ഇ. കെ. ദിനേശന്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റുകള്‍ക്ക് എന്നും അതിപ്രധാനമായ സ്ഥാനമുണ്ടായിട്ടുണ്ട് . ഗാന്ധിജിയുടെ രാഷ്ട്രീയ ചിന്തയെ കാലാനുസൃതമായി വികസിപ്പിക്കുന്നതില്‍ സോഷ്യലിസ്റ്റുകളുടെ ഇടപെടല്‍ തീര്‍ത്തും മൗലികമായിരുന്നു. ഗാന്ധിയന്‍ ചിന്തയ്ക്ക് പല്ലും നഖവും നല്‍കിയത് സോഷ്യലിസ്റ്റ് ചിന്തകനായ ഡോ. റാം മനോഹര്‍ ലോഹ്യമാണെന്ന് ഡോ. യു. ആര്‍. അനന്തമൂര്‍ത്തി പറഞ്ഞത് അതിനാലാണ് . ഗാന്ധി മുന്നോട്ടുവെച്ചത് അന്നുവരെ നാം പരിചയിച്ചിട്ടില്ലാത്ത ഒരു നാഗരികതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളായിരുന്നല്ലോ!
സാധാരണക്കാര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കപ്പെട്ടത് കേവലം മത ജീവിതത്തിന്റെ പരിഷ്‌കരണമെന്ന രൂപത്തിലാണ് . ആ പരിമിതികള്‍ തിരിച്ചറിഞ്ഞ് കാലികമായി അവതരിപ്പിക്കാനും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാനും ലോഹ്യ ശ്രമിക്കുകയുണ്ടായി. ആ ശ്രമങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണം കിട്ടിയിട്ടുമുണ്ട്. സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയ സംഭാവനകളില്‍ മുഖ്യമായ ഒന്നാണിത്.
അടിയന്തിരാവസ്ഥ കാലത്തെ രാഷ്ട്രീയ മാറ്റത്തെ നിര്‍ണ്ണയിക്കുന്നതില്‍ ജെ. പി. ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റുകളുടെ പങ്ക് നാം കണ്ടതാണ്. അന്ന് ജെ. പി. പറഞ്ഞത് ജനാധിപത്യവും ഏകാധിപത്യവും തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നാണ്. ആ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ,സംഘടനാ കോണ്‍ഗ്രസ്സും, ജനസംഘവും ഭാരതീയ ലോക് ദളും, യുവതുര്‍ക്കികളും, സി.എഫ്.ഡി യും ഒന്നിച്ച് മത്സരിച്ചത് കലപ്പയേപ്പന്തിയ കര്‍ഷകനും ചക്രവും അടയാളത്തിലായിരുന്നു. ആ തെരഞ്ഞെടുപ്പിലെ സഖ്യത്തില്‍ ജെ പിക്ക് തെറ്റുപറ്റിയതായി പിന്നീട് വിമര്‍ശനമുണ്ടായി. അതിനെ ശരിവെക്കും വിധം ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പി യുടെ വളര്‍ച്ച ഇന്ന് കേന്ദ്ര അധികാരത്തില്‍ വരെ എത്തിയിരിക്കുന്നു .
429 സീറ്റില്‍ 229 സീറ്റ് അന്ന് ജനതാപാര്‍ട്ടി സഖ്യം നേടി. ആ മന്ത്രി സഭയില്‍ അംഗമായിരുന്ന സോഷ്യലിസ്റ്റായ ജോര്‍ജ് ഫര്‍ണാണ്ടസ് പിന്നീട് എന്‍ ഡി എ യുടെ മന്ത്രിയായി. അങ്ങനെ ജനാധിപത്യത്തില്‍ ബഹുകക്ഷി മന്ത്രിസഭയുടെ മാതൃക ആ സര്‍ക്കാറിന് കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞെങ്കിലും അതിന്റെ തുടര്‍ച്ച തികഞ്ഞ പരാജയമായിരുന്നു. 1977 ലെ ജനതാ സര്‍ക്കാറിന്റെ പതനത്തിന്റെ അടിസ്ഥാന കാരണം, ഹിന്ദുത്വയുടെ ഭീഷണിയെ മറികടക്കാന്‍ സോഷ്യലിസ്റ്റുകര്‍ക്ക് കഴിയാത്തതാണ്. അത് അവരുടെ ദീര്‍ഘവീക്ഷണത്തിലുണ്ടായ പരാജയമാണ്. മധു ലിമായെ ആയിരുന്നു ആ നീക്കത്തിനു നേതൃത്വം നല്‍കിയത്.
