിമാനപുളകിതരാക്കുകയും ചെയ്യുന്നു.  എന്നാൽ ഏതൊരു ചരിത്ര ചലച്ചിത്ര ഭാഷ്യങ്ങൾക്കുമെന്നപോലെ, മലായാളത്തിലെ ഏറെ പ്രശസ്തനായ സംവിധായകൻ 
പ്രിയദർശൻ ഒരുക്കുന്ന ഈ ചിത്രവും വെള്ളിത്തിരയിലെത്തും മുമ്പേ വിവാദങ്ങൾക്കിടയിലാണ്.

വിവിധ മേഖലകളിൽ
നിന്നും ആവേശം ഉയരുന്നതോടൊപ്പം, ചിത്രത്തെ കുറിച്ച്‌ അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കുന്നുണ്ട്. ചില വിമർശകരും 
കുഞ്ഞാലി മരക്കാരുടെ താവഴി കുടുംബത്തിൽ പെട്ട ചിലരുമാണ് ഈ ആരോപണങ്ങൾക്കു പിന്നിൽ. ചരിത്ര
പുരുഷൻ കുഞ്ഞാലി മരക്കാരെ വികൃതമായി അവതരിപ്പിക്കുന്നു, എന്നും അദ്ദേഹത്തിന് നൽകിയ വേഷം, ഭാഷഎന്നിവ ആ യുഗ പുരുഷനെ അവഹേളിക്കുന്ന തരത്തിലാണെന്നുമാണ്, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ അവർ
ആരോപിക്കുന്നത്. സിനിമയിൽ മരക്കാർ(മോഹൻ ലാൽ) ധരിക്കുന്ന തലപ്പാവിൽ ഹിന്ദു ദൈവമായ ഗണപതി
ശില്പമുണ്ടെന്നും അവിവാഹിതനായിരിക്കെ രണാങ്കണത്തിൽ വീരമൃത്യു വരിച്ച കുഞ്ഞാലി മരക്കാരുടെ പൂർവകാലംപ്രണയ ബന്ധിതമായി അവതരിപ്പിക്കുന്നു എന്നും ചിത്രത്തിന്റെ പരസ്യത്തിനു വേണ്ടി പുറത്തിറക്കിയ ട്രൈലറുകളും
നിശ്ചല ചിത്രങ്ങളും ചൂണ്ടിക്കാട്ടി ഇവർ ആരോപിക്കുന്നു. ഇക്കാരണങ്ങൾ പറഞ്ഞു സിനിമയുടെ പ്രദർശനം
നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിട്ടുമുണ്ട്.. ഭാരതത്തിന്റെ, സ്വാതന്ത്ര്യ സമര ചരിത്രം പരിശോധിക്കുമ്പോൾ പോർച്ചുഗീസുകാരായിരുന്നു ഇവിടെ ആദ്യം സാമ്രാജ്യത്വ 
മോഹവുമായികടന്നുവന്നിരുന്നതെന്നു ബോധ്യപ്പെടും. അവർ ആദ്യം കാലുകുത്തിയ കോഴിക്കോട്ടെ കാപ്പാട് ഉൾപ്പെടുന്ന നാട്ടു രാജ്യം, അന്നത്തെ
നാട് വഴിയായിരുന്ന സാമൂതിരി രാജാവിന്റെ കീഴിലായിരുന്നു. വെറും കച്ചവട താല്പര്യാർത്ഥം എത്തിയ അവർ ക്രമേണ
സാമ്രാജ്യത്വ സ്വപ്നവുമായി തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അവരുടെ അധിനിവേശത്തെ ചെറുക്കാൻ സാമൂതിരിയുടെ
നാവിക പടത്തലവനായി നിയോഗിതനായതായിരുന്നു കുഞ്ഞാലി മരക്കാർ. പറങ്കികളു(പോർച്ചുഗീസു)മായുള്ള  പോരാട്ടത്തിൽ,തലയറുത്തു കടലിൽ നാട്ടി നിഷ്കരുണം വധിക്കപ്പെട്ട ചരിത്രമാണ് കുഞ്ഞാലിമരക്കാരുടെത്.

2006 ൽ അന്നത്തെ ഇന്ത്യ ഗവൺമെന്റിന്റെ സുരക്ഷാ ഉപദേഷ്ടാവ് എം കെ. നാരായണൻ കുഞ്ഞാലി മരക്കാർ സ്മാരകം സന്ദർശിച്ചപ്പോൾ.

