ജാമ്യാപേക്ഷയില്‍ എട്ടിന് വിധി
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക്റോഡ് ശാഖയില്‍ നിന്ന് കോര്‍പറേഷന്റെ അക്കൗണ്ട് വഴി നടത്തിയ തിരിമറിയില്‍ കോടികള്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചതായി സൂചന. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ തട്ടിയെടുത്ത തുകയുടെ 90 ശതമാനവും ഓഹരിവിപണിയില്‍ മുതല്‍ മുടക്കിയെന്നാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണ്. മറ്റു ബാങ്കുകളില്‍ റിജിലിനുള്ള അക്കൗണ്ടുകള്‍ പരിശോധിക്കും. നിലവില്‍ ആയിരം രൂപമാത്രമാണ് റിജിലിന്റെ അക്കൗണ്ടില്‍ ഉള്ളത്.
കോര്‍പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 10.07 കോടിരൂപയാണ് നഷ്ടമായതെന്ന് സ്ഥിരീകരിച്ചു. ഇതിനൊപ്പം 12.62 ലക്ഷം പലിശയും ലഭിക്കാനുണ്ട്. 21.29 കോടിയുടെ തിരിമറിയാണ് ആകെ നടന്നത്. ഇതില്‍ 12.68 കോടിയാണ് നഷ്ടമായത്. ഇതില്‍ 12.6 കോടി കോര്‍പറേഷന്റേതാണ്. എന്നാല്‍ 2.53 കോടി തിരിച്ചടച്ചു. ഇതോടെയാണ് കിട്ടാനുള്ളത് 10.7 കോടിയായി കുറഞ്ഞത്.
അതേസമയം, മുന്‍ സീനിയര്‍ മാനേജര്‍ എം.പി റിജിലി(32)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നതിനായി എട്ടാം തിയതിയിലേക്ക് മാറ്റി. ജില്ലാ സെഷന്‍സ് കോടതി ഇരു കൂട്ടരുടെയും വാദം കേട്ടശേഷമാണ് വിധി പറയാന്‍ മാറ്റിയത്.
തന്റെ പാസ് വേഡും വിരലടയാളവും ഉപയോഗപ്പെടുത്തി ആരോ തട്ടിപ്പ് നടത്തിയെന്നാണ് റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഒരാള്‍ക്ക് തനിച്ച് ഇത്രയിധികം തുക തിരിമറി ചെയ്യാന്‍ സാധിക്കുകയില്ലെന്നും പറയുന്നു. റിജില്‍ എരഞ്ഞിപ്പാലം ബ്രാഞ്ചിലേക്ക് സ്ഥലം മാറിയ ശേഷമാണ് തട്ടിപ്പ് പുറത്തുവന്നതെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി. പ്രതിക്ക് വേണ്ടി അഡ്വ.എം. അശോകന് ഹാജരായി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ഇത്രയും വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയ പ്രതിക്ക് ജാമ്യംനല്‍കരുതെന്നും കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും ആവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയദീപ് വാദിച്ചു.