സൂപ്പി വാണിമേൽ
മംഗളൂരു: കാന്തപുരം വിഭാഗം സുന്നി നേതാവ് കെ. എൻ. എം. ശാഫി സഅദിയെ മത്സരത്തിന്റെ രണ്ടാം ഊഴത്തിൽ കർണ്ണാടക വഖഫ് ബോർഡ് ചെയർമാൻ പദവിയിൽ അവരോധിക്കാൻ കഴിഞ്ഞതിലൂടെ ബി.ജെ.പി നേടുന്നത് ഇരട്ട വിജയം. സഅദിയിലൂടെ മുസ്ലിം സമുദായത്തിൽ ഇറങ്ങാൻ അവസരം എന്നതിനൊപ്പം ശിയ-സുന്നി സൗഹൃദ വസന്തം സൃഷ്ടിക്കാനും സാധിക്കുന്നു. സുന്നി പണ്ഡിതൻ എന്ന മണ്ഡലത്തിൽ നിന്ന് ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സഅദി ചെയർമാനായതിനെത്തുടർന്ന് വകുപ്പ് മന്ത്രി ശശികല ജോലെയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ശിയ വിഭാഗം പ്രതിനിധിയായ ബോർഡ് അംഗം മീർ അസ്ഹർ ഹുസൈന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

സഅദിയും മന്ത്രി ശശികലയും
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ശാഫി സഅദി ബി.ജെ.പി നോമിനിയായി മത്സരിച്ചിരുന്നു. എന്നാൽ ആ പദവിയിൽ നേരത്തെയുള്ള പ്രമുഖ വ്യവസായി ഡോ: മുഹമ്മദ് യൂസുഫിനോട് പരാജയപ്പെടുകയാണ് ചെയ്തത്. യൂസുഫിന് ആറും സഅദിക്ക് നാലും വോട്ടുകളാണ് അന്ന് ലഭിച്ചത്. യൂസുഫ് കൊവിഡ് ബാധിതനായി മരിച്ചതിനെത്തുടർന്ന് ഈ മാസം നടന്ന തെരഞ്ഞെടുപ്പിൽ ആറു പേരുടെ പിന്തുണയോടെ സഅദിയും ബി.ജെ.പിയും പദവി പിടിച്ചു. കർണ്ണാടക ബാർകൗൺസിൽ പ്രതിനിധിയായ ബോർഡ് അംഗം ആസിഫ് അലി ഷെയ്ഖിനെയാണ് സഅദി പരാജയപ്പെടുത്തിയത്. രാഷ്ട്രീയ പരിഗണനയോടെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ വഖഫ് ബോർഡിൽ ഇല്ല. എന്നാൽ എംപിമാരുടെ പ്രതിനിധിയായ സെയ്ദ് നസീർ ഹുസൈൻ എം. പി, എംഎൽഎമാരുടെ പ്രതിനിധികളായ നരസിംഹ രാജ നഗർ എംഎൽഎ തൻവീർ സേട്ട്, ഗുൽബർഗ നോർത്ത് എംഎൽഎ ഖനീസ് ഫാത്തിമ എന്നിവർ കോൺഗ്രസുകാരാണ്.

സഅദിയുടെ സ്ഥാന ലബ്ധിയിൽ തനിക്കുള്ള സന്തോഷം കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനം മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഉപയോഗിക്കും എന്നാണ് ചെയർമാനായി ചുമതലയേറ്റ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ശാഫി സഅദി പറഞ്ഞത്. സർക്കാർ ഫണ്ട് വീതം വെപ്പിൽ മുസ്ലിംകൾക്ക് ലഭിക്കുന്നത് തുലോം കുറവാണ്. അതിന് പരിഹാരമാണ് തേടുക. വഖഫ് സ്വത്തുക്കളിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ സഹകരിക്കണം- അദ്ദേഹം പറഞ്ഞു.