പി. പി. മൂസ
സംഘികളുടെ വിദ്വേഷ പ്രചാരണങ്ങള്‍ വിഷമകരമാണ് , പ്രതിഷേധാര്‍ഹമാണ്. എങ്കിലും ആരിലും അത് ഞെട്ടലുണ്ടാക്കില്ല. കാരണം അവ അപ്രതീക്ഷിതമല്ല. അവര്‍ ഉയിരെടുത്തത് തന്നെ ഇതിനൊക്കെ വേണ്ടിയാണ്. ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്ന്. ശ്വാസം നിലയ്ക്കും വരെ വിഷം ചീറ്റിക്കൊണ്ടേയിരിക്കും.അവരുടെ ദുഷ്പ്രചാരണം കൊണ്ട് ഒരു പ്രതിയോഗിയും അപമാനിതനാവില്ല; മറ്റുള്ളവര്‍ക്ക്
മുമ്പില്‍ തലകുനിക്കേണ്ടതായും വരില്ല.കാരണം സത്യം എന്തെന്ന് സാമാന്യ ജനത്തിന്നറിയാം. പക്ഷെ സംഘികള്‍ക്ക് മറുപടി എന്ന നിലയില്‍ ചിലര്‍ നടത്തുന്ന ജല്‍പനങ്ങളുണ്ടല്ലൊ? അത് അങ്ങേയറ്റം അപമാനകരമാണ്, നാണക്കേടുണ്ടാക്കുന്നതാണ്.
മുസ്ലിംകള്‍ ഭക്ഷണത്തില്‍ തുപ്പുന്നവരാണ് എന്ന് സംഘികള്‍ പറയുന്നത് മനസ്സിലാക്കാം. മൂത്രം കുടിക്കുന്നതിന്റേയും ചാണകം തിന്നുന്നതിന്റേയും ജാള്യം മറക്കാന്‍ അവര്‍ക്ക് അങ്ങനെ എന്തെങ്കിലും പറയണമല്ലോ! എന്നാല്‍ ഞങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നവരും അത് മറ്റുള്ളവരെ ഊട്ടുന്നവരുമാണെന്ന് ഏറ്റുപറയുന്നവരുടെ കാര്യമോ? സംഘികളേക്കാള്‍ വലിയ ദ്രോഹമല്ലേ സ്വസമുദായത്തോട് ഇവര്‍ ചെയ്യുന്നത്.
ചൂടാറ്റാന്‍ വേണ്ടി പോലും കുടിക്കുന്നതില്‍ ഊതരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്ന് നിഷ്‌കര്‍ഷിച്ച മതം. ആ മതത്തിന്റേയും പ്രവാചകന്റേയും വക്താക്കളെന്ന് അവകാശപ്പെടുന്നവരാണ് ഈ വിധം പുലമ്പുന്നത്.
വിശ്വാസികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ സംഘികളോട് മത്സരിക്കുകയാണോ ഇവര്‍! ശത്രുക്കളില്‍ നിന്ന് ഞാന്‍ സ്വയം രക്ഷനേടിക്കൊള്ളാം, മിത്രങ്ങളില്‍ നിന്ന് നീ എന്നെ രക്ഷിക്കണേ എന്ന് മുമ്പൊരു ചിന്തകന്‍ പറഞ്ഞത് ഇവരെ ഉദ്ദേശിച്ചാവാം.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
കോഴിക്കോട് സിഎസ്ഐ കത്തീഡ്രല്‍ ഹാളില്‍ വി. ടി. ഭട്ടതിരിപ്പാടിനെ ആദരിക്കുന്ന ചടങ്ങാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. പി. ഉമ്മര്‍കോയയാണ് പ്രഭാഷകരില്‍ മുഖ്യന്‍. അദ്ദേഹം പറഞ്ഞു: വി. ടിയുടെ അടുത്ത ജന്മം ഞങ്ങളുടെ സമുദായത്തിലാവണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. മുസ്ലിം സമുദായത്തിലെ ജീര്‍ണതകള്‍ തൂത്തെറിയേണ്ട കാലം കഴിഞ്ഞു. വി. ടിയെ പോലുള്ള ഒരു പരിഷ്‌കര്‍ത്താവിനെ കാത്തിരിക്കുകയാണ് സമുദായം.
ആ പ്രസംഗം കഴിഞ്ഞിട്ട് നാലു പതിറ്റാണ്ടെങ്കിലുമായി. വി. ടി. പുനര്‍ജനിച്ചില്ല. ഇനി പുനര്‍ജനിക്കുകയുമില്ല. തൂത്തെറിയേണ്ട ജീര്‍ണതകള്‍ ഇപ്പോഴും തുടരുകയാണ്. നാം ഓരോരുത്തരും സ്വയം നവീകരിക്കപ്പെടാത്ത കാലത്തോളം മാറ്റമില്ലാതെ അത് തുടരുക തന്നെ ചെയ്യും.