കൊച്ചി: നോക്കുകൂലിക്കെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിനെതിരായി നിയമനിര്‍മ്മാണം നടത്തണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിയമനിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാടറിയിക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി.
നോക്കുകൂലി വാങ്ങുന്നതിനെതിരെ കൊല്ലം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയനകള്ക്കുമെതിരെ കേസെടുക്കണം. ഇക്കാര്യം വിശദമാക്കി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലര്‍ അയക്കാനും സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത മാസം എട്ടിലേക്ക് മാറ്റി.
നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശനവ്യവസ്ഥകള്‍ പ്രകാരം ഗുരുതരകുറ്റത്തിന് കേസെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. നോക്കുകൂലി ട്രേഡ് യൂണിയന് തീവ്രവാദമാണ്. ഇത് തടയേണ്ടതുണ്ട്. ലോകത്ത് ആരും കേള്‍ക്കാത്ത രീതിയാണ് കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. വെറുതെ നോക്കി നിന്നാല്‍ കൂലി കിട്ടുന്ന അവസ്ഥ. നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പൊലീസിന് ബോധവല്‍ക്കരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.നോക്കുകൂലി സംബന്ധിച്ച പല കേസുകളിലും കോടതി ഇടപെലുണ്ടായിട്ടും ശാശ്വത പരിഹാരം ഉണ്ടവാത്തതില് ഹൈക്കോടതിക്ക് കടുത്ത നീരസമുണ്ട്. ഇതാണ് നിയമഭേദഗതി എന്ന നിര്‍ദേശത്തിലേക്ക് കോടതിയെ എത്തിച്ചത്. ഈ രംഗത്തുള്ള വലിയ ചൂഷണം അവസാനിപ്പിക്കേണ്ട സാഹചര്യം അതിക്രമിച്ചുവെന്ന് നിരീക്ഷിച്ച കോടതി സര്‍ക്കാരിന്റെ നിലപാടറിയാനാണ് കേസ് അടുത്തമാസം എട്ടിലേക്ക് മാറ്റിയത്. അടുത്ത മാസം കേസ് പരിഗണിക്കുന്നതിന് മുമ്പായി നിയമ നിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നോക്കുകൂലി തുടച്ചുനീക്കണമെന്ന് നേരത്തെയും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് ഇതേ ഹര്‍ജി പരിഗണിച്ച വേളയിലും ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് നോക്കൂകൂലിക്കെതിരെ പ്രതികരിച്ചത്. നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേള്‍ക്കരുതെന്നാണ് ഹര്‍ജി പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കിയത്. നോക്കുകൂലി പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാനുള്ള ഏത് ശ്രമത്തെയും ഭീഷണിപ്പെടുത്തി പണംവാങ്ങലായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.