ദുബൈ: മാപ്പിളപ്പാട്ട് ആസ്വാദകർക്ക് മാത്രമല്ല പാട്ടുകാർക്കും സംഗീത ലോകത്തിനു മൊത്തമായുമുള്ള നഷ്ടമാണ് പീർ മുഹമ്മദിന്റെ നിര്യാണത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് പ്രമുഖ ഗായകൻ കണ്ണൂർ ശരീഫ് അഭിപ്രായപ്പെട്ടു. ”ഞാൻ ഏറ്റവും അധികം പാടിയത് പീർക്കയുടെ ഗാനങ്ങളാണ്. അദ്ദേഹം അടയാളപ്പെടുത്തിയ പാട്ടുകളിലൂടെയാണ് ഞാനടക്കമുള്ള ഗായക സംഘങ്ങൾ വളർന്നു വന്നത്. ആരോടും ഒട്ടും അസൂയ ഉണ്ടായിരുന്നില്ല. എന്നാൽ ആർക്കും അസൂയ തോന്നുമാറുള്ളതായിരുന്നു അദ്ദേഹത്തിന്റെ രീതികളും പെരുമാറ്റവും” – ശരീഫ് പറഞ്ഞു. ദുബൈയിൽ നെല്ലറ ഭവനിൽ ഏർപ്പെടുത്തിയ പീർ മുഹമ്മദ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു കണ്ണൂർ ശരീഫ്.
പീർക്കയുടെ പാട്ട് പാടാത്ത ഒരു വേദി പോലും ഇല്ലെന്നു പറയാം. അദ്ദേഹത്തിന്റെ പാട്ടുകളിൽ ആകൃഷ്ടനായാണ് ഞാൻ ആദ്യമായി പാട്ടുകൾ പാടിയത്. പ്രേക്ഷകർക്കാകട്ടെ അദ്ദേഹത്തിന്റെ പാട്ടുകളോട് വല്ലാത്തൊരു പ്രിയമാണ്. ആഹ്ലാദ ഭരിതമായ ഓളമാണ് പീർമുഹമ്മദിന്റെ മിക്ക ഗാനങ്ങൾക്കുമെന്ന് ശരീഫ് അനുസ്മരിച്ചു.
നിരവധി തവണ പീർ മുഹമ്മദിനെ യുഎഇ യിലേക്കു കൊണ്ട് വന്ന ഷംസുദ്ദീൻ നെല്ലറ, തന്റെ ഓർമ്മകൾ ചടങ്ങിൽ പങ്ക് വെച്ചു. ഗൾഫ് വേദിയിൽ ഒരു തവണയും കൂടി പാടണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് പീർ മുഹമ്മദ് മടങ്ങിയതെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഗായകന്റെ ജീവ ചരിത്രം പുസ്തകമാക്കിയ എഴുത്തുകാരൻ ബഷീർ തിക്കോടി, കുഞ്ഞിമൂസ, നവാസ് കച്ചേരി, സജീർ വിലാതപുരം, ബഷീർ ബെല്ലോ, ഹകീം വാഴക്കാല, സക്കരിയ നരിക്കുനി, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.