പ്രത്യേക ലേഖകന്‍
സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ നിയമസഭ നിയന്ത്രിക്കുന്നതിനുള്ള സ്പീക്കര്‍ പാനലില്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തി സ്ത്രീ ശാക്തീകരണത്തിനും വനിതാ പ്രാതിനിധ്യത്തിനും പുതിയ മാനം നല്‍കിയിരിക്കുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. അങ്ങനെ പതിനഞ്ചാം നിയമഭയുടെ ഏഴാം സമ്മേളനം ചരിത്രത്തില്‍ ഇടംപിടിച്ചു.
സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടെങ്കിലും അവയുടെ ഭരണതലപ്പത്ത് പുരുഷമേധാവിത്വം ഉണ്ടാവുന്നത് അനുഭവമാണ്. ഇപ്പോഴും വിപ്ലവപാര്‍ട്ടികളുടെ തലപ്പത്ത് പോലും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നു. അതിനിടയിലാണ് സ്പീക്കര്‍ പാനലില്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തി പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നത്. യു. പ്രതിഭ(സി.പി.എം), സി.കെ ആശ(സി.പിഐ), കെ.കെ രമ(ആര്‍.എം.പി)എന്നീ സമാജികരാണ് സ്പീക്കര്‍ പാനലില്‍ ഉള്ളത്. സി.പി.എമ്മിനെ പല ഘട്ടങ്ങളിലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രാഷ്ട്രീയ, ജീവിത പശ്ചാത്തലമുള്ള കെ.കെ രമ പാനലില്‍ ഇടംനേടിയത് ജനാധിപത്യവിശ്വാസികള്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ഈ നിയമനത്തിന് ഏറെ മാനങ്ങളുണ്ട് എന്ന് ചുരുക്കം.
പ്രതിഭയും ആശയും നേരത്തെയും നിയമസഭയില്‍ അംഗങ്ങളാണെങ്കിലും സ്പീക്കര്‍ പാനലില്‍ വരുന്നത് ആദ്യമാണ്. യു.ഡി.എഫിന്റെ ഘടകകക്ഷിയല്ലെങ്കിലും മുന്നണിയുടെ കൂടെ നിന്നാണ് ആര്‍.എം.പിയുടെ പ്രതിനിധിയായ കെ.കെ രമ സഭയില്‍ എത്തിയത്. ഇതൊരു അത്യാഹ്ലാദത്തിന്റെ മുഹൂര്‍ത്തമല്ല എന്നാണ് രമ പ്രതികരിച്ചത്. എങ്കിലും ഇതിന്റെ പ്രധാന്യം കുറച്ചു കാണുന്നില്ല. രാഷ്ട്രീയകക്ഷികള്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ അമാന്തം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരമൊരു അംഗീകാരം സന്തോഷം ഉളവാക്കുന്നതാണെന്നും രമ പറഞ്ഞു. മുഖ്യമന്ത്രിയുമായി രാഷ്ട്രീയമായി എതിരിടേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ രമയുടെ ജീവിതത്തിലുണ്ട്. എന്നാല്‍ നിയമസഭയില്‍ മുഖത്തോടുമുഖം നേരിടേണ്ടിവന്ന അവസരങ്ങള്‍ കുറവാണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തിരിക്കുന്ന പിണറായി വിജയനെ ആ നിലയ്ക്ക് ബഹുമാനിക്കുന്നതായി രമ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയെ സമീപിക്കാനും സാധിക്കും. എന്നാല്‍ ഇതുവരെ അതിന് അവസരം ഉണ്ടായിട്ടില്ലെന്ന് രമ പറയുകയുണ്ടായി. ഏതായാലും നിയമസഭ നിയന്ത്രിക്കാന്‍ കെ.കെ രമക്ക് അവസരം കിട്ടുന്നത് കൗതുകത്തോടെയാവും ജനങ്ങള്‍ വീക്ഷിക്കുക. ഏതായാലും നിയനനിര്‍മാണസഭയില്‍ സ്ത്രീകളുടെ കഴിവും പ്രാധാന്യവും അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ നടപടി.
കേരളനിയമസഭയുടെ ചരിത്രം പരിശോധിച്ചാല്‍ 515 അംഗങ്ങളാണ് സഭാധ്യക്ഷന്റെ പാനലില്‍ വന്നിട്ടുള്ളത്. അതില്‍ ഇതുവരെ വനിതകള്‍ 32. വെറും ആറ് ശതമാനം. പാര്‍ലമെന്റില്‍ 33 ശതമാനം വനിതാസംവരണം എന്ന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പരിമിതമായ തലത്തിലാണെങ്കിലും കേരളത്തിന്റെ സ്ത്രീപക്ഷ മുന്നേറ്റം ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. വനിതാ പ്രാതിനിധ്യം നടപ്പാക്കുന്നതില്‍ പല കക്ഷികളും പിന്നോക്കമാണ്. സി.പി.എം വനിതാമുന്നേറ്റത്തിന് ഏറെ അനുകൂലമാണെങ്കിലും ഒരു വനിതയെ മുഖ്യമന്ത്രിയാക്കാനുള്ള അവസരം ഉപയോഗപ്പെടുത്താതെ പോയത് ചരിത്രത്തിലെ അനീതിയായി ഇന്നും നിലനില്‍ക്കുന്നു. കെ.ആര്‍ ഗൗരിയമ്മയ്ക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് മുഖ്യമന്ത്രിപദം നഷ്ടമായത്. പാര്‍ട്ടിയുടെ അമരത്തും വനിതയെ നിയോഗിക്കാന്‍ സാധിച്ചിട്ടില്ല ഇതുവരെ. കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
അതേസമയം, വനിതാ സാമാജികരെ ആദരിക്കുന്നതില്‍ അടുത്തകാലത്ത് ചിലനീക്കങ്ങള്‍ കേരളനിയമസഭയില്‍ ഉണ്ടായി. എം.ബി രാജേഷ് സ്പീക്കറായിരുന്നപ്പോള്‍ രാജ്യത്തെ വനിതാ സമാജികരുടെ സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അത്തരമൊരു സമ്മേളനം വനിതകള്‍ക്ക് നല്‍കിയ ഉണര്‍വ് വലുതായിരുന്നു. പാര്‍ലമെന്റില്‍ 33 വനിതാസംവരണം ഉറപ്പാക്കുന്നതിന് പോരാട്ടം തുടരുമെന്ന പ്രതിജ്ഞയെടുത്താണ് പ്രതിനിധികള്‍ മടങ്ങിയത്.
നിയമസഭയില്‍ അക്രമങ്ങളും കയ്യാങ്കളിയും ഉണ്ടായത് എല്ലാവരുടെയും ഓര്‍മയിലുണ്ട്. നിലവില്‍ മന്ത്രിസഭയിലുള്ളവരും അതിന്റെ പേരില്‍ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ പാനലില്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തി അന്തസ്സുയര്‍ത്തിയിരിക്കുന്നത്. കയ്യാങ്കളിയുടെ കളങ്കം മായ്ചുകളയാന്‍ ഇത് പര്യാപ്തമാവുമെന്ന് പ്രതീക്ഷിക്കാം.
ഏതായാലും സഭയുടെ നാഥന്‍ എന്ന നിലയില്‍ എ.എന്‍ ഷംസീറിന്റെ അരങ്ങേറ്റം ഉഷാറായിരിക്കുകയാണ്. സ്ത്രീകള്‍ മാത്രമുള്ള പാനല്‍ തയാറാക്കി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. കോണ്‍ഗ്രസിലെ ഉമാ തോമസിന് പകരം കെ.കെ രമയെ നിയോഗിച്ചത് ഒരു രാഷ്ട്രീയ നീതിയാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. കെ.കെ രമ സംസാരിക്കുമ്പോള്‍ ഭരണപക്ഷത്തുളള അംഗങ്ങള്‍ പ്രത്യേകിച്ച് സി.പി.എം പ്രതിനിധികള്‍ തടസ്സം സൃഷ്ടിക്കുന്നത് പതിവായിരുന്നു. എം.എം മണി കെ.കെ രമക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളും വിവാദമായിരുന്നു. ഇക്കാര്യത്തില്‍ മണിക്കെതിരെ കര്‍ക്കശ നിലപാടെടുത്ത അന്നത്തെ സഭാധ്യക്ഷന്‍ എം.ബി രാജേഷ് സഭയുടെ അന്തസ്സുയര്‍ത്തി. ഇതെല്ലാം ശരിയായ പാതയില്‍ സഭ കൊണ്ടുപോകുമെന്നതിന്റെ സൂചനയായിരുന്നു. ഇപ്പോള്‍ കെ.കെ രമ ഉള്‍പ്പെടെയുള്ള മൂന്നു വനിതകള്‍ സ്പീക്കര്‍ പാനലില്‍ വരുമ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മുഖം തെളിയുകയാണ്.