മുംബൈ: വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സുപ്രിം കോടതി, കണ്ണികള്‍ മുറിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ളതല്ല നിയമങ്ങളെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാനമായ വിധിന്യായം പുറപ്പെടുവിച്ചത്.
ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്നും ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാതെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ലൈംഗികമായ ലക്ഷ്യത്തോടെ തുണിയുപയോഗിച്ചോ ഷീറ്റുകള്‍ ഉപയോഗിച്ചോ സ്പര്‍ശിക്കുന്നത് പോക്സോയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
വസ്ത്രം മാറ്റാതെ മാറിടത്തില്‍ പിടിക്കുന്നത് പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമത്തിന്റെ ഗണത്തില്‍പ്പെടുത്തി പോക്സോ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. പോക്സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ചര്‍മ്മവും ചര്‍മ്മവുമായി ബന്ധം ഉണ്ടാവണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
നാഗ്പൂരില്‍ 31 വയസ്സായ ഒരാള്‍ 12 വയസ്സുള്ള ഒരു കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി മാറിടത്തില്‍ കയറിപ്പിടിച്ച കേസില്‍ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതായിരുന്നു ഈ വിവാദ പരാമര്‍ശം. പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരത്തില്‍ പിടിക്കുന്നത് വസ്ത്രം മാറ്റിയിട്ടില്ലെങ്കില്‍ അതു ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷക്കാണ് ജഡ്ജി വിധിച്ചിരുന്നത്.