ഡോ: സുബൈര്‍ മേടമ്മല്‍
പക്ഷി മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന പക്ഷി നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ ഇതിഹാസമാണ് സാലിം അലി. ഡോ.സാലിം മൊയ്സുദ്ധീന്‍ അബ്ദുല്‍ അലി എന്നാണ് മുഴുവന്‍ പേര്. 1896 നവംബര്‍ 12 നു മുംബയില്‍ മൊയ്സുദ്ധീന്‍ സീനത്ത് ദമ്പതികളുടെ ഒമ്പതാമത്തെ മകനായി ജനിച്ചു. ഒന്നാം വയസ്സില്‍ പിതാവും മൂന്നാം വയസ്സില്‍ മാതാവും മരിച്ചതോടെ അമ്മാവനായ അമീറുദ്ധീന്‍ ത്യാബ്ജിയുടെ സംരക്ഷണയിലായിരുന്നു ജീവിതം. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം മുംബൈയിലെ സനാന ബൈബിള്‍ മെഡിക്കല്‍ മിഷന്‍ സ്‌കൂളിലും ഉപരിപഠനം മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലും നിര്‍വഹിച്ചു.
സുവോളജിയില്‍ ബിരുദം നേടിയ സാലിം 1918 ഡിസംബറില്‍ അകന്ന ബന്ധുവായ തെഹ്‌മിനയെ വിവാഹം ചെയ്തു. തെഹ്‌മിന സാലിമിന് ഭാര്യ മാത്രമായിരുന്നില്ല. ഉറ്റ സുഹൃത്തും ഉപദേശകയും ആയിരുന്നു. പക്ഷിനിരീക്ഷണത്തില്‍ ഭാര്യ ഉറ്റ സഹായി ആയിരുന്നുവെന്ന് അദ്ദേഹം ഡയറിയില്‍ കുറിച്ചിരുന്നു.1939ല്‍ ഒരു ചെറിയ ശസ്ത്രക്രിയയെ തുടര്‍ന്ന് അപ്രതീക്ഷിതമായുണ്ടായ ഭാര്യയുടെ മരണം സാലിം അലിയെ തളര്‍ത്തി. പക്ഷി നിരീക്ഷണത്തില്‍ പൂര്‍ണമായും മുഴുകിയ അദ്ദേഹം പിന്നെയൊരു വിവാഹത്തേക്കുറിച്ചു ചിന്തിച്ചില്ല.ചെറുപ്പത്തില്‍ തന്നെ പക്ഷികളോടുള്ള താല്പര്യം സാലിം അലിയില്‍ കണ്ടിരുന്നു.
വ്യവസ്ഥധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട ആളാണ് ഡോ: സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്‌നേഹത്തിനും അടിത്തറയിട്ടു. പക്ഷി നിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സാലിം അലി എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റി എഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ഒരു കുരുവിയുടെ പതനം അദ്ദേഹത്തിന്റെ ആത്മകഥയാണ്. പക്ഷി ശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വ്വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
സാലിമിന്റെ പത്താം വയസ്സില്‍ അവന് അമ്മാവന്റെ കയ്യില്‍ നിന്നും ഒരു എയര്‍ ഗണ്‍ ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം. വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടില്‍ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍കുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി.ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍ കുരുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ചു തല്‍സ്ഥാനത്ത് ഇരുത്തി, അങ്ങനെ എട്ട് ആണ്‍ കുരുവികളെ സാലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമതെരു ഇണയെ കണ്ടെത്തുകയാണുണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു. സാലിം അലി എന്ന പക്ഷി ശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളം ഉണ്ടായിരുന്നു. ഈശ്വര ഭയമുള്ള ഒരു മുസ്ലിമിനെ തിന്നാന്‍ പറ്റിയാ മാംസം ആണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തുചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ മില്യാട് സായിപ്പിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായിപ്പ് സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞതാലി ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെപരീക്ഷണമുറികളിലേക്ക് കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു. നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
1935ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാന്‍ ഉള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി. എന്‍. എച്ച്. എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായി മറയൂര്‍ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം, കുരിയാര്‍കുട്ടിയിലെ ചെറിയൊരു സത്രത്തില്‍ ഇരുന്നാണ് കേരളത്തിലെ പക്ഷി ശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ തെഹ്‌മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്. പിന്നീടുള്ള യാത്രാമധ്യേ തട്ടേക്കാട് എത്തുകയും അവിടുത്തെ അമൂല്യമായ പക്ഷി സമ്പത്തിനെക്കുറിച്ച് തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം ആയി തിരഞ്ഞെടുക്കുകയും ചെയ്തു. തട്ടേക്കാട് പക്ഷിസങ്കേതം ഡോക്ടര്‍ സാലിം അലി പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്നു. പിന്നീട് മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട് സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്‌കരിച് കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു. അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകന്‍ ആയി.
ഡോക്ടര്‍ സാലിം അലി സ്മാരക പ്രഭാഷണം ആദ്യമായി നടത്തിയത് പക്ഷി ശാസ്ത്രജ്ഞനായ ഡോക്ടര്‍ ഡില്ലന്‍ റില്ലിയാണ്. അലിയുടെ ഉറ്റ സുഹൃത്തു കൂടിയായിരുന്ന അദ്ദേഹം അനുസ്മരണ സന്ദേശത്തില്‍പക്ഷികളെ ജീവനു തുല്യം സ്നേഹിച്ചിരുന്ന അലിയുടെ ജീവിതത്തിലെ ഒട്ടേറെ പ്രത്യേകതകള്‍ വെളിപ്പെടുത്തി. അവര്‍ ഒരുമിച്ച് ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ വനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശിലെയും ഒഡീഷയിലെയും ഡെരിംഗ പട്ടണത്തിലേയും വനങ്ങളില്‍ ഇരുവര്‍ക്കും ജീവന്‍ പോലും പണയം വെക്കേണ്ടതായി വന്നു.
പ്രഥമ ദര്‍ശനത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന വ്യക്തി പ്രഭവമായിരുന്നു അലിയുടേത്. തിളങ്ങുന്ന കണ്ണുകളും തിങ്ങി നിറഞ്ഞ കുറ്റിത്താടിയും വലിയ നീണ്ട ചെവികളും വിടര്‍ന്ന ചിരിയും സദാ പ്രസന്നതയുള്ള മുഖവും മറ്റുള്ളവരെ ഏറെ ആകര്‍ഷിച്ചിരുന്നു. ബ്രിട്ടീഷ് ഓര്‍ണ്ണിത്തോളജിക്കല്‍ സോസൈറ്റിയുടെ യൂനിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പക്ഷിനിരീക്ഷകനാണ് ഡോക്ടര്‍ സാലിം അലി.
1958ല്‍ പത്മഭൂഷണ്‍, 1976ല്‍ പത്മവിഭൂഷണ്‍, നേടിയ അലി, ബ്രിട്ടീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റികളിലും അംഗമായിരുന്നു.1950ല്‍ മുംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെസെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് ‘ദി ഫാള്‍ ഓഫ് ദി സ്പാരോ’. ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്‌സ്ആണ് മറ്റൊരു മുഖ്യകൃതി.1985ല്‍ അലി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു.1987 ജൂണ്‍ 21ന് 91ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര വിഭാഗം അസി.പ്രൊഫസറായ ഡോ. സുബൈര്‍ മേടമ്മല്‍ ഇന്റര്‍ നാഷണല്‍ ഏവിയന്‍ റിസര്‍ച്ച് സെന്റര്‍ കോര്‍ഡിനേറ്ററുമാണ്.Mob. 9447513478
Email: zubairm@uoc.ac.in,drzubairm@gmail.com. www.falconpedia.com