കോഴിക്കോട്: നരയംകുളം ചെങ്ങോട്ടുമലയില്‍ ഖനനം നടത്താന്‍ പാടില്ലെന്ന് നിയമസഭാ പരിസ്ഥിതി സമിതി. സംസ്ഥാന പരിസ്ഥിതി ആഘാത പഠനസമിതിയും ഇതേ അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ചെങ്ങോട്ടുമല ജൈവവൈവിധ്യത്തിന്റെ കലവറയാണെന്നും പരിസ്ഥിതി ലോലപ്രദേശമാണെന്നും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇവിടെ 320 ഇനം സസ്യങ്ങള്‍ കണ്ടെത്തി. ഇതില്‍ 55 ഇം വംശനാശഭീഷണി നേരിടുന്നവയാണ്. കൂടാതെ വന്യജീവി സംരക്ഷണനിയമത്തിന്റെ കീഴില്‍ വരുന്നതും ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതുമായ 23 ജന്തുക്കളും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുന്ന 14 ഇനങ്ങളും ഷെഡ്യൂള്‍ നാലില്‍ പെടുന്ന ഒമ്പത് ജന്തുക്കളും ഇവിടെയുണ്ട്. ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന 15 ഇനം ജീവികളെയും കണ്ടെത്തിയിട്ടുണ്ട്. അപൂര്‍വയിനം മൂന്ന് പല്ലി ഇനങ്ങളെയും ഒരു തേള് ഇനത്തെയും ചെങ്ങോട്ടുമലയില്‍ കണ്ടെത്തുകയുണ്ടായി.
1984ല്‍ ഇവിടെ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശം അത്യന്തം പരിസ്ഥിതി ദുര്‍ബലമാണ്. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട്. പാറകള്‍ക്കിടയിലുള്ള ഗുഹയില്‍ ജലം ഒഴുകുന്ന പ്രതിഭാസം ഇവിടെ നിലനില്‍ക്കുന്നതായി ഹൈഡ്രോളജി വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ചെങ്ങോട്ടുമല ഖനനത്തിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രക്ഷോഭം നടത്തിയിരുന്നു. ഇവിടുത്തെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നാണ് നിയമസഭാ സമിതിയും നിര്‍ദേശിച്ചിട്ടുള്ളത്.