കോഴിക്കോട്: ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ അംഗങ്ങളുടെ രൂക്ഷവിമര്‍ശനം. ഭരണപക്ഷത്തുനിന്നും വിമര്‍ശനമുണ്ടായി. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതികള്‍ മുടക്കുകയാണെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, പട്ടികജാതിക്ഷേമം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൂടുതല്‍ ആക്ഷേപം ഉണ്ടായത്. ജില്ലാ തല ഉദ്യോഗസ്ഥരില്‍ പലരും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ ഹാജരാകാറില്ല. പകരം അയക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാറുമില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അടിയന്തരമായി വിശദീകരണം തേടാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ക്ഷണിക്കാറില്ലെന്ന് കോണ്‍ഗ്രസ് അംഗം ഐ.പി രാജേഷ് പറഞ്ഞു. മെഡിക്കല്‍ കോളജിലെ റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ പട്ടികജാതി കോളനികളില്‍ 7 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. താമരശ്ശേരിയിലെ കരുവാറക്കുന്ന് കോളനിയില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്ന് ടി.പി.എം ഷറഫുന്നീസ പറഞ്ഞു. ഇവിടെ ഒരു കുടുംബം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇവിടെ വീണ്ടും പരിശോധന നടത്തുമെന്ന് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു.