സ്വന്തം ലേഖകന്‍
വടകര: കടത്തനാടിന്റെ മണ്ണില്‍ വീണ്ടുമൊരു അങ്കപുറപ്പാട്. കൗമാരകലയുടെ മാറ്റുരക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു. ഇനി നാലു ദിനങ്ങള്‍ നൃത്തത്തിന്റെയും സംഗീതത്തിന്റെയും അഭിനയത്തിന്റെയും ഹാസ്യാനുകരണത്തിന്റെയും വേദികളായിരിക്കും ഇവിടെ വിരിയുക. 18 വേദികളിലായി മത്സരങ്ങള്‍ തുടങ്ങി. തിരുവാതിരക്കളി, യു.പി നാടകം, കേരളനടനം, കുച്ചുപുടി, സംഘനൃത്തം എന്നിവയാണ് രാവിലെ തുടങ്ങിയത്. മോണോ ആക്ട്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളും ഇന്നാണ്.
കലോത്സവത്തിന്റെ ഉദ്ഘാടനം സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലെ മുഖ്യവേദിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ കെ.കെ രമ, കെ.പി കുഞ്ഞഹമ്മദ്കുട്ടി, ടി.പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ എഴുതിയ സ്വാഗതഗാനം അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം ആലപിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്.
‘ഒരു ചുവടോതിരകടകമൊടിടയും കളരിയിലായ് വരാം
കരുത്തുകാട്ടാം കടത്തനാടിന്‍ കഥകളായി വരാം’ എന്നു തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്.
പതിനെട്ടു വേദികളെയും ബന്ധപ്പെടുത്തി സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം കെ.കെ രമ എം.എല്‍.എ നിര്‍വഹിച്ചു. കൊവിഡ് കാരണം രണ്ടുവര്‍ഷമായി മുടങ്ങിയ കലോത്സവം അവിസ്മരണീയമാക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയാണ്.
ഊട്ടുപുര സജീവം
വടകര: ജില്ലാ കലോത്സവത്തിന് എത്തുന്ന പ്രതിഭകള്‍ക്കും സംഘാടകര്‍ക്കും മറ്റുള്ള അതിഥികള്‍ക്കും സദ്യ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒരുക്കിയാണ് ഭക്ഷണകമ്മിറ്റി സജീവമായത്. 8000 പേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. ഒരേസമയം 600 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന വിധമാണ് സംവിധാനം. കെ.പി.എസ്.ടി.എയാണ് കമ്മിറ്റിക്ക് ചുക്കാന്‍ പിടിക്കുന്നത്.
പി.എം രവീന്ദ്രന്‍ ചെയര്‍മാനും ടി.കെ പ്രവീണ്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് രംഗത്തുള്ളത്. നാണു ആയഞ്ചേരിയുടെ നേതൃത്വത്തില്‍ 25 പേര്‍ ജോലി ചെയ്യുന്നുണ്ട്. പായസം ഉള്‍പ്പെടെ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്. രാവിലെ ചായയും പലഹാരങ്ങളും ഉണ്ട്. വൈകുന്നേരവും ലഘുഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.