ഒരേ സമയം സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവയില്‍ വിശ്വസിക്കുന്ന ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും അതോടൊപ്പം ഹിന്ദുത്വ രാഷ്ട്രവാദമുന്നയിക്കുന്ന ആര്‍ എസ് എസ്സില്‍ അംഗമാവുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തേയും അധാര്‍മ്മികതയേയും മധുലിമായെ പരസ്യമായി ചോദ്യം ചെയ്തു . ദ്വയാംഗത്വം അനുവദിക്കരുതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത് . മധുലിമായെയുടെ ചിന്തകളെ ഉള്‍ക്കൊള്ളാന്‍ അന്ന് പല സോഷ്യലിസ്റ്റുകളും തയ്യാറായില്ല. ഒപ്പം ചില നേതാക്കളുടെ അധികാര മോഹവും ചേര്‍ന്നതോടെ മധുലിമായെയും കൂട്ടരും പുറത്തായി.
1980 കളില്‍ വീണ്ടും സോഷ്യലിസ്റ്റുകള്‍ ശ്രദ്ധാകേന്ദ്രമായി . മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കോലാഹലങ്ങള്‍ക്കിടയിലായിരുന്നു അത് . ലോഹ്യയുടെ ചിന്തകളെ മുന്‍നിര്‍ത്തിയായിരുന്നു മണ്ഡല്‍ കമ്മീഷന്റെ നിയമനം . അവസരസമത്വമെന്ന പൊട്ടമരുന്നു കൊണ്ട് ചികിത്സിച്ചു മാറ്റാവുന്നതല്ല രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ ജാതി വരുത്തിവെച്ച മുറിവുകള്‍ എന്ന് ലോഹ്യശക്തമായി പറഞ്ഞിരുന്നു. ദീര്‍ഘകാലത്തേക്ക് അരികുവത്കരിക്കപ്പെട്ട ജനതയെ മുഖ്യധാരയിലെത്തിക്കാന്‍ പ്രത്യേകാവസരങ്ങള്‍ നിയമം മൂലം സൃഷ്ടിക്കണമെന്ന ലോഹ്യയുടെ നിര്‍ദേശമായിരുന്നു മണ്ഡല്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളുടെ പ്രചോദനം.
ഡോ: ബി. ആര്‍. അംബേദക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജാതി വ്യവസ്ഥയെ കുറിച്ച് ആഴത്തില്‍ പഠിച്ച ഏക നേതാവാണ് ഡോ: ലോഹ്യ. നിരന്തരമായി ചലനാത്മകമാകേണ്ട സമൂഹം നിശ്ചലമാകാന്‍ ജാതി വ്യവസ്ഥ എങ്ങനെയൊക്കെ കാരണമാകുന്നുവെന്ന് ലോഹ്യയുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു . അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ വായിച്ചത് വേണ്ട വിധമായിരുന്നോ എന്ന ചോദ്യം ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നുണ്ട് . യുപി , ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോഹ്യയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടേയും കുടുംബങ്ങളുടേയും അധികാരാസക്തിയാണ് സംശയത്തിനു കാരണം.
ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അധികാരത്തിലെത്തുമ്പോള്‍ ബ്രാഹ്മണിക്കായ അധികാരഘടനയെ പല സോഷ്യലിസ്റ്റുകളും സ്വീകരിക്കുന്നു . അത് മാര്‍ഗ്ഗത്തെ മാത്രമല്ല ലക്ഷ്യത്തേയും ദുഷിപ്പിക്കുന്നു.
1967 ലാണ് ഡോ: ലോഹ്യ മരിച്ചത് . അതിനു മുമ്പ് തന്നെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് അവതരിപ്പിക്കാനദ്ദേഹത്തിനു കഴിഞ്ഞു . പല രീതിയിലാണ് ആ ചിന്തകള്‍ വികസിച്ചു വന്നതെങ്കിലും ഇന്ത്യയിലെ ഉപരിവര്‍ഗ്ഗത്തിന്റെ അധികാര കുത്തകയെ നേരിട്ട് ഉന്നം വെച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് നിലപാടിനെ കുറിച്ച് യോഗേന്ദ്ര യാദവ് വിശകലനം ചെയ്യുന്നുണ്ട് . മാര്‍ക്‌സിനും ഗാന്ധിക്കുമപ്പുറം ലോഹ്യ എന്ന വിജയരാഘവന്‍ ചേലിയ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ യോഗേന്ദ്ര യാദവിന്റെ നിരീക്ഷണങ്ങള്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്, ‘ ഒന്ന് – ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നെഹറു ദൈവതുല്യനായി വിരാജിച്ചിരുന്നപ്പോള്‍ ലോഹ്യ അദ്ദേഹത്തെ നിരന്തരമായി എതിര്‍ത്തു. രണ്ട് – ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യത്തിനെതിരെ തീവ്രമായി പോരാടി. മൂന്ന് – സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ ആധിപത്യത്തിനെതിരെയും ജാതി വ്യവസ്ഥയ്‌ക്കെതിരെയും സന്ധിയില്ലാതെ പോരടിച്ചു. ‘ യോഗേന്ദ്ര യാദവിന്റെ ഈ വിലയിരുത്തലിന് ഇന്നും പ്രസക്തിയുണ്ട് എന്നതിന്റെ തെളിവാണ് വര്‍ത്തമാന ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍.
ബദല്‍ രാഷ്ട്രീയം എന്നത് അധികാരത്തിനു വേണ്ടിയുള്ള ചെപ്പടിവിദ്യകള്‍ ആവാന്‍ പാടില്ല. മറിച്ച് തലച്ചോറുകള്‍ മാറേണ്ട കാലമാണിത്. അവിടെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സില്‍ ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ ദുര്‍ബലതയും അധികാര മോഹത്തിന്റെ വ്യക്തി താല്‍പര്യവും പ്രധാന അജണ്ടയായി കാണുമ്പോള്‍ എന്താണ് മറ്റൊരു പോംവഴി.
സമകാലിക ഇന്ത്യ അന്വേഷിക്കേണ്ടത് പഴകിയതും പിന്‍തിരിപ്പനും ജനവിരുദ്ധവുമായ രാഷ്ട്രീയ ആശയങ്ങളെയല്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയ മത വര്‍ഗ്ഗീയതയേയും ജാതി അസമത്വങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ള ആശയങ്ങളെയാണ്. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തിന് സവര്‍ണ്ണ വിഭാഗം നല്‍കുന്ന പിന്തുണ വര്‍ദ്ധിക്കാന്‍ കാരണം, ഭരണകൂടത്തിന് നേരിട്ട് ജാതി വ്യവസ്ഥയെയും സവര്‍ണ്ണ അധികാര ഘടനയേയും പഴയതിനെക്കാള്‍ ശക്തമായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതു കൊണ്ടാണ്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനോ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കോ കഴിയുന്നില്ല. അത്രമാത്രം വിധേയത്വാധിഷ്ഠിതമാണ് ഇന്നത്തെ മുന്നണി രാഷ്ട്രീയം. മലിനമായ ഈ ചങ്ങാത്ത രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റുകളും വീണു കഴിഞ്ഞു. ഇന്ത്യയില്‍ സോഷ്യലിസ്റ്റുകളുടെ തുടക്കം കൃത്യമായ രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു. 1931-ല്‍ ചേര്‍ന്ന ബിഹാര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം, കര്‍ഷകരെയും തൊഴിലാളികളെയും വിദ്യാര്‍ത്ഥികളേയും യുവജനങ്ങളെയും സംഘടിപ്പിക്കുക എന്നതായിരുന്നു. 1932-ല്‍ ബനാറസില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പിലും അച്ചുത് പട്വര്‍ദ്ധന്‍, കമലാ ദേവി ചതോപാദ്ധ്യായ, പുരുഷോത്തം തൃക്കും ദാസ് എന്നിവര്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഗ്രൂപ്പും ഇതേ ആശയങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന പുസ്തകത്തില്‍ കെ. വി. എന്‍. പണിക്കര്‍ പറയുന്നുണ്ട്. ഈ സോഷ്യലിസ്റ്റ് ചിന്താധാരയുടെ പ്രധാനലക്ഷ്യം വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ പൊതു ഉടമസ്ഥതയില്‍ ആക്കുക , സെമിന്ദാരി-ജന്മി-നാടുവാഴി സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കുക, ന്യായമായ മിനിമം വേതനം എല്ലാവര്‍ക്കും ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു. ഇത്തരം സോഷ്യലിസ്റ്റ് ആശയങ്ങളെ മുന്‍നിര്‍ത്തി ജനാധിപത്യ സമൂഹത്തെ വികസിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കാണ് ലോഹ്യ നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടയില്‍ ജാതിയുടെ രാഷ്ട്രീയത്തെ വ്യക്തമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കാന്‍ ലോഹ്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വായനയും പഠനവും എന്നോ നിലച്ചുപോയിരിക്കുന്നു.
ഈ സാഹചര്യങ്ങളിലും ഇന്നും ഇന്ത്യയില്‍ പല ഗ്രാമങ്ങളിലും ലോഹ്യ അനുസ്മരണങ്ങള്‍ നടക്കുന്നു. ലോഹ്യയുടെ പേരിലുള്ള ഓഫിസില്‍ ഫോട്ടോക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്ന പുതു തലമുറയെ കാണാം. അവരില്‍ എത്ര പേര്‍ ലോഹ്യയെ വായിക്കുന്നുണ്ട് എന്നതിലാണ് പ്രതീക്ഷ .
ലോഹ്യയുടെ രാഷ്ട്രീയ ജീവിതത്തില്‍ കേരളത്തിന് സുപ്രധാനമായ ഒരു സ്ഥാനമുണ്ട് . ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു സോഷ്യലിസ്റ്റുകള്‍. ഡോ. ലോഹ്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ കാലത്താണ് 1954- മാര്‍ച്ച് 16 ന് ഇന്ത്യയില്‍ ആദ്യമായി തിരു-കൊച്ചി സംസ്ഥാനത്ത് സോഷ്യലിസ്റ്റ് മന്ത്രിസഭ രൂപീകരിച്ചത്- പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പി എസ് പി സര്‍ക്കാറാണ് ഭൂപരിഷ്‌ക്കരണത്തിന് തുടക്കമിട്ടത്. നിരവധിയായി ജനക്ഷേമ പ്രവര്‍ത്തനുവുമായി മുന്നോട്ട് പോകുന്ന സമയത്താണ് ഭാഷ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തില്‍ മൂന്ന് പേര്‍ വെടിയേറ്റ് മരിക്കുന്നത്. ഉത്തര പ്രദേശിലെ ജലസേചന നികുതിയില്‍ ഏര്‍പ്പെടുത്തിയ വര്‍ദ്ധനക്ക് എതിരെയുള്ള സമരത്തിന്റെ ഭാഗമായി ജയിലായിരുന്നു ലോഹ്യ. അപ്പോഴാണ് തിരു-കൊച്ചി പി എസ് പി മന്ത്രിസഭ രാജിവെക്കണം എന്നു പറഞ്ഞ് മുഖ്യമന്ത്രി പട്ടം താണുപിള്ളക്ക് അദ്ദേഹം കമ്പി സന്ദേശം നല്‍കിയത്.
എന്നാല്‍ അത് അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഡോ. ലോഹ്യ അഖിലേന്ത്യ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇതായിരുന്നു ലോഹ്യയുടെ രാഷ്ട്രീയ ധാര്‍മികത. അത്തരമൊരു പാരമ്പര്യത്തെ ചേര്‍ത്ത് പിടിക്കേണ്ട കേരളത്തിലെയും ഇന്ത്യയിലെയും ലോഹ്യന്‍ പിന്‍മുറക്കാരുടെ ഇന്നത്തെ അവസ്ഥ എന്താണ്? പാര്‍ട്ടി സ്ഥാനമാനങ്ങള്‍ കൈയ്യടക്കാന്‍ കഴിവുള്ളവര്‍ അധികാര തുടര്‍ച്ചയുടെ ലഹരിയിലാണ്. താഴെ തട്ടില്‍ സാധാരണ പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് തടയാനോ ഉള്ളവരെ ആശയസംവാദങ്ങളിലേക്ക് നയിക്കാനോ കഴിയാത്ത വിധം അധികാരം കാലങ്ങളായി അടക്കി വെക്കുകയാണ് ചിലര്‍.
അവരെ സംബന്ധിച്ച് ലോഹ്യ എത്രമാത്രം ചെറിയ മനുഷ്യനാണ്.
ഈ അവസരത്തിലും ഗാന്ധി, ജെ പി, ലോഹ്യ അനുസ്മരണങ്ങളിലൂടെ ഈ സോഷ്യലിസ്റ്റുകളെ ആഘോഷിക്കുന്നത് വ്യക്തി കേന്ദ്രീകൃതമായ പ്രസ്ഥാനങ്ങളാണ്. അങ്ങനെ ലോഹ്യയെ ആഘോഷിക്കുമ്പോഴാണ് സാമ്പത്തിക സംവരണത്തെ ജനതാ പ്രസ്ഥാനം അംഗീകരിക്കുന്നത്. ഒരേ സമയം ആദര്‍ശത്തെക്കുറിച്ച് പറയുകയും അതേ സമയം അതിന് വിരുദ്ധമായ നിലപാടിന് പിന്തുണ നല്‍കുകയും ചെയ്യുന്ന രീതിയിലേക്ക് സോഷ്യലിസ്റ്റുകള്‍ മാറുന്ന കാലമാണിത് (തുടരും).