  അതീവ സാഹസികനും വീര യോദ്ധാവുമായ കുഞ്ഞാലിമരക്കാരുടെ നാമധേയത്തിൽ, നവീന സാങ്കേതിക 
വിദ്യകളുപയോഗിച്ചു അക്കാലത്തെ രംഗ സജ്ജീകരണങ്ങളോടെ വൻ സാമ്പത്തിക ചെലവിൽ തയാറായി വരുന്ന ഒരു
ദൃശ്യ വിസ്മയം, പ്രദർശനത്തിനു മുമ്പേ വിവാദങ്ങളിൽ പെടുന്ന സ്ഥിതി അത്യന്തം ഖേദകരമാണ്.
ബഹുസ്വരത ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന നമ്മുടെ സമൂഹത്തിൽ, മത ചിന്തകൾക്കതീതമായി കുഞ്ഞാലി മരക്കാരെ
പോലുള്ള മഹാരഥന്മാരെ പുനരാവിഷ്കരിക്കപ്പെടുന്നത് ഏതർത്ഥത്തിലും സ്വാഗതം ചെയ്യപ്പെടുകയാണ് വേണ്ടത്.
എന്നാൽ അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിൽ പെട്ടവരുടെ മനോവ്യഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.കുഞ്ഞാലി മരക്കാരുടെ വീര സാഹസിക ചരിത്രം, വികലമാക്കി ആ ധീര പുരുഷനെ അവഹേളിക്കുന്ന രീതിയിൽ ഒരു ചെറു
കണിക പോലും വാണിജ്യ ഐതിഹാസിക സിനിമയായി ഇറങ്ങുന്ന ഈ ചിത്രത്തിലെ ഏതെങ്കിലും രംഗത്ത്
പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ അത് സ്വതന്ത്ര ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരു പൗരനും വേദനയുളവാക്കുന്നതാണ്.

മോഹൻ ലാൽ “കുഞ്ഞാലി മരക്കാർ” വേഷത്തിൽ

  ഹിന്ദു മത വിശ്വാസിയായ സാമൂതിരി രാജാവിൻറെ നാവിക പടത്തലവനായിരുന്നു കുഞ്ഞാലി മരക്കാർ. നാവിക യുദ്ധ മുറകളിൽ 
മരക്കാരുടെ പ്രാഗൽഭ്യം കണ്ടറിഞ്ഞാണ് അടിയുറച്ച ഇസ് ലാം മത വിശ്വാസിയായ കുഞ്ഞാലിയെത്തന്നെ കടൽ
കാവൽക്കാരനായി സാമൂതിരി അവരോധിച്ചത്‌. ഏതർത്ഥത്തിലും തികഞ്ഞ ആജ്ഞാനുവർത്തിയും വിശ്വസ്തനുമായിരുന്നു കുഞ്ഞാലി.
അതുകൊണ്ടു തന്നെ, തങ്ങളുടെ കുലാചാരപ്രകാരം നാടുവാഴി നിർമിച്ചു നൽകിയ പടച്ചട്ടകളും മേലങ്കിയും തലപ്പാവുമൊക്കെ
ധരിക്കാൻ കുഞ്ഞാലി മരക്കാർ ബാധ്യസ്ഥനുമായിരുന്നു. ഇന്നും കേന്ദ്ര-സംസ്ഥാന സർക്കാർ സേനാങ് ഗങ്ങൾ സിംഹ-ധ്വജ ചിഹ്നങ്ങളുംഅശ്വ രൂപങ്ങളും മത-ജാതി ഭേദമെന്യേ ഔദ്യോഗികാവശ്യങ്ങൾക്കായി തൊപ്പിയിലും വേഷങ്ങളിലും ഉപയോഗിക്കുന്നു എന്നത്
ഈ സന്ദർഭത്തിൽ പ്രത്യേകമായി ഓർക്കേണ്ടതുണ്ട്. സാമൂതിരിസാമ്രാജ്യത്തിലെ കേവലം നാവിക സൈന്യാധിപനായിരുന്ന കുഞ്ഞാലി മരക്കാരുടെ
തലപ്പാവിലെ ചിഹ്നവും ആകൃതിയും നോക്കി മതപരമായ വിവേചനം സൃഷ്ടിക്കുന്നത്, സിനിമ പ്രദർശനത്തെക്കാളുപരി,
ഇന്ത്യൻ നാവിക സേനയുടെ തന്നെ അഭിമാനമായ കുഞ്ഞാലി മരക്കാരെ സമൂഹത്തിൽ ഒരു സമുദായത്തിന്റെ മാത്രം
അവകാശിയായി അവരോധിക്കാനുള്ള ശ്രമമായെ നിർവചിക്കപ്പെടുകയുള്ളൂ. ഒപ്പം അക്കാലത്തു മാപ്പിള സമൂഹം, അഭിമാനത്തോടെ ഉപയോഗിച്ച ഭാഷ ശൈലി, സിനിമയിൽ പ്രയോഗിച്ചതിനെ എതിർക്കുന്നത് പരിഷ്കാരത്തോടുള്ള അഭിവാഞ്ജയായി മാത്രമെ ഗണിക്കാനാവൂ. ചരിത്ര ആഖ്യാന സിനിമകളിൽ ആ യുഗത്തിലെ ഭാഷ തന്നെ പ്രയോഗിക്കുന്നത് ചരിത്ര സംഭവങ്ങൾക്കു ആധികാരികതയേകും. പഴയകാലങ്ങളിൽ  ഇന്നത്തേതിന് വിഭിന്നമായി,
ഓരോ ജാതിയിലും മതത്തിലും വ്യത്യസ്ത ഭാഷാ ശൈലി ഉപയോഗിച്ചിരുന്നു എന്നത് തർക്കമറ്റ വസ്തുതയുമാണ്.
  പ്രണയവും ഗാന രംഗങ്ങളുമൊക്കെ ഒരു വാണിജ്യ സിനിമയെന്ന നിലയിൽ അതിന്റെ നിർമാതാക്കൾക്ക് ഒഴിവാക്കാൻ പറ്റാത്ത 
പ്രതിഭാസമായെ ഗണിക്കാനാവൂ. കുഞ്ഞാലി മരക്കാർ ചരിത്രം പരിശോധിച്ചാൽ, യുവാവായിരിക്കെ സൈനിക മേധാവി എന്ന നിലയിൽ
വിരാജിച്ച അദ്ദേഹത്തിന് പ്രണയമുണ്ടായിരുന്നോ, ഇല്ലയോ എന്ന് എവിടെയും വ്യക്തമാക്കപ്പെട്ടിട്ടുമില്ല. മലയാളത്തിൽ എന്നല്ല, ലോക
സിനിമാചരിത്രം പരിശോധിച്ചാൽ ചരിത്ര കഥകളാണെങ്കിൽ തന്നെയും, വാണിജ്യ സിനിമകളിൽ ജനപ്രീതിക്കായി ഇത്തരം
പൊടിക്കൈകൾ തിരക്കഥകളിൽ തിരുകാറുണ്ടെന്നത് വസ്തുതയാണ്.  അത് കഥാ തന്തുവെ വികലമാക്കുന്നുണ്ടോ എന്നാണ്
പരിശോധിക്കപ്പെടേണ്ടത്‌. ഒരു വടക്കൻ വീരഗാഥയും, പഴശ്ശി രാജയും, കാലാ പാനിയും, ശ്രീ നാരായണ ഗുരുവും, മാമാങ്കവും,
ഇതര ഭാഷകളിലിറങ്ങിയ ഗാന്ധി, ഡോ: അംബേദ്‌കർ തുടങ്ങിയ സിനിമകളും ഇതിനുദാഹരണങ്ങളാണ്.   ഭാരതത്തിൽ വൈദേശികാധിപത്യത്തിനു വിത്ത് പാകിയ പോർച്ചുഗീസുകാരോട്, സന്ധിയില്ലാ സമരം നടത്തി 
വീരമൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാർ, യഥാർത്ഥത്തിൽ ഇന്ത്യയിലെ പ്രഥമ സ്വാതന്ത്ര്യ സമര സേനാനിയും
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഒളിമങ്ങാത്ത ശില്പിയുമാണ്. ഇന്ത്യയിലെ അധിനിവേശത്തിന്റെ അഞ്ഞൂറാം വാർഷിക
വേളയിൽ, പാരതന്ത്ര്യത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആ ധീരദേശാഭിമാനിയെ ഭാരത സമൂഹം
വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇത്തരം ചലച്ചിത്രങ്ങളും ചരിത്ര വിദ്യാഭ്യാസവും പഠനങ്ങളും
ഗവേഷണവുമൊക്കെ തനതായ ഇന്ത്യൻ ചരിത്രം ഭാവി തലമുറക്ക് പകർന്നു നൽകേണ്ടതുണ്ട്.
  നമ്മുടെ സ്വാതന്ത്ര്യ സമരവും ജനതയുടെ പങ്കാളിത്തവുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന  അവസരത്തിലാണ്
“കുഞ്ഞാലി മരക്കാർ-അറബി കടലിന്റെ സിംഹം” പ്രദർശനത്തിനൊരുങ്ങുന്നത് എന്നത് യാദൃഛികമാവാം. ആ മഹാന്റെ
വീര ചരിത്രം വിളിച്ചോതുന്ന ഈ ചലച്ചിത്ര ഭാഷ്യം, മതേതരത്വവും ബഹുസ്വരതയും അഭിമാനമായി കാണുന്ന ജനാധിപത്യ
ഇന്ത്യയുടെ യശസ്സുയർത്താനെ വഴി വെക്കുകയുള്ള; മറിച്ചുള്ള ചിന്തകളും പ്രചാരണങ്ങളും രാജ്യത്തിൻറെ മതേതര മനസിനെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img