കോഴിക്കോട്: അഗാധ പാണ്ഡിത്യവും വിപുലമായ ഗ്രന്ഥപരിചയവും മുന്‍നിര്‍ത്തി സാഹിത്യകൃതികളെ വിലയിരുത്തിയ എം. പി. ശങ്കുണ്ണിനായര് എഴുത്തുകാരെ സ്തുതിക്കാന്‍ മടിയുള്ള നിരൂപകനായിരുന്നുവെന്ന് കല്‍പ്പറ്റ നാരായണന് അഭിപ്രായപ്പെട്ടു. മാദ്ധ്യമപ്രവര്‍ത്തകനായ വാസുദേവന്‍ കുപ്പാട്ട് രചിച്ച എം. പി. ശങ്കുണ്ണിനായര് എഴുത്തും ജീവിതവും എന്ന കൃതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരെ പറ്റി നല്ലതു പറയുന്നതിനിടെ ഒരു കുത്തും കൊടുക്കുന്നതായിരുന്നു ശങ്കുണ്ണിനായരുടെ രീതി. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. ശങ്കുണ്ണിനായരുടെ വായന കേവലം പുസ്തകം മറിച്ചുനോക്കല്‍ മാത്രമായിരുന്നില്ല.
കൃതികളില്‍ അഗാധമായി മുങ്ങി തപ്പുന്ന രീതി തന്നെയായിരുന്നു. താന്‍ വായിക്കുന്ന കവിതയില്‍ എത്ര വരി ഉണ്ടെന്നുവരെ രേഖപ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. വായനയിലൂടെ ആര്‍ജിച്ച അറിവിലൂടെ ശങ്കുണ്ണിനായര് നിരൂപണത്തെ വിവിധ മേഖലകളിലേക്ക് കൊണ്ടുപോയി.
അദ്ദേഹത്തെ സാഹിത്യലോകം വേണ്ടവിധത്തില്‍ അറിയുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. താന്‍ പഠിച്ച സിദ്ധാന്തങ്ങള്‍ കൃതികള്‍ക്ക് മേല്‍ ഭാരമായി കെട്ടിവെക്കുന്ന നിരൂപകര്‍ക്കിടയില്‍ ശങ്കുണ്ണിനായര് വ്യത്യസ്തനായിരുന്നുവെന്നും കല്‍പ്പറ്റ നാരായണന് ചൂണ്ടിക്കാട്ടി.
ഡോ. ടി. ബി. വേണുഗോപാലപ്പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചന്ദ്രിക എഡിറ്റര്‍ ഇന്‍ചാര്‍ജ് കമാല്‍ വരദൂര്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന് വാണിമേല്‍ പുസ്തകപരിചയം നടത്തി. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്, മുതിര്‍ന്ന മാദ്ധ്യമപ്രവര്ത്തകന് എം. പി. പ്രശാന്ത്, വി. കെ. രജീന്ദ്രകുമാര്‍, ഗ്രന്ഥകാരന് വാസുദേവന്‍ കുപ്പാട്ട് പ്രസംഗിച്ചു. ഫിംഗര്‍ